പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) അന്തിമ കരട് 2024 മാർച്ച് 30നകം പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര. ബംഗ്ലാദേശിൽ നിന്ന് അഭയം തേടിയ ആളുകൾ അടങ്ങുന്ന പശ്ചിമ ബംഗാളിലെ മറ്റുവ സമൂഹത്തെ അഭിസംബോധന ചെയ്യവേയാണ് മിശ്ര ഇക്കാര്യം പറഞ്ഞത്. മറ്റുവ സമൂഹത്തിലുള്ളവർക്ക് അവരുടെ പൗരത്വ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും മിശ്ര ഉറപ്പ് നൽകിയിട്ടുണ്ട്.
‘കഴിഞ്ഞ രണ്ട് വർഷങ്ങളായി സിഎഎ നടപ്പിലാക്കുന്നതിനുള്ള പ്രക്രിയയ്ക്ക് സർക്കാർ ആക്കം കൂട്ടി. ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയാണ്. മറ്റുവകളിൽ നിന്ന് പൗരത്വ അവകാശങ്ങൾ ആർക്കും തട്ടിയെടുക്കാൻ കഴിയില്ല’ മിശ്ര പറഞ്ഞു. അടുത്ത വർഷം മാർച്ചോടെ, സിഎഎയുടെ അന്തിമ കരട് പ്രാബല്യത്തിൽ വരുത്തുന്നതിനായി തയ്യാറാകും. മിശ്ര കൂട്ടിച്ചേർത്തു.
‘2020 ജനുവരിയിൽ ഇന്ത്യയിൽ നിയമമാക്കിയ സിഎഎ നിയമം നടപ്പാക്കുന്നതിന് ചട്ടങ്ങൾ തയ്യാറാക്കേണ്ടതുണ്ട്. ചട്ടം രൂപീകരിക്കാൻ നിയോഗിച്ച ലോക്സഭ സമിതിക്ക് 2024 ജനുവരി ഒമ്പത് വരെ സമയപരിധിയുണ്ട്. അതുപോലെ രാജ്യസഭാ സമിതിക്ക് 2024 മാർച്ച് 30 വരെയും സമയപരിധിയുണ്ട്,’ അദ്ദേഹം വ്യക്തമാക്കി. 2019ൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ, ബിൽ ഇരുസഭകളിലും പാസാക്കുകയായിരുന്നു. മറ്റുവ സമുദായത്തെയും സിഎഎയെയും മാത്രമാണ് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഓർത്തതെന്ന് ബിജെപി നേതാവിന്റെ പ്രസ്താവനയോട് പ്രതികരിച്ച തൃണമൂൽ കോൺഗ്രസ് എംപി സന്തനു സെൻ പറഞ്ഞു.
2019 ഡിസംബർ 10ന് ലോക്‌സഭയിലും, രാജ്യസഭയിൽ ഡിസംബർ 11നുമാണ് പൗരത്വ ഭേദഗതി ബിൽ പാസായത്. 2020 ജനുവരി 10ന് കേന്ദ്രം നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയെങ്കിലും ഭേദഗതി ചെയ്തിരുന്നില്ല. കേരളം, ബംഗാൾ, രാജസ്ഥാൻ അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ പൗരത്വ ഭേദഗതിയെ എതിർത്തിരുന്നു. പൗരത്വ ഭേദഗതിയെ ചൊല്ലി രാജ്യ വ്യാപക പ്രക്ഷോഭം ആരംഭിച്ചതും തുടർനടപടികൾ വൈകുന്നതിന് കാരണമാവുകയും ഉണ്ടായി. എന്നാൽ കോവിഡ് വ്യാപനം കാരണമാണ് നടപടികൾ വൈകിയത് എന്നായിരുന്നു കേന്ദ്രസർക്കാർ ഇതിനു നൽകിയ വിശദീകരണം.
ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അയൽരാജ്യ ങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം വിഭാഗങ്ങൾ ഒഴികെ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്‌സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ്ഈ നിയമം. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഈ സമുദായങ്ങളിൽ നിന്നുള്ളവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കാതെ ഇന്ത്യൻ പൗരത്വം നൽകുന്നതാണ്.