കൊച്ചി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ടെക്‌ഫെസ്റ്റിൽ ഗാനമേള തുടങ്ങാനിരിക്കേയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെയും പോസ്റ്റുമോർട്ടം കഴിഞ്ഞു കുസാറ്റിൽ പൊതുദർശനത്തിന് വെച്ചു. സഹപാഠികളും അദ്ധ്യാപകരും ഉൾപ്പെടെ നിരവധി പേർ ദുരന്തത്തിൽ മരിച്ച വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. വേദന താങ്ങാനാവാതെ പലരും വാവിട്ട് നിലവിളിച്ചു. ഏറെ പേർ വിങ്ങിപ്പൊട്ടി.
അതേസമയം, സംഭവത്തിൽ വൈസ് ചാൻസലറോടും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടും റിപ്പോർട്ട് തേടി. അപകടത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. മരിച്ച വിദ്യാത്ഥികളിൽ രണ്ടുപേർ പെൺകുട്ടികളാണ്. അപകടത്തിൽ 72 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.
കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകൻ അതുൽ തമ്പി (23), വടക്കൻ പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജ് കുട്ടിയുടെ മകൾ ആൻ റിഫ്റ്റ (20), കോഴിക്കോട് താമരശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ആൽവിൻ വിദ്യാർത്ഥിയല്ല. ലില്ലിയാണ് അതുൽ തമ്പിയുടെ മാതാവ്. സഹോദരൻ അജിൻ തമ്പി. സിന്ധുവാണ് ആൻ റിഫ്റ്റയുടെ മാതാവ്. റിഥുൽ ആണ് സഹോദരൻ.
ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കുമ്പോൾ മഴ പെയ്യുന്നതിനിടെ ഓഡിറ്റോറിയത്തിലേക്ക് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ ഇരച്ചു കയറി. പടികളിൽ പലരും വീണു. വീണവരുടെ കൈയ്യിലും കാലിലും ശരീരത്തും, കഴുത്തിലും, നെഞ്ചിലുമൊക്കെ ചവിട്ടി മറ്റുള്ളവർ കയറുകയാണ് ഉണ്ടായത്. ഇതാണ് ദുരന്തത്തിന് കാരണമാകുന്നത്.
പുറത്ത് നിന്നുള്ളവർ ഗേറ്റ് തള്ളിത്തുറന്നു ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു. പടികളിലും ഓഡിറ്റോറിയത്തിനുള്ളിലും നിലത്ത് വീണവരെ ലവലേശ ദയാദാക്ഷിണ്യമില്ലാതെ കയറിവന്നവർ ചവിട്ടി നിരങ്ങി. ഇതോടെയാണ് ടെക് ഫെസ്റ്റിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ഗാനമേള വന്‍ ദുരന്തത്തില്‍ കലാശിക്കുന്നത്. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കുട്ടികള്‍ ആഘോഷപൂര്‍വം ആസ്വദിക്കുന്നതിനിടെയിലായിരുന്നു ഈ സംഭവം നടക്കുന്നത്.
അപ്രതീക്ഷിതമായിരുന്നു അപകടം. ക്യാംപസിനെ മാത്രമല്ല കേരളത്തെയാകെ മൂന്നു വിദ്യാര്‍ഥികളടക്കം നാല് പേരുടെ മരണം ഞെട്ടിക്കുകതന്നെ ചെയ്തു. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ഇതിൽ ആൽവിൻ ഒഴികെയുള്ള മൂന്നു പേരും രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ അവസാന ദിവസമായിരുന്നു ശനിയാഴ്ച. അപകടത്തില്‍ എഴുപതിലേറെ കുട്ടികള്‍ക്കാന് പെറുക്കേട്ടത്. രണ്ടു പെണ്‍കുട്ടികളുടെ നില അതീവഗുരതരമാണ്. കുസാറ്റിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളും സ്‌കൂള്‍ ഓഫ് എന്‍ജിനിയറങ്ങിലെ വിദ്യാര്‍ഥികളും ഓഡിറ്റോറിയത്തിലുണ്ടായിരുന്നപ്പോഴായിരുന്നു ദുരന്തം.
ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയിലേക്കുള്ള പ്രവേശനം ഡിപ്പാര്‍ട്ട്‌മെന്റിലെ കുട്ടികള്‍ക്കു മാത്രമായി നിയന്ത്രിച്ചിരുന്നതാണ്. ഒരു ബോളിവുഡ് ഗായികയുടെ പരിപാടി കാണാനായി പുറത്ത് നിന്നുള്ളവർ വരുമെന്നുള്ളതും, തിക്കും തിരക്കും ഉണ്ടായാൽ അത് നിയന്ത്രിക്കാൻ പോലീസ് സഹായം തേടണം എന്നതും കുസാറ്റ് അധികൃതർക്ക് അറിയാത്ത കാര്യമല്ല. ഓപ്പണ്‍ ഓഡിറ്റോറിയത്തിലേക്കു കടക്കാനായി നൂറുകണക്കിന് പേര്‍ ഗെയ്റ്റിനു പുറത്തു കാത്തുനിൽക്കുന്നു എന്ന് മനസിലാക്കുമ്പോ ഴെങ്കിലും പോലീസ് സഹായം തേടാമായിരുന്നു.
മഴ പെയ്തതോടെ ഗേറ്റ് തള്ളിത്തുറന്ന് മറ്റു കോളേജുകളിലെ കുട്ടികളും നാട്ടുകാരും കൂട്ടമായി ഉള്ളിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണമായിരിക്കുന്നത്. ഗേറ്റ് കടന്ന വിദ്യാര്‍ഥികള്‍ തിരക്കില്‍പെട്ട് താഴെയുള്ള പടികളിലേക്കു വീഴുകയായിരുന്നു. ഇവര്‍ വീണതറിയാതെ പിന്നാലെ തള്ളിക്കയറിയവര്‍ ഇവരെ ചവിട്ടിക്കയറിയതാണ് മരണങ്ങൾ സംഭവിക്കാൻ ഇടയുണ്ടാക്കുന്നത്. ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കുസാറ്റ് അധികൃതർക്ക് ഒഴിഞ്ഞുമാറാനാവില്ല. വിദ്യാർഥികൾ നടത്തിയ പരിപാടിയാ ണെങ്കിലും കാമ്പസിനുള്ളിൽ വിദ്യാർത്ഥികൾക്ക് സംരക്ഷണം ഒരുക്കുന്ന കാര്യത്തിൽ കുസാറ്റ് അധികൃതർക്ക് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
അതേസമയം, ദുരന്ത പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി. ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
ഇതിനിടെ ദുരന്തം അന്വേഷിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും സർവ്വകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും സർക്കാർ നിർദ്ദേശം നൽകി. തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും എഴുപതിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുന്നതിനും ഇടയായതിനെപ്പറ്റി അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിട്ടുള്ളത്.