കൊച്ചി . നവകേരള യാത്രയ്ക്കായി സ്കൂൾ ബസുകൾ നൽകുന്നതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം സ്റ്റേ ചെയ്ത് ഹൈക്കോടതി. കാസർകോട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയുടെ പിതാവ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർണായക ഉത്തരവ്. കേരള മോട്ടർ വാഹന ചട്ടം പ്രകാരം സ്കൂൾ ബസുകൾക്ക് പെർമിറ്റ് നൽകുമ്പോൾ വിദ്യാർഥികളുടെ യാത്രക്ക് വേണ്ടി മാത്രമാണെന്നും, വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്നും നിഷ്കർഷിക്കുണ്ട്. ഹർജിയിൽ പറഞ്ഞിരുന്നു..
നവകേരള സദസ്സിൽ ജനങ്ങളെ എത്തിക്കാൻ സ്കൂൾ ബസുകൾ വിട്ടുകൊടുക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച വിവാദ നിർദേശം. വിദ്യാഭ്യാസ ഓഫിസർമാർ മുഖേന എല്ലാ സ്കൂളുകളിലെയും പ്രധാനാധ്യാപകർക്കാണ് ഈ സർക്കുലർ നൽകിയിരുന്നത്. സംഭവം വിവാദമായതോടെ, വിദ്യാർഥികൾക്ക് അസൗകര്യമില്ലാത്ത വിധത്തിൽ വിട്ടുകൊടുക്കാം എന്നു സർക്കുലർ തിരുത്തിയിറക്കി യിരുന്നു. സംഘാടകസമിതികൾ ആവശ്യപ്പെടുന്ന പക്ഷം ഇന്ധനച്ചെലവും ഡ്രൈവറുടെ ബാറ്റയും ഈടാക്കി ബസുകൾ വിട്ടുനൽകണമെന്നായിരുന്നു ആദ്യ നിർദേശത്തിൽ ഉണ്ടായിരുന്നത്.
നവകേരള സദസ് നടക്കുമ്പോൾ 6 പൊതു അവധി ദിനങ്ങൾ ഒഴികെ മറ്റു ദിവസങ്ങളെല്ലാം സ്കൂളുകൾക്കു പ്രവൃത്തിദിവസമാണ്. ഈ സാഹചര്യത്തിൽ സ്കൂൾ ബസുകൾ വിട്ടുകൊടുക്കേണ്ടിവരുന്നതു സ്കൂൾ പ്രവർത്തനത്തെ തകിടം മരിക്കുന്ന നടപടിയാണ്. ഇത് വിദ്യാർഥികളുടെ യാത്രയെ ബാധിക്കുമെന്നും ആക്ഷേപമുണ്ടായി. ബസുകൾ വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്‍യു പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി നൽകി. തുടർന്നു ‘വിദ്യാർഥികൾക്ക് അസൗകര്യമില്ലാത്ത വിധത്തിൽ’ എന്ന ഭേദഗതിയോടെ സർക്കുലർ പുതുക്കുന്നത്.