കരിമണല്‍ കര്‍ത്തായുടെ കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍സും രാഷ്ട്രീയ നേതാക്കളും പോലീസും റവന്യൂ ഉദ്യോഗസ്ഥരും നടത്തിയ കൈക്കൂലി ഇടപാടിൽ നെട്ടോട്ടമോടുകയാണ് പിണറായിയും മകളും. മരണമടഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍ ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി തുടരാം എന്ന അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം അഥവാ കമ്പനി കാര്യമന്ത്രാലയം ത്വരിത അന്വേഷണത്തിന് ഉത്തരവിട്ടത്. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ അന്വേഷണം.
സംഭവത്തിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തിയാല്‍ കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന് കീഴിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അഥവാ ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം അന്വേഷണം ആരംഭിക്കും. കോര്‍പ്പറേറ്റ് മേഖലയിലെ ഗുരുതരമായ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ജുഡീഷ്യല്‍ അധികാരമുള്ള ഏജന്‍സിയാണ് എസ്എഫ്ഐഒ. ഹൈക്കോടതി, സുപ്രീംകോടതി,കേന്ദ്രസര്‍ക്കാര്‍ എന്നിവ നിര്‍ദ്ദേശിക്കുന്ന കേസുകളും അന്വേഷണങ്ങളുമാണ് സാധാരണ ഈ ഏജന്‍സി ഏറ്റെടുക്കുന്നത്. സംസ്ഥാനങ്ങളിലെ ജില്ലാ സെഷന്‍സ് കോടതിയുടെ പദവിയുള്ള കോടതികളാണ് ഈ ഏജന്‍സി രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പരിഗണിക്കുക.
ആദായനികുതി വകുപ്പിന്റെ ഇടക്കാല തീര്‍പ്പാക്കല്‍ ബോര്‍ഡിന് ജുഡീഷ്യല്‍ അധികാരമുള്ളതാണ്. നികുതി നിര്‍ണയത്തിലെ അപ്പലേറ്റ് അതോറിറ്റിയായ ഇവരുടെ തീരുമാനത്തില്‍ അപ്പീല്‍ നല്‍കാന്‍ കഴിയില്ല എന്നതാണ് വാസ്തവം.സിഎംആര്‍എല്‍ 2013-14 മുതല്‍ 2019-20 വരെയുള്ള നികുതി തീര്‍പ്പാക്കലിനായാണ് രേഖകളുമായി ബോര്‍ഡിനു മുന്നിലെത്തിയത്. 2019 ജനുവരി 25ന് കര്‍ത്തായുടെ മുഴുവന്‍ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെ വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി രേഖകള്‍ കണ്ടെടുത്തിയിരുന്നു.
അക്കൂട്ടത്തിലുണ്ടായിരുന്ന ഡയറിയില്‍ നിന്നാണ് മാസപ്പടി രേഖകളും വിശദാംശങ്ങളും കണ്ടെടുത്തത്. രാഷ്ട്രീയ നേതാക്കളുടെയെല്ലാം പേര് രണ്ടക്ഷരമായാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്. പി.വി (പിണറായി വിജയന്‍), ഒ.സി (ഉമ്മന്‍ചാണ്ടി), ആര്‍.സി (രമേശ് ചെന്നിത്തല), പി.കെ (പി.കെ കുഞ്ഞാലിക്കുട്ടി), ഐ.കെ (വി.കെ ഇബ്രാഹിംകുഞ്ഞ്) തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്ക് മാസപ്പടിയായി പണം നല്‍കിയിരുന്നതായി ഡയറിയില്‍ പറയുന്നു. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയും അവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഐ.ടി സ്ഥാപനമായ എക്സാ ലോജിക്കുമായും നടത്തിയ സാമ്പത്തിക ഇടപാടുകളും കണ്ടെത്തി.
ഇരു കമ്പനികളും ഉണ്ടാക്കിയ കരാര്‍ പ്രകാരം പ്രതിമാസം അഞ്ചുലക്ഷം രൂപ വീതം വീണയ്ക്കും മൂന്നുലക്ഷം രൂപ വീതം എക്സാ ലോജിക്കിനും കൊടുക്കണമായിരുന്നു. അങ്ങനെ വീണ 1.72 കോടി രൂപ കൈപ്പറ്റി. കരാര്‍ പ്രകാരമുള്ള സേവനങ്ങളൊന്നും നല്‍കയതുമില്ല. സി.എം.ആര്‍.എല്‍ സിഎഫ്ഒ കെ. സുരേഷ് കുമാറും ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ് കുമാറും ആദായ നികുതി ഇടക്കാല തീര്‍പ്പാക്കല്‍ ബോര്‍ഡില്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തു കയും ചെയ്തു. ഈ രീതിയില്‍ പണം നല്‍കുന്നതും കൈപ്പറ്റിയതും രാഷ്ട്രീയ അഴിമതി ആണെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിലപാട്.
2016നു ശേഷം 135 കോടി രൂപയാണ് രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമായി സിഎംആര്‍എല്‍ കൈമാറിയത്. ആദായ നികുതി വകുപ്പിന്റെ ഇടക്കാല തീര്‍പ്പാക്കല്‍ ബോര്‍ഡില്‍ ലഭ്യമായിട്ടുള്ള രേഖകള്‍, മൊഴികള്‍ എന്നിവ ഇത് സാധൂകരിക്കുന്നതാണ്. ഈ പണം ആര്‍ക്കൊക്കെ എന്തിനുവേണ്ടി ചെലവഴിച്ചു എന്ന് കണ്ടെത്താനാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് പരിശോധന നടത്തുന്നത്.
അധികാരത്തിന്റെ മറവില്‍ ഇടത് വലത് മുന്നണികളിലെ നേതാക്കള്‍ വര്‍ഷങ്ങളായി അനധികൃതമായി പണം വാങ്ങിക്കൂട്ടിയിരുന്നെന്ന് മുമ്പും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ അതിന് തക്കതായ തെളിവുകളോ മറ്റോ പുറത്ത് വന്നിരുന്നില്ല. മാത്രമല്ല കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്നതിനാല്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരെത്തിയതോടെയാണ് കാര്യങ്ങള്‍ കയ്യില്‍ നിന്ന് പോയത്.
സിഎംആര്‍എല്‍ ചെലവഴിച്ച 135 കോടി രൂപ അവരുടെ വ്യവസായ നേട്ടങ്ങള്‍ക്കോ, നിയമവിരുദ്ധമോ പരിസ്ഥിതിയെ തകര്‍ക്കുന്നതോ ആയ കാര്യങ്ങള്‍ക്കോ ഉപയോഗിച്ചിട്ടുണ്ടോ? വ്യവസായ വികസന കോര്‍പ്പറേഷന് സിഎംആര്‍എല്ലില്‍ 13.4 ശതമാനം ഓഹരി നിക്ഷേപം ഉള്ളതുകൊണ്ട് ഈ കേസ് പൊതുധന ദുര്‍വ്വിനിയോഗത്തിന്റെ പരിധിയില്‍ വരുന്നതാണോ? സിഎംആര്‍എല്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതാണെങ്കില്‍ നിലവിലെ ആരോപണങ്ങള്‍ സെബി ചട്ടങ്ങളുടെ ലംഘനമാണോ? ഈ മൂന്നു കാര്യങ്ങള്‍ ത്വരിതാന്വേഷണത്തില്‍ പരിശോധിച്ച ശേഷം കമ്പനി കാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശനനുസരിച്ച് എസ്ഐഎഫ്ഒ അന്വേഷണം നടത്തും.
ചുരുക്കം പറഞ്ഞാല്‍ ഭരണകക്ഷിയും പ്രതിപക്ഷവും കളസംകീറുന്നതിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. ഈ ഊരാക്കുടുക്കില്‍ നിന്ന് പുറത്തുചാടുക അത്ര എളുപ്പമുള്ള കാര്യമാകില്ല. പതിറ്റാണ്ടുകളോളം ജനങ്ങളെ പറ്റിക്കാനാവില്ലെന്ന് പലര്‍ക്കും ഇപ്പോള്‍ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അന്വേഷണ പരിധിയില്‍ വരുന്ന പല ഇടപാടുകളും സൂക്ഷിച്ചാണ് പല നേതാക്കളും ചെയ്യുന്നത്. നവകേരള സദസ്സ് അവസാനിക്കുന്നതോടെ കമ്പനി കാര്യമന്ത്രാലയത്തിന്റെ അന്വേഷണവും ഹൈക്കോടതി നല്‍കിയ നോട്ടീസിനുള്ള മറുപടിയും കൂടിയാകുമ്പോള്‍ ഭരണകക്ഷിയും പ്രതിപക്ഷവും പ്രതിരോധത്തിലാകും. ഹൈക്കോടതി നിലപാട് അനുകൂലമല്ലെങ്കില്‍ പിന്നെ എന്താണ് കേരള രാഷ്ട്രീയത്തില്‍ സംഭവിക്കുക എന്നത് പ്രവചനാതീതമാണ്.