കെ റെയിൽ വിഷയത്തിൽ സർക്കാറിന് താക്കീതുമായി സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയിലെ ഫലം ആവര്‍ത്തിക്കും എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് “കെ റെയില്‍ വരില്ല കേട്ടോ, കേരളത്തില്‍ തൃക്കാക്കര ആവര്‍ത്തിക്കും” എന്ന തലക്കെട്ടോടെ ശക്തമായ പ്രചാരണം നടത്തുമെന്നാണ് സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയുടെ താക്കീത് .
സില്‍വര്‍ ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ അടുത്ത നിയമസഭാ സമ്മേളനത്തിന് ബഹുജനങ്ങള്‍ നിയമസഭ വളയാനും എറണാകുളം അധ്യാപക ഭവനില്‍ ചേര്‍ന്ന സമിതിയുടെ യോഗത്തില്‍ തീരുമാനിച്ചു.
കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമരം വിജയിക്കേണ്ടത് ജനാധിപത്യം നിലനിര്‍ത്താന്‍ അനിവാര്യമാണെന്ന് സമിതി രക്ഷാധികാരി ഡോ.എം.പി മത്തായി പറഞ്ഞു. പദ്ധതി സൃഷ്ടിക്കുന്ന സാമൂഹിക-പാരിസ്ഥിതിക-സാമ്ബത്തിക പ്രശ്നങ്ങള്‍ക്കുപരി, സംസ്ഥാനത്തെ ജനാധിപത്യത്തെ തന്നെ കശാപ്പ് ചെയ്യുന്നതായിരിക്കും അത്. ജനകീയ പ്രതിരോധത്തിന് മുന്നിലാണ് സര്‍ക്കാരിന് താല്‍ക്കാലികമായി പിന്തിരിയേണ്ടിവന്നത്.
ജനാധിപത്യപരമായ സമീപനങ്ങളില്ലാത്ത സര്‍ക്കാര്‍ അത് അംഗീകരിക്കുന്നില്ല. ജനകീയ പ്രതിരോധത്തെ അവഗണിച്ച് പദ്ധതി നടപ്പാക്കാമെന്ന സര്‍ക്കാര്‍ വ്യാമോഹം നടക്കില്ല. കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ തൃക്കാക്കര തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് ആവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ മനസിലാക്കണം. ഒരു കാരണവശാലും പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സമരം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ എം. പി ബാബുരാജ് അധ്യക്ഷത വഹിച്ചു. 2020 നവംബര്‍ എട്ടിന് സമിതി രൂപീകരിച്ചത് മുതലുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന്‍ അവതരിപ്പിച്ചു. സ്വകാര്യഭൂമിയില്‍ കടന്നുകയറി നടത്തിയ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഗൂണ്ടായിസമാണ് കെ റെയില്‍ എന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് മുന്‍ എം.എല്‍.എ ജോസഫ് എം. പുതുശേരി പറഞ്ഞു. അതിനാല്‍ എല്ലാ കള്ളക്കേസുകളും പിന്‍വലിയ്ക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയും സമരക്കാര്‍ക്കെതിരെയായ കേസുകളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകരുടെയും ജനകീയ സമിതിയുടെയും നേതൃത്വത്തില്‍ ഒരു കോടി ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിയ്ക്കും കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്കും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. എം.ടി തോമസ്, ടി.ടി ഇസ്മായില്‍, ചാക്കോച്ചന്‍ മണലേല്‍, ശരണ്യാരാജ് തുടങ്ങിയവര്‍ സംസാരിച്ചു.