ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ മന്ത്രി സജി ചെറിയാനെതിരേ കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. മതസൗഹാർദം തകർക്കാനും കലാപം സൃഷ്ടിക്കാനും മന്ത്രി ശ്രമിച്ചെന്നു കാട്ടി കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷാണ് പരാതി നൽകിയിരിക്കുന്നത്.
ശബരിമല വിഷയം രാഷ്ട്രീയ പ്രേരിതമാണെന്ന് ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി പറഞ്ഞെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന. പാമ്പാടിയിലെ നവകേരള സദസിസിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. നവകേരളസഭ കോട്ടയത്ത് എത്തിയപ്പോൾ തൊട്ടടുത്തുള്ള ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി ശ്രദ്ധതിരിക്കാൻ ശ്രമം നടത്തുകയാണെന്ന് ശങ്കരൻ നമ്പൂതിരി തന്നോട് പറഞ്ഞെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. ഇതിനെതിരേയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
അതേസമയം, ശബരിമലയിൽ തീർത്ഥാടകർ നേരിടുന്ന പ്രശ്നങ്ങളിൽ ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് മുന്നൂറ് പരാതികൾ ലഭിച്ചെന്ന് ദേവസ്വം ബെഞ്ച് അറിയിച്ചിരുന്നു. ശബരിമല തീർത്ഥാടകർക്ക് കോടതി നിർദേശപ്രകാരമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് സർക്കാരിന് ബെഞ്ച് നിർദേശം നൽകി. തീർത്ഥാടകരിൽ നിന്ന് ഭക്ഷണത്തിനും വാഹന പാർക്കിംഗിനുമായി അമിതമായ ഫീസ് ഈടാക്കുന്നുവെന്ന് പരാതിയുണ്ടെന്നും ഇതിൽ എരുമേലി പഞ്ചായത്ത് വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നതിന് എരുമേലി പഞ്ചായത്ത് സെക്രട്ടറിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തിരിക്കുകയാണ്.
ഭരണഘടനയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയ ഷെഹവും വിവാദങ്ങൾ വിട്ടൊഴിയാതെ കൂടെത്തന്നെയുണ്ട്. വിവാദ പരാമര്ശങ്ങളിലൂടെ മന്ത്രിക്കസേരയുടെ ബലം ഓരോ തവണയും കുറയുകയാണ്. ജൂലായ് മൂന്നിന് സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. 50 മിനിട്ട് 12 സെക്കന്‍ഡാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. ഇതില്‍ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമര്‍ശം ഉണ്ടായത്. ഇത് പിന്നീട് വിവാദമാകുകയും സജി ചെറിയാന്‍റെ രാജിയിലേക്ക് നീങ്ങുകയുമായിരുന്നു.
പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചുവന്നപ്പോള്‍ വിമര്‍ശനാത്മകമായി ഭരണഘടനയെ പരാമര്‍ശിക്കുകയാ യിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
പ്രസംഗത്തില്‍ മനപ്പൂര്‍വം ഭരണഘടനയെ അവഹേളിക്കാന്‍ സജിചെറിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പോലീസ് അപേക്ഷയില്‍ പറഞ്ഞിരുന്നത്. സജി ചെറിയാനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലിപ്പോൾ ഇത്തരത്തിലൊരു കേസ് ചെറിയാന് നേരെ ഉയരുമ്പോൾ വീണ്ടും മന്ത്രിസ്ഥാനം തെറിക്കുമെന്ന ആശങ്കയിലാണ് സിപിഎം .