ഗുഹ്യരോഗങ്ങള്‍ക്ക് മാത്രം ചികിത്സ നടത്തി വന്നിരുന്ന രണ്ടു വ്യാജ ഡോക്ടര്‍മാര്‍ തൃശൂരിൽ പിടിയിലായി. ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കുന്നംകുളം, തൃശൂര്‍, കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടുന്നത്. രണ്ടു പേരും ഗുഹ്യരോഗങ്ങള്‍ക്കാണ് ചികിത്സ നടത്തി വന്നിരുന്നത്.
കുന്നംകുളം യൂണിറ്റി ആശുപത്രിക്കുസമീപം പൈല്‍സ്, ഫിസ്റ്റുല ക്ലിനിക് എന്നപേരില്‍ ക്ലിനിക്ക് നടത്തി വരുകയായിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ത്രിദീപ് കുമാര്‍ റോയ് (55), കിഴക്കുംപാട്ടുകര താഹോര്‍ അവന്യൂവില്‍ ചാന്ദ്രീസ് ക്ലിനിക് എന്നപേരില്‍ പൈല്‍സ്, ഹിസ്റ്റുല രോഗങ്ങള്‍ക്ക് ഹോമിയോ ക്ലീനിക് നടത്തിവന്നിരുന്ന ദിലീപ് കുമാര്‍ സിക്തര്‍ (67) എന്നിവരാണ് പിടിയിലായിരിക്കുന്നത്.
ഡോക്ടര്‍ എന്ന ബോര്‍ഡ് വെച്ച് വ്യാജ ചികിത്സ നടത്തിയതിന് ഇരുവര്‍ക്കുമെതിരെ തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, കുന്നംകുളം പൊലീസ് സ്റ്റേഷനുകളില്‍ കേസ് എടുത്തിട്ടുണ്ട്. വ്യാജ ചികിത്സനടത്തിയിരുന്ന ഇരുവരും പാരമ്പര്യ ചികിത്സകരാണെന്നും, വര്‍ഷങ്ങളായി ചികിത്സ നടത്തുന്നവരാണെന്നുമാണ് പരിശോധന സംഘത്തിനു നൽകിയിട്ടുള്ള മൊഴി. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ടി പി ശ്രീദേവി, ഡോ. കാവ്യ കരുണാകരന്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.