സ്വപ്നാ സുരേഷ് ക്ലിഫ് ഹൌസിൽ വന്നിരുന്നു എന്ന് വെളിപ്പെടുത്തുന്ന മുഖ്യമന്ത്രി പുത്രി വീണാ വിജയൻറെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളോരോന്നും ശരിവെക്കുന്ന തരത്തിലുള്ളതാണ് ഇപ്പോൾ വീണാ വിജയൻ നടത്തിയിരിക്കുന്ന ഈ വെളിപ്പെടുത്തൽ . ഒരു ചാനൽ അഭിമുഖത്തിൽ വീണാ വിജയൻ പറഞ്ഞ വാക്കുകളിൽ സ്വപ്നാ സുരേഷുമായി ഉണ്ട് എന്ന് പറയുന്ന ഇടപാടുകളെ തള്ളിപ്പറയുന്നുണ്ടെങ്കിലും സ്വപ്ന ക്ലിഫ് ഹൌസിൽ വന്നിരുന്നതായി ഇവർ സമ്മതിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, എന്നിവർക്കെതിരെ സ്വപ്നാ സുരേഷ് ഇതിനോടകം നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ‘മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി.ജലീല്‍, നളിനി നെറ്റോ എന്നിവർക്ക് സ്വര്ണക്കള്ളക്കടത്തിലടക്കം ഉള്ള ബന്ധം സ്വപ്ന തുറന്നു പറഞ്ഞു കഴിഞ്ഞതാണ്.
ഇതേപ്പറ്റി സ്വപ്നയുടെ വാക്കുകൾ ഇങ്ങനെ ….
2016-ല്‍ മുഖ്യമന്ത്രി ദുബായില്‍പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാന്‍ കോണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് എത്തിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.
നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. എന്റെ മൊഴികളില്‍ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജന്‍ഡയില്ല. അന്വേഷണം കാര്യക്ഷമമാകണം. ഇവരുടെ ഇടപെടല്‍ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. ഞാന്‍ എവിടെയും പോകുന്നില്ല, എല്ലാം നിങ്ങളുടെ മുന്നില്‍വന്ന് പറയും എന്നും സ്വപ്ന കൂട്ടിച്ചേർത്തു.