എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കനായ ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടി. അഴിമതിക്കെതിരെ, വികസത്തിന്, ക്ഷേമപ്രവർത്തനത്തിന് എന്നിവയിലെല്ലാം മുഴുവൻ എ പ്ലസ് ലഭിച്ച നേതാവാണ് അദ്ദേഹമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. മോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ടൗൺ സമ്പർക്ക പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടുമായാണ് ജനങ്ങളെ കാണാനെത്തുന്നത്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളിൽ ഒരു കോടി ജനങ്ങൾക്ക് നേരിട്ട് കേന്ദ്ര സർക്കാരിന്റെ എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഡിജിറ്റൽ ലോകത്ത് ഇന്ത്യ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമായി മാറി.
ഡിജിറ്റൽ മിഷനുമായി മോദി വന്നപ്പോൾ കോൺഗ്രസ് നേതാവ് ചിദംബരം ചോദിച്ചത് ഗ്രാമങ്ങളിലെ ജനങ്ങൾ എങ്ങനെ മൊബൈൽ ചാർജ് ചെയ്യുമെന്നാണ്. 60 കൊല്ലം ഇന്ത്യ ഭരിച്ച കോൺഗ്രസാണ് വൈദ്യുതിയില്ലാത്ത ഗ്രാമങ്ങൾ സൃഷ്ടിച്ചതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
2014 മെയ് 26 നാണ് നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2019 മെയ് 30 ന് മോദി രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു . ബി.ജെ.പി.യുടെ ഭരണകാലം രാജ്യത്തിനായുള്ള സേവനമാണെന്ന് വിലയിരുത്തിയ പ്രധാനമന്ത്രി, എല്ലാ തീരുമാനങ്ങളും, പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തുന്നതിന് വികസിപ്പിച്ചെടുത്തതാണെന്ന് പറഞ്ഞു.
“രാഷ്ട്ര സേവനത്തിൽ 9 വർഷം തികയുമ്പോൾ, സ്നേഹവും നന്ദിയുമാണ് എന്നിൽ നിറയുന്നത്,സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളുംനടപ്പാക്കിയ എല്ലാ പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താൽ നയിക്കപ്പെട്ടതാണെന്ന്,വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യും” എന്നും മോദി ട്വീറ്റ് ചെയ്തു . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപിയുടെ വികസന പ്രവർത്തനങ്ങൾ അടയാളപ്പെടുത്തി ട്വീറ്റ് ചെയ്തു, “ഇന്ന് ഒരു വശത്ത്, മോദി ജിയുടെ നേതൃത്വത്തിൽ രാജ്യം സുരക്ഷിതമാണ്, ലോകത്തിൽ അഭിമാനത്തിന്റെ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നു, മറുവശത്ത്, ദരിദ്രരുടെ വികസനത്തിന്റെയും ക്ഷേമത്തിന്റെയും പുതിയ മാനദണ്ഡങ്ങൾ സർക്കാരിനുണ്ട്”.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഒമ്പത് വർഷത്തെ ബിജെപി ഭരണത്തിൽ വളർച്ചയുടെയും അതിവേഗ വികസനത്തിന്റെയും പുതിയ അധ്യായം രചിക്കപ്പെട്ടതായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.