മിത്ത് വിവാദത്തിൽ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അല്ലാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നും താൻ പറഞ്ഞിട്ടില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. താൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതിന്റെ അപ്പുറവും ഇപ്പുറവും കേട്ടാൽ അത് മനസിലാകും. അല്ലാഹുവും ഗണപതിയും വിശ്വാസപ്രമാണത്തിന്റെ ഭാഗമാണ്. അത് മിത്താണെന്ന് പറയേണ്ട കാര്യം എന്താണെന്നും ഗോവിന്ദൻ ചോദിച്ചു. ഗണപതി മിത്താണെന്ന് ഷംസീറും താനും പറഞ്ഞിട്ടില്ല. അതിന്റെ പേരിൽ കള്ളപ്രചാര വേല നടത്തുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരേ അഭിപ്രായമാണ് കഴിഞ്ഞ കുറെക്കാലമായി പറയുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം വർഗീയതയ്ക്ക് കൂട്ടുനിൽക്കുന്നുവെന്ന അസംബന്ധ പ്രചാരവേല കുറെക്കാലമായി സതീശൻ പറയുന്ന ഒന്നാണെന്നും ഗോവിന്ദൻ പറഞ്ഞു. വാതിലുകൾ തുറക്കപ്പെടട്ടെ വിചാരധാരകൾ പ്രവേശിക്കട്ടെ എന്നദ്ദേഹം പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ വർഗീയമായ നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് പറഞ്ഞ് തടിതപ്പുകയാണ്. അദ്ദേഹത്തിന്റെ മനസിന്റെയുള്ളിൽ വിചാരധാരയുമായി ബന്ധപ്പെട്ട വർഗീയ നിലപാടകുൾ കയറി വരുന്നു എന്നതാണ് സമീപകാല പരാമർശങ്ങശളിൽ നിന്ന് മനസിലാകുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു.
തികഞ്ഞ വർഗീയസമീപനം സുരേന്ദ്രന്റെ വാക്കുകളിൽ നിറഞ്ഞുനിൽക്കുകയാണ്. പൊന്നാനിയിൽ നിന്നാണോ വന്നതെന്ന കെ സുരേന്ദ്രന്റെ ചോദ്യം തനിക്ക് മനസിലാകാഞ്ഞിട്ടല്ല. ഒരുവർഗീയവാദിയുടെ ഭ്രാന്തിന് മറുപടി പറയേണ്ടതില്ലാത്തതുകൊണ്ടാണ് അവഗണിച്ചത്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി പലവേദികളും ഇക്കൂട്ടർ ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കുന്ന വേദികളൊന്നും അവർ ആഗ്രഹിക്കുന്ന ലക്ഷ്യപ്രാപ്തിയിലെത്താൻ പറ്റില്ല. സുരേന്ദ്രൻ വിശ്വാസിയല്ല.
അത് ശബരിമലയിൽ ഇരുമുടിക്കെട്ട് താഴേക്ക് എറിഞ്ഞപ്പോൾ താൻ പറഞ്ഞിട്ടുണ്ട്. ഒരു വർഗീയ വാദിക്കും വിശ്വാസമില്ല. വർഗീയവാദി വിശ്വാസം ഉപകരണമായി ഉപയോഗിക്കുന്നു. കപടവിശ്വാസത്തിന്റെ പേര് പറഞ്ഞ് വർഗീയത പ്രചരിപ്പിക്കുന്ന ഇവരോടല്ല തങ്ങളുടെ കൂറ് പകരം യഥാർഥ വിശ്വാസികളോടാണെന്നും ഗോവിന്ദൻ പറഞ്ഞു.
നാമജപയായ്ത്രക്ക് പൊലീസ് കേസ് എടുത്തതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ; നാമജപം നടത്തിയാലും ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചാലും നിയമം ലംഘിച്ചാൽ കേസ് എടുക്കുമെന്നത് പൊലീസിന്റെ നിയപരമായ സമീപനമാണ്. അതിൽ അഭിപ്രായം പറയേണ്ട കാര്യം സിപിഎമ്മിന് ഇല്ല. വിശ്വാസികളായ ആളുകൾ ഗണപതിയെ വിശ്വസിക്കുന്നു. അള്ളാഹുവിനെ വിശ്വസിക്കുന്നു. ആ വിശ്വാസ പ്രമാണത്തിന്റെ ഭാഗമായി അവർ വിശ്വസിക്കുന്നതിനെ ആരും ചോദ്യം ചെയ്തിട്ടില്ല. തെറ്റായ കള്ളപ്രചാരണ വേല നടത്തുകയാണ്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കും. അവരുടെ വർഗീയനിലപാടുകൾ തുറന്നുകാണിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.