കേരളത്തിൽ കോവിഡ് കേസുകളിൽ നേരിയ വർധന. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് പ്രത്യേക നിർദ്ദേശം നൽകി. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരിൽ പരിശോധന ഉറപ്പാക്കണമെന്നു നിർദ്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസത്തേക്കാൾ 20 മുതൽ 30 വരെ കോവിഡ് കേസുകളാണ് ഈ ദിവസങ്ങളിൽ റിപോർട്ട് ചെയ്യപ്പെട്ടത്. കിടത്തി ചികിത്സ ആവശ്യമായി വന്നവരുടെ എണ്ണത്തിലും നേരിയ വർധന ഉണ്ടായിട്ടുണ്ട്.
അതെസമയം, ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിരുന്നു. കർണാടക, തമിഴ്‌നാട്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, എന്നിവയുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദ്ദേശം. കർണാടക ആരോഗ്യവകുപ്പ് പൗരന്മാർക്ക് രോഗങ്ങളുമായി ബന്ധപ്പെട്ട് ബോധവാന്മാരാകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, സ്റ്റിറോയിഡുകൾ പോലുള്ള ദീർഘകാല മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയ ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
പനി, വിറയൽ, അസ്വാസ്ഥ്യം, വിശപ്പില്ലായ്മ, മ്യാൽജിയ, ഓക്കാനം, തുമ്മൽ, മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന വരണ്ട ചുമ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചൈനയിലെ വൈറസ് വ്യാപനത്തിൽ ഇന്ത്യയിൽ നിലവിൽ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി ആശുപത്രി കിടക്കകളും വെൻറിലേറ്ററുകളും സജ്ജമാക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. പിപിഇ കിറ്റുകളും പരിശോധന കിറ്റുകളും ശേഖരിച്ച് വെയ്ക്കാനും നിർദേശം നൽകി. എന്നാൽ ചൈനയിലെ ശ്വാസകോശ രോഗം വ്യാപകമായി പടരുന്നതാണെന്ന തെളിവൊന്നുമില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.