കടുത്ത വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച മിത്ത് പരാമർശത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. നേതാവ് ശോഭാ സുരേന്ദ്രൻ. സിപിഎം സംസ്ഥാന നേതൃത്വം ആലോചിച്ച് ഉറപ്പിച്ച് നടത്തിയ പരാമർശമാണ് ഇതെന്ന് ശോഭ ആരോപിച്ചു.
മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന നേതൃത്വം വളരെ വിദഗ്ധമായി ആലോചിച്ച് ഉറപ്പിച്ച് സ്ത്രീകളെ ശബരിമല കയറ്റാൻ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീർ എന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ശബരിമലയിലേക്ക് ഒരുകൂട്ടം സ്ത്രീകളെ കൊണ്ടുവരാൻ തലശ്ശേരിയിൽ നടന്ന ആദ്യയോഗത്തിൽ പങ്കെടുത്ത ആളാണ് ഇന്നത്തെ സ്പീക്കറെന്നും ശോഭ സുരേന്ദ്രൻ തൃശ്ശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു. എം വിഗോവിന്ദനും ഷംസീർ ഒരുമിച്ച് ചിന്തിച്ചാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. അതുകൊണ്ടാണ് മാപ്പു പറയില്ലെന്ന് ഗോവിന്ദൻ പറഞ്ഞതെന്ന് ശോഭ ചൂണ്ടിക്കാട്ടി.
”നിങ്ങൾ മാപ്പു പറയേണ്ട. പക്ഷേ കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള ഭണ്ഡാരപ്പെട്ടികൾ തുറക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഇവിടുത്തെ ഹിന്ദുവിശ്വാസികൾ മുന്നോട്ടുവന്നാൽ എന്താകും സ്ഥിതിയെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറയണം. അങ്ങനെ ഞങ്ങൾ പഠിപ്പിച്ചില്ലേ. അയ്യപ്പന്റെ ആചാരത്തെയും അനുഷ്ഠാനത്തെയും തകർക്കാൻ സിപിഎം ഗൂഢാലോചന നടത്തിയപ്പോൾ അന്നത്തെയും ഇന്നതെയും മുഖ്യമന്ത്രി വരച്ച വരയിലൂടെ പോകാൻ മനസ്സില്ലെന്നു പറഞ്ഞുകൊണ്ട് കേസുകൾ ഏറ്റെടുത്തു. അതൊന്നും മറന്നിട്ടില്ല.
അന്നു ഭണ്ഡാരപ്പെട്ടികളിൽ നാണയത്തുട്ടുകൾ വീഴാതിരുന്ന നിരവധി ദിവസങ്ങൾ ഉണ്ടായിരുന്നു. അവസാനം മന്ത്രിമാർ തന്നെ വഴിയിൽ ഇറങ്ങി നിൽക്കേണ്ട സാഹചര്യമുണ്ടായി. ഇനി അങ്ങനെയൊരു അവസ്ഥയിലേക്ക് കേരളത്തിലെ വിശ്വാസി സമൂഹത്തെ നയിക്കരുത്.” ശോഭാ സുരേന്ദ്രൻ പറഞ്ഞു.
”ദൈവീകമായ ആരാധനയെ കുറിച്ച് പറഞ്ഞല്ല കുട്ടികളെ ശാസ്ത്രം പഠിപ്പിക്കേണ്ടത്. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ വരെ അവരുടെ പരീക്ഷണങ്ങൾക്കു മുൻപു ഗണപതി ഹോമം നടത്തുകയും തേങ്ങ ഉടയ്ക്കുകയുമൊക്കെ ചെയ്യുന്നു. കഴിഞ്ഞ ദിവസം ചന്ദ്രയാൻ വിക്ഷേപിക്കാൻ പോയ ശാസ്ത്രജ്ഞരേക്കാൾ പ്രൗഢിയോ ശാസ്ത്രത്തെക്കുറിച്ച് അവബോധമോ ഷംസീറിന് ഇല്ലല്ലോ.” ശോഭാ സുരേന്ദ്രൻ ചോദിച്ചു.
സിപിഎമ്മിന്റെ തലവനായ പിണറായി വിജയൻ ചില സിബിഐ. കേസുകളിലും ഇ.ഡി. കേസുകളിലും ഒക്കെ പെടാൻ പോകുന്ന സാഹചര്യത്തിൽ വളരെ തന്ത്രപൂർവം പിണറായി വിജയനും എം വി ഗോവിന്ദനും ഷംസീറുമെല്ലാം ചേർന്ന് ഇവിടുത്തെ ചർച്ചകളെ വഴിതിരിച്ചുവിടാൻ നടത്തുന്ന ശ്രമമാണിതെന്നും നിലവിലെ വിവാദത്തെ പരാമർശിച്ച് ശോഭ പറഞ്ഞു. ഇതിന് പിന്നിൽ ഇസ്ലാമിക ഭീകരവാദികളുണ്ടെന്നാണ് താൻ പറഞ്ഞതെന്നും ശോഭ കൂട്ടിച്ചേർത്തു.
ഗണപതിയെ വിശ്വാസമില്ലെങ്കിൽ, ഗണപതി ഹോമത്തോട് താൽപര്യമില്ലെങ്കിൽ നിങ്ങൾ പിന്നെ എന്തിനാണ് അമ്പലക്കമ്മിറ്റികളിൽ സഖാക്കന്മാരെ തിരുകിക്കയറ്റുന്നതെന്നും പിൻവലിക്കാനുള്ള ആർജവം കാണിക്കണമെന്നും സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് ശോഭ ആവശ്യപ്പെട്ടു. ഗണപതി സയൻസല്ല. ഞങ്ങൾ സയൻസിനെ മാത്രമേ വിശ്വസിക്കുന്നുള്ളൂ. അതുകൊണ്ട് സഖാക്കന്മാർ ആരും അമ്പലക്കമ്മിറ്റികളിൽ ഇരിക്കണ്ട എന്ന് പറയാനുള്ള മാന്യത കാണിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.