തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയും മുൻ ബാങ്ക് പ്രസിഡന്റുമായ ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ഭാസുരാംഗനെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പ്രതിഭാഗം ഭാസുരാംഗന്റെ ആരോഗ്യപ്രശ്‌നങ്ങൾ കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് ശാരീരിക അവശതകൾ ഉണ്ടെങ്കിൽ ജയിൽ സൂപ്രണ്ടിനോട് ചികിത്സ ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചാണ് ഭാസുരാംഗനെ കോടതി റിമാൻഡ് ചെയ്തത്.
ഭാസുരാംഗന്റെ ആരോഗ്യസ്ഥിതി ചൂണ്ടികാണിച്ച് റിമാൻഡ് ഒഴിവാക്കാനായിരുന്നു പ്രതിഭാഗം ശ്രമിച്ചിരുന്നത്. എന്നാൽ, ഇതിനെ ഇഡി എതിർത്തിരുന്നു. ഇന്ന് രാവിലെ പത്തോടെയാണ് എറണാകുളം ജയിലിൽവെച്ച് ഭാസുരാംഗന്റെ ആരോഗ്യനില മോശമായത്. തുടർന്ന് ജയിലിലെ ഡോക്ടർ ഉൾപ്പെടെ പരിശോധിച്ചശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചത് തന്ത്രമാണെന്നും ആശുപത്രിതന്നെ വിലക്ക് വാങ്ങാൻ കഴിവുള്ളയാളാണ് ഭാസുരാംഗനെന്നും ഇ.ഡി പറഞ്ഞിരുന്നു. നിരവധി തവണ മെഡിക്കൽ പരിശോധന നടത്തിയതാണ്.ഏറെ സ്വാധീനമുള്ളയാളായതിനാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഇ.ഡി ഉന്നയിച്ചിരുന്നു.
അതിനിടെ, ഭാസുരാംഗന്റെ തിരുവനന്തപുരം മാറനെല്ലൂരിലെ വീട്ടിൽ ഇഡി പരിശോധന തുടങ്ങി. ഇന്ന് ഉച്ചയോടെയാണ് വീട്ടിൽ പരിശോധന ആരംഭിച്ചത്. നേരത്തെ പരിശോധന പൂർത്തിയാക്കി ഈ വീട് ഇഡി സീൽ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ഇന്നലെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രതികൾ രണ്ടുപേരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കൂടുതൽ രേഖകൾ ശേഖരിച്ചശേഷം വീണ്ടും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ഇ.ഡി കോടതിയിൽ പറഞ്ഞിരുന്നു.
നേരത്തെ ഭാസുരാംഗനെ ഇ.ഡി കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയതിരുന്നു. എന്നാൽ തന്നെ ചോദ്യം ചെയ്യാനല്ല വിളിപ്പിച്ചതെന്നും മൊഴിയെടുക്കാനാണെന്നുമാണ് ഭാസുരാഗൻ പറഞ്ഞത്. അതേസമയം ബാങ്കിൽ നടന്നത് തട്ടിപ്പല്ലെന്നും ക്രമക്കേടാണെന്നും ഭാസുരാംഗൻ പറഞ്ഞു. കൂടാതെ എൽ.ഡി.എഫിൽ തന്നെയുള്ള ഒരാളാണ് ആരോപണത്തിന് പിന്നിലെന്നും പേര് ഇപ്പോൾ പറയുന്നില്ലെന്നും ഭാസുരാംഗൻ വ്യക്തമാക്കി.
ഇതിന് മുമ്പ് ഭാസുരാംഗന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധന നടത്തുകയും 40 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ ഭാസുരാഗനെയും മകനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. കണ്ടല ബാങ്കിലെ ജീവനക്കാരുടെയുൾപ്പടെ മൊഴിയെടുക്കുകയും ഇദ്ദേഹത്തിനെ തിരായ നിർണായക തെളിവുകൾ ഇ.ഡി ശേഖരിക്കുകയും ചെയ്തിരുന്നു. വീഡിയോ സ്റ്റോറി ലിങ്ക് https://youtu.be/ky-Vmydel80?si=JXlW9TZtWloKOT1U