കടമെടുത്തു കടമെടുത്ത് സെക്രട്ടേറിയറ്റ് ഈടു കൊടുത്താലും തികയാത്ത രീതിയിലാണ് സർക്കാരിന്റെ കടമെടുക്കലെന്ന് സിപിഐ നേതാവ് സി ദിവാകരൻ വിമർശിക്കുമ്പോൾ ഇടതുപക്ഷത്ത് സിപിഎമ്മിനെതിരെ വികാരം ശക്തമാകുന്നു. ഇടതു മുന്നണിയിലെ ഘടകക്ഷിയായ കേരളാ കോൺഗ്രസ് ബിയും നിശത വിമർശനങ്ങൾ തുടരുന്നു. കെബി ഗണേശ് കുമാറിനെ മുന്നണിയിൽ നിന്നും പുറത്താക്കാനാണ് ആലോചന. ഇതിനിടെയാണ് ദിവാകരനെ പോലൊരു സിപിഐ നേതാവും കർശന നിലപാടുമായി എത്തുന്നത്.
ഡിഎ കുടിശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സീനിയർ സിറ്റിസൻസ് സർവീസ് കൗൺസിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യയ്താണ് ദിവാകരൻ കടുത്ത വിമർശനം നടത്തുന്നത്. ഇപ്പോൾ കാണുന്ന ശീതളഛായ എന്നും ഉണ്ടാകില്ല. കൊടുംവേനലിൽ കഴിയുന്ന ആളുകളെ കൂടെ ചേർത്തുപിടിച്ചല്ലാതെ ഒരു സർക്കാരിനും മുന്നോട്ടുപോകാനാകില്ല-ഇതാണ് ദിവാകരൻ പറയുന്നത്. ഇടതുപക്ഷ നേതാവിന് പോലും കാര്യങ്ങൾ മനസ്സിലാകുന്നു. നേരത്തെ കവി സച്ചിദാനന്ദന്റേതായി സമാന അഭിപ്രായം വന്നിരുന്നു. പിന്നീട് അദ്ദേഹം പിന്നോക്കം പോയി. ഇതിനിടെയാണ് ദിവാകരൻ എത്തുന്നത്.
നേരത്തെ ഉമ്മൻ ചാണ്ടിയെ അനുകൂലിച്ചും സിപിഎമ്മിന് ദിവാകരൻ തലവേദനയായിരുന്നു. ബൂർഷ്വാപാർട്ടിയായ കോൺഗ്രസിലെ കമ്യൂണിസ്റ്റ് സ്വഭാവമുള്ള നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ദിവാകരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയും താനുമായുള്ള ബന്ധം വളരെ വ്യത്യസ്തമായിരുന്നെന്നും ദിവാകരൻ പറഞ്ഞു. പാവപ്പെട്ടവനെ, വിശക്കുന്നവനെ, അനാഥനെ, വീടില്ലാത്തവനെ അന്വേഷിച്ചുനടന്ന ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി എന്ന ഭരണാധികാരി തെരുവിൽ നടക്കുന്ന അഭയാർഥിയെ പോലെയായിരുന്നു. പരിചയമില്ലാത്തവരോടും പോലും അദ്ദേഹം സംസാരിച്ചു. അതാണ് അദ്ദേഹത്തിന്റെ നിര്യാണത്തിൽ കേരളം പ്രകടിപ്പിച്ചത്. കേരളത്തിൽ മറ്റൈാരു നേതാവിന്റെയും വേർപാടിൽ ഇതുപോലൊരു ജനസഞ്ചയം ഉണ്ടായിട്ടില്ലെന്നും ദിവാകരൻ പറഞ്ഞിരുന്നു.
പ്രക്ഷുബ്ധമായ നിയമസഭയിൽ അദ്ദേഹത്തിന് വേണ്ടി വലിയ ശബ്ദമുയർന്നില്ലെന്നത് തന്നെ വേദനിപ്പിച്ചതാണ്. ഉമ്മൻ ചാണ്ടിയുടെ മുഖത്ത് നോക്കി പറയാൻ പാടില്ലാത്തതുപറയുമ്പോഴും അതൊന്നും അദ്ദേഹം കൂസാക്കിയില്ല. കൊടുംങ്കാറ്റ് വന്നാലും അനങ്ങാത്ത വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ വേട്ടയാടിയപ്പോലെ സമകാലിക രാഷ്ട്രീയത്തിൽ മറ്റാരും ഇത്രമാത്രം വേട്ടയാടപ്പെട്ടിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ സത്യസന്ധതയുടെ, നിലപാടുകളുടെ അംഗീകരമാണ് അദ്ദേഹത്തിന്റെ അന്ത്യയാത്ര. കോൺഗ്രസിലെ മറ്റ് നേതാക്കൾ ഉമ്മൻ ചാണ്ടിയെ പോലെയായിരുന്നെങ്കിൽ കേരളത്തിൽ മറ്റൊരു പാർട്ടിക്കും സ്‌കോപ്പുമില്ല. അദ്ദേഹത്തെ അനുകരിക്കാൻ കഴിയുന്നവർ അത് പിന്തുടരണം ഇതായിരുന്നു ദിവാകരന്റെ മുൻ പ്രസംഗം. ഇതിന് പിന്നാലെയാണ് പിണറായി സർക്കാരിന്റെ ധനസ്ഥിതിയേയും കളിയാക്കുന്നത്.
പെൻഷൻകാരെ ഇങ്ങനെ അനാഥരാക്കി ഇരുത്തുന്നത് ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിന് അനുയോജ്യമാണോ എന്ന് ഈ വേലിക്കെട്ടിനകത്തിരുന്ന് അധികാരം കയ്യാളുന്നവർ ആലോചിക്കണമെന്നതിൽ തുടങ്ങുന്നതാണ് പിണറായി സർക്കാരിനെതിരായ ദിവാകരന്റെ പുതിയ വിമർശനം. പെൻഷൻകാർ അനർഹമായ ഒരു കാര്യവും ചോദിക്കുന്നില്ല. പൊന്നുതമ്പുരാനേ അവിടുന്ന് തരണം, ഓണമായി, വേറെ ഗതിയില്ല അദ്ദേഹം പരിഹസിച്ചു. എന്താണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ശമ്പളം കൊടുക്കുന്നതുപോലും വാർത്തയാകുന്നുവെന്നും ദിവാകരൻ പറയുന്നു. പരിധികളെല്ലാം വിട്ട വിമർശനമാണ് ഇതെന്ന് സിപിഎം വിലയിരുത്തുന്നു.
30 ദിവസം കഷ്ടപ്പെട്ട ആളുകൾക്ക് ശമ്പളം കൊടുക്കാതെ പിന്നെ എന്തോന്നാണു കൊടുക്കേണ്ടത്. ശമ്പളം കിട്ടാൻ വേണ്ടി കോടതിയിൽ പോകേണ്ട അവസ്ഥയാണ്. കോടതിയാണ് ഇപ്പോൾ എല്ലാവരുടെയും ആശ്രയം. കടമെടുക്കൽ മാത്രമാണ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗമെന്ന രീതി ശരിയല്ല-ഇതാണ് ദിവാകരൻ പറഞ്ഞു വയ്ക്കുന്നത്. ഏതായാലും സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഇടതു നേതാക്കളുടെ ഈ കുറ്റപ്പെടുത്തൽ സിപിഎം അംഗീകരിക്കില്ല. അടുത്ത ഇടതു യോഗത്തിൽ ഈ വിഷയവും സിപിഎം ഉന്നയിക്കും. മുന്നണിയുടെ കൂട്ടുത്തരവാദിത്തം ചർച്ചയാക്കാനാണ് തീരുമാനം. വയോജനങ്ങളുടെ സാമൂഹ്യ ക്ഷേമ പെൻഷൻ കുടികശിയില്ലാതെ നൽകുന്നത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് ദിവാകരൻ ആവശ്യപ്പെടുന്നു.
ക്ഷേമ പെൻഷൻ കുടിശ്ശിക നൽകുക, കുറഞ്ഞ സാമൂഹ്യ ക്ഷേമ പെൻഷൻ 5000 രൂപ ആക്കുക, പെൻഷന്റെ കേന്ദ്രം വിഹിതം 200 രൂപയിൽ നിന്നും 3000 രൂപയായി വർധിപ്പിക്കുക, കെ.എസ്. ആർ.ടി.സി പെൻഷൻകാരുടെ പെൻഷൻ എല്ലാമാസവും മുടങ്ങാതെ നൽകുക, കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ഉത്സവ ബത്ത അനുവദിക്കുക, സർവീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശികയും പെൻഷൻ പരിഷ്‌കരണ കുടിശികയും അനുവദിക്കുക, ഒരു മാസത്തെ പെൻഷൻ ഉത്സവബത്തായി അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ബാങ്ക് പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക, വയോജന ക്ഷേമ വകുപ്പും വയോജന കമ്മീഷനും രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തിയത്.