കൊല്ലം . ഭാര്യയെയും മകളെയും വെട്ടിപരിക്കേൽപ്പിച്ച് യുവാവ് തീകൊളുത്തി ജീവനൊടുക്കി. പത്തനാപുരം നടുകുന്നിലാണ് സംഭവം. 40കാരനായ രൂപേഷാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. വെട്ടേറ്റ ഭാര്യ അഞ്ജു (27) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മകൾ ആരുഷ്‌മ (10) എസ്‌എടി ആശുപത്രിയിലും ചികിത്സയിൽ കഴിയുകയാണ്.
കുടുംബ വഴക്കാണ് ആക്രമണത്തിനും ആത്മഹത്യയ്‌ക്കും കാരണമെന്നാണ് പോലീസ് പറയുന്നത്. രൂപേഷും അഞ്ജുവും തമ്മിൽ നിരന്തരം വഴക്കുണ്ടാവാറുണ്ട്. പുലർച്ചെ രണ്ടരക്കുണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. തുടർന്ന് രൂപേഷ് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആരുഷ്‌മയുടെ കണ്ണിന് സാരമായി പരിക്കുണ്ട്.
അമ്മയുടെയും മകളുടെയും നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ വീട്ടിൽ നിന്നും പുക ഉയരുന്ന കാഴ്ചയാണ് കണ്ടത്. വീടിന് തീപിടിച്ചതാകുമെന്ന് കരുതി ഫയർഫോഴ്സിനെ വിളിച്ചു. വീട് ചവിട്ടി പൊളിച്ചപ്പോഴാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ രൂപേഷിനെ കാണുന്നത്. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ ആണ്. അഞ്ജുവും ആരുഷ്‌മയും അപകട നില തരണം ചെയ്തിട്ടുണ്ട്. മരിച്ച രൂപേഷ് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. നടുകുന്നിൽ ഏറെ നാളുകളായി വാടകയ്‌ക്ക് താമസിക്കുകയാണ് കുടുംബം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരുന്നു.