കവര്‍ച്ച നടത്തി ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ ശ്രമിച്ചയാളെ എന്‍ഐഎ പിടികൂടി. മൂന്ന് മാസമായി എന്‍ഐഎ യുടെ നിരീക്ഷണത്തിലായിരുന്ന തൃശൂര്‍ സ്വദേശി മതിലകത്ത് കോടയില്‍ ആഷിഫിനെയാണ് അറസ്റ്റ് ചെയ്തത്.
സത്യമംഗലം വനമേഖലയിലെ ഭവാനിസാഗര്‍ പ്രദേശത്ത് കാടിനകത്തെ ഒരു വീട്ടില്‍ നിന്നുമായിരുന്നു ഇയാളെ കണ്ടെത്തിയത്. ഇയാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനുള്ള പണത്തിന് വേണ്ടി കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയായ ആഷിഫിനെ മൂന്ന് മാസമായി എന്‍ഐഎ നിരീക്ഷിച്ചു വരികയായിരുന്നു. പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷം ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടില്‍ ഒളിച്ചു കഴിയുകയായിരുന്നു. എടിഎം കവര്‍ച്ച, ഓണ്‍ലൈൻ ബാങ്ക് തട്ടിപ്പ് അടക്കം വൻകിട മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരിക്കെയാണ് പിടിയിലായത്. മോഷണത്തിലൂടെ ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ടെലട്രാമില്‍ പെറ്റ് ലവേര്‍സ് എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. അടുത്തിടെ കേരളത്തില്‍ നടന്ന കവര്‍ച്ചയിലും സ്വര്‍ണക്കടത്തിലും സംഘത്തിന് പങ്കെന്ന് കേന്ദ്ര ഏജൻസികള്‍ കണ്ടെത്തി. സംഘം ഒരു പൊതുമേഖലാ ബാങ്കിലും ഒരു സംഹകരണ സംഘത്തിലും ഒരു ജ്വല്ലറിയിലും മോഷണം നടത്താൻ വന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. കൊച്ചി എൻഐഎ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
ആഷിഫ് മുൻപ് ഒരു കൊലക്കേസിലും പ്രതിയാണ്. പാടൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്നും വിവരമുണ്ട്. മോഷണക്കേസില്‍പെട്ട മറ്റൊരു പ്രതിക്ക് വേണ്ടി കൂടി അന്വേഷണം നടക്കുന്നുണ്ട്. 36കാരനായ ആഷിഫ് കഴിഞ്ഞ മൂന്ന് മാസമായി എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഭവാനിസാഗര്‍ പ്രദേശത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു.