ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന എം.വി ഗോവിന്ദന്റെ നിലപാട് മാറ്റത്തെ സ്വാഗതം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇനി പ്രശ്നം കൂടുതൽ വഷളാക്കാതെ സ്പീക്കർ നിലപാട് തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എം.വി ഗോവിന്ദൻ ഡൽഹിയിൽ ചെന്നപ്പോൾ കവാത്ത് മറന്നത് നല്ലകാര്യമാണ്. ഒരു തെറ്റായ നിലപാട് തിരുത്തുന്നത് നല്ലതാണ്. യഥാർഥ വിശ്വാസികളോടൊപ്പം താൻ നിൽക്കുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇതേ നിലപാട് സ്പീക്കറും സ്വീകരിക്കണം. വൈകിയാണെങ്കിലും സിപിഎമ്മിന് വിവേകമുണ്ടാകുന്നു. പാർട്ടി സെക്രട്ടറി തന്നെ നിലപാട് തിരുത്തിയെന്നും ചെന്നിത്തല പറഞ്ഞു.
ഏത് സമൂഹത്തിന്റെ വിശ്വാസമാണെങ്കിലും അതിനെ ബഹുമാനിക്കണം. ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാനുള്ള ബോധം എല്ലാവരും കാണിക്കേണ്ടതാണ്. ഇക്കാര്യത്തിൽ ബിജെപിയും സി.പിഎമ്മും നടത്തിയത് തെറ്റായ രാഷ്ട്രീയമാണ്. ഇവർ വർഗീയ ധ്രൂവീകരണത്തിന് വേണ്ടി ശ്രമിക്കുകയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേരി തിരിവുണ്ടാക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയും – ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവിനും കെ. സുരേന്ദ്രനും ഒരേ സ്വരമാണെന്ന എം.വി ഗോവിന്ദന്റെ ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. അത് എല്ലാകാലവും അവർ പറയുന്നതാണ്. താൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്തും ഇതേ കാര്യമാണ് പറഞ്ഞത്. സംസ്ഥാനത്ത് യാഥാർഥത്തിലുള്ള ധാരണ സിപിഎമ്മും ബിജെപിയും തമ്മിലാണെന്നും ചെന്നിത്തല ആരോപിച്ചു.
നേരത്തെ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നും പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചത് എന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുള്ളതൊക്കെ കള്ളപ്രചാരണങ്ങളാണെന്നും എം വിഗോവിന്ദൻ പറഞ്ഞു.
‘ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല. അല്ലാഹു വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ പ്രമാണത്തിന്റെ ഭാഗമല്ലേ. ഗണപതിയും അങ്ങനെ തന്നെ. പിന്നെ അത് മിത്താണെന്ന് എങ്ങനെ പറയാൻ സാധിക്കും. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ഷംസീറും പറഞ്ഞില്ല. അത് തെറ്റായ പ്രചാരണമാണ്. ഞാൻ പത്രസമ്മേളനത്തിൽ വിശദീകരിച്ചതിന്റെ തലയും വാലും വെച്ച് കള്ള പ്രചരണം നടത്തുകയാണ്. ഞാൻ പറഞ്ഞതിതാണ്, പരശുരാമൻ ഗോകർണത്തു നിന്ന് മഴുവെറിഞ്ഞ് കന്യാകുമാരി വരെ വീഴ്‌ത്തി. അതിന്റെ ഭാഗമായി കടലു മാറി കരയുണ്ടായി. ആ കര ബ്രാഹ്മണനെ ഏൽപ്പിച്ചു. ഇതാണ് ഞാൻ മിത്താണെന്ന് പറഞ്ഞത്.
വിശ്വാസികൾ ഗണപതിയെ വിശ്വസിക്കുന്നു അല്ലാഹുവിനെ വിശ്വസിക്കുന്നു. ആ വിശ്വാസപ്രമാണത്തിന്റെ ഭാഗമായി അവർക്ക് വിശ്വസിക്കാനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. കള്ളപ്രചാരവേലകളാണ് നടക്കുന്നത്. ഞാൻ പൊന്നാനിയിൽ നിന്നാണോ വരുന്നതെന്ന ചോദ്യത്തിന്റെ വർഗീയത എനിക്കറിയാഞ്ഞിട്ടല്ല. ഒരു വർഗീയ വാദിയുടെ ഭ്രാന്തിന് ഞാനെന്തിന് മറുപടി പറയണം. എനിക്കതിന്റെ ആവശ്യമില്ലാത്തതു കൊണ്ടാണ് അത് അവഗണിച്ചത്. അവരാഗ്രഹിക്കുന്ന ഫലം എന്തായാലും കിട്ടാൻ പോകുന്നില്ല. വർഗീയവാദികൾ വിശ്വാസികളല്ല. അവർ വിശ്വാസം ഉപകരണമായി ഉപയോഗിക്കുകയാണ്. വിശ്വാസികൾ സമൂഹത്തിനു മുന്നിലുണ്ട്. അവർക്കൊപ്പമാണ് ഞങ്ങൾ. കപടവിശ്വാസത്തിന്റെ പേര് പറഞ്ഞ് വർഗീയത പ്രചരിപ്പിക്കുന്നവരോടല്ല ഞങ്ങൾക്ക് കൂറുള്ളത്. നിയമം ലംഘിച്ചതിന്റെ ഭാഗമായി കേസെടുത്തത് വിശ്വാസം നോക്കിയിട്ടല്ല. നാമജപം ആണെങ്കിലും ഇങ്കില്വാബ് സിന്ദാബാദ് ആണെങ്കിലും നിയമം ലംഘിച്ചാൽ കേസ് എടുക്കും’. – എം വിഗോവിന്ദൻ പറഞ്ഞു
വി.ഡി. സതീശനും കെ.സുരേന്ദ്രനും ഒരേ അഭിപ്രായമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. സിപിഎമ്മാണ് വർഗീയതയ്ക്ക് കൂട്ടു നിൽക്കുന്നതെന്ന അസംബന്ധ പ്രചാരവേല കുറേക്കാലമായി വി.ഡി. സതീശൻ പറഞ്ഞുകൊണ്ടിരിക്കുന്നു. വാതിലുകളെല്ലാം തുറക്കപ്പെടട്ടെ വിചാരധാരകൾ പ്രവേശിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞതിനെ പറ്റി ഞാൻ പറഞ്ഞപ്പോൾ വർഗീയമായ നിലപാടുകളാണ് ഞങ്ങൾ സ്വീകരിക്കുന്നതെന്ന് പറഞ്ഞ് തടിതപ്പുകയാണ്. അദ്ദേഹത്തിന്റെ മനസ്സിലുള്ള വർഗീയ നിലപാടുകൾ അറിഞ്ഞോ അറിയാതെയോ പുറത്തു വരുന്നു എന്നാണ് മനസിലാകുന്നത്. സുരേന്ദ്രനും വർഗീയ നിലപാടാണ് സ്വീകരിക്കുന്നത്. വർഗീയ സമീപനം അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കേരളത്തിലെ പൊതു സമൂഹം അത് അംഗീകരിക്കില്ല- എം വിഗോവിന്ദൻ പറഞ്ഞു