മറുനാടൻ മലയാളിക്ക് പിന്തുണയുമായി നടൻ സുരേഷ് ഗോപി. പൊലീസ് റെയ്ഡിന് വിധേയരായ മറുനാടനിലെ വനിതകൾ അടക്കമുള്ള ജീവനക്കാർക്ക് പിന്തുണ അറിയിച്ചാണ് സുരേഷ് ഗോപി ബന്ധപ്പെട്ടത്. മറുനാടനിലെ വനിതാ മാധ്യമ പ്രവർത്തകയെ ഫോണിൽ വിളിച്ചാണ് സുരേഷ് ഗോപി പിന്തുണ അറിയിച്ചത് . പ്രതിസന്ധികളെ തരണം ചെയ്ത് മറുനാടൻ കൂടുതൽ ശക്തരായി മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു .
മറുനാടന് ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നും എല്ലാത്തിനും കൂടെയുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു . കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് അടക്കം സുരേഷ് ഗോപി ചോദിച്ചറിഞ്ഞു. എന്ത് പ്രയാസ ഘട്ടത്തിലും കൂടെയുണ്ടാകുമെന്നും മറുനാടനിലെ മാധ്യമ പ്രവർത്തകയായ രാഖിയെ ഫോണിൽ വിളിച്ചാണ് സുരേഷ് ഗോപി കാര്യങ്ങൾ അറിയിച്ചത്. ഒരു മാനസിക സംഘർഷത്തിനും മറുനാടനിലെ ജീവനക്കാർ അടിപ്പെടരുതെന്ന സന്ദേശവും സൂപ്പർതാരം നൽകി. ഷൂട്ടിങ് തിരക്കുകൾക്കിടെയാണ് മറുനാടനിലെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സൂപ്പർതാരം സമയം കണ്ടെത്തിയത്. റെയ്ഡ് നടന്ന ജീവനക്കാരുടെ വീടുകൾ സന്ദർശിക്കാനും സുരേഷ് ഗോപി താൽപ്പര്യം അറിയിച്ചു.
മറുനാടൻ മലയാളിക്ക് പിന്തുണയുമായി രാഷ്ട്രീയ-സാസ്‌കാരിക-മത നേതാക്കൾ അടക്കം വിവിധ ഭാഗങ്ങളിൽ നിന്നും പിന്തുണയുമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട് . ഇതിനൊപ്പമാണ് സുരേഷ് ഗോപിയുടെ കോൾ മറുനാടനെ തേടി എത്തുന്നത് .
മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിൽ നടന്ന പൊലീസ് റെയ്ഡിൽ കമ്പ്യൂട്ടറുകളും ലാപ്‌ടോപുകളും പിടിച്ചെടുത്തിരുന്നു.
തിരുവനന്തപുരം പട്ടം ഓഫിസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. 29 കമ്പ്യൂട്ടർ, ലാപ്‌ടോപ്, കാമറകൾ എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. മുഴുവൻ ജീവനക്കാരുടെയും ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള ഷാജൻ സ്‌കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായും പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് മറുനാടൻ മലയാളി ജീവനക്കാരായ രണ്ടുപേരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പി.വി ശ്രീനിജൻ എംഎൽഎക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്‌കറിയക്കെതിരെ അടക്കം എസ്.സിഎസ്.ടി പീഡന നിരോധന നിയമം അനുസരിച്ച് കേസെടുത്തിരുന്നു. ഇതോടെ ഒളിവിൽ പോയ ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഹൈക്കോടതി ഹരജി തള്ളിയിരുന്നു. നിലവിൽ മുൻകൂർ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.