തോൽക്കുമെന്ന് ഉറപ്പായിട്ടും എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിച്ചത് കേരളം പിടിക്കാനുള്ള താൽപ്പര്യത്തിൽ.
വിശദ ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് തരൂർ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കേരളത്തിൽ നിന്ന് 200ഓളം പേരുടെ വോട്ടും തരൂരിന് കിട്ടി. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കും അണികൾക്കും താൻ എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ഉറപ്പിക്കാനായിരുന്നു ഇതെല്ലാം. മുസ്ലിം ലീഗും എൻഎസ് എസും അടക്കമുള്ള സംഘടനാ നേതാക്കളും തരൂരിന്റെ കേരളത്തിലേക്കുള്ള വരവിനെ സ്വാഗതം ചെയ്യുകയാണ്. യുവസ്ത്രീ വോട്ടർമാരെ ആകർഷിക്കാൻ കഴിയുന്ന തരൂരിനെ യുഡിഎഫ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന നിലപാടാണ് ലീഗിന് ഉള്ളത്. ലീഗ് ഈ സമീപനം എടുത്ത അതേ സമയത്താണ് എൻഎസ്എസും തരൂരിനോടുള്ള പിന്തുണ വ്യക്തമാക്കുന്നത്.
കേരളത്തിൽ സർവ്വേ അടക്കം നടത്തി തനിക്ക് മുഖ്യമന്ത്രിയാകാനുള്ള ജനപിന്തുണയുണ്ടെന്ന് തരൂർ തിരിച്ചറിഞ്ഞിരുന്നു. കേരളത്തിലെ പല പ്രധാന പാർട്ടികളും തരൂരിനെ കോൺഗ്രസിൽ നിന്ന് അടർത്തിയെടുക്കാൻ ശ്രമിച്ചു. ആംആദ്മിക്കും തരൂരിനെ താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിലൂടെ തന്നെ മാറ്റത്തിന് സാധ്യതകളുണ്ടെന്ന് തരൂർ തിരിച്ചറിഞ്ഞു. സർവ്വേയും മറ്റും ഇത് വ്യക്തമാക്കിയതോടെ കേരളത്തിൽ നിറയാൻ തരൂർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായിരുന്നു എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലെ മത്സരം. മുസ്ലിം ലീഗും മറ്റും കോൺഗ്രസിനുള്ളിൽ തരൂരിനുള്ള സമ്മിതി ഇതോടെ മനസ്സിലാക്കി. രമേശ് ചെന്നിത്തല അടക്കം തരൂരിന്റെ നീക്കം മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് മല്ലികാർജ്ജുന ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചെന്നിത്തല പ്രചരണത്തിൽ നിറഞ്ഞത്. ചില യോഗങ്ങളിൽ തരൂരിന്റെ ലക്ഷ്യം എന്താണെന്നും ചെന്നിത്തല വിശദീകരിച്ചിരുന്നതായി സൂചനയുണ്ട്.
തരൂരിന്റെ നീക്കങ്ങളെ കോൺഗ്രസിലെ നേതാക്കൾ പ്രത്യക്ഷത്തിൽ എതിർക്കുന്നില്ലെങ്കിലും സംസ്ഥാന നേതൃത്വത്തിന്റേതു തുറന്ന സമീപനമാണോ എന്നു സംശയിക്കുന്നവരുണ്ട്. ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തുണ്ട്. ഇതു ഗ്രൂപ്പിനതീതമായ പൊതുവികാരത്തിന്റെ ഭാഗമായുള്ള നീക്കവുമാണ്. തരൂരിന്റെ ജനസ്വീകാര്യത ചർച്ചയാക്കി അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ കോൺഗ്രസിലെ നേതാക്കൾക്കുണ്ടെന്നതാണ് വസ്തുത. അതിനിടെ ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നു കെ. മുരളീധരൻ എംപി. അതിനുള്ള യോഗ്യത അദ്ദേഹത്തിനുണ്ട്. തരൂർ അധ്യക്ഷപദവിയിലേക്കു മത്സരിച്ചതിനോടു മാത്രമാണു വിയോജിപ്പ് ഉണ്ടായിരുന്നത്. വി.ഡി.സതീശനും കെ.സുധാകരനുമൊപ്പം ശശി തരൂരും സജീവമാകട്ടെ മുരളീധരൻ പറഞ്ഞു.
കേരളത്തിലെ ഭാവി മുഖ്യമന്ത്രിയായി ശശി തരൂരിനെ ഉയർത്തിക്കാട്ടാനാണ് മുസ്ലിം ലീഗിന്റെ തന്ത്രമൊരുക്കൽ. കേരളത്തിൽ ജയിച്ചു കയറാൻ യുഡിഎഫിന് ആഗോള പൗരനായ തരൂരിനെ മുമ്പിൽ നിർത്തുന്നതിലൂടെ കഴിയുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തലയ്ക്കും ജനങ്ങളെ ഒരുമിപ്പിക്കാൻ കഴിയില്ല. കോൺഗ്രസ് ഹൈക്കമാണ്ട് താരമായി ഇറങ്ങാൻ കെസി വേണുഗോപാൽ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് ശശി തരൂർ കേരള രാഷ്ട്രീയത്തിൽ ബദൽ നീക്കം നടത്തുന്നത്. ഇതിന് വേണ്ടിയാണ് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂർ മത്സരിച്ചതെന്നതാണ് വസ്തുത.
പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് ജനുവരി 2ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യുമെന്ന് എൻഎസ്എസ് നേതൃത്വം സ്ഥിരീകരിച്ചതും തരൂർ ക്യാമ്പിന് കരുത്ത് പകരുന്നതാണ്. നായർ സർവീസ് സൊസൈറ്റിയുടെ ഏറ്റവും പ്രധാന ചടങ്ങാണ് സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ ജയന്തി ആഘോഷം. 146ാം മന്നം ജയന്തി ആഘോഷമാണ് ഇത്തവണത്തേത്. ഈ യോഗത്തിലേക്കാണ് തരൂർ എത്തുന്നത്. മുസ്ലിം ലീഗും തരൂരിനെ മലബാറിൽ നിറയ്ക്കാനുള്ള ശ്രമത്തിലാണ്. തരൂരിന്റെ മലബാർ പര്യടനും ഈ പദ്ധതികളുടെ ഭാഗമാണ്. കോഴിക്കോട്ടെ എംപി എംകെ രാഘവനാണ് തരൂരിന് പിന്നിലെ പ്രധാനി. മലബാറിലെ യാത്രകളുടെ ആസൂത്രകനും സംഘടനകനുമെല്ലാം രാഘവനാണ്. ലീഗിനൊപ്പം എൻ എസ് എസും തരൂരിനെ ചേർത്ത് നിർത്തുന്നു.
എൻഎസ്എസിന്റെ സുപ്രധാന സമ്മേളനത്തിൽ ഇത് ആദ്യമായാണു തരൂരിനു ക്ഷണം. 20 മുതൽ മലബാറിലെ 3 ജില്ലകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന തരൂരിന്റെ തെക്കൻ ജില്ലകളിലെ പ്രധാന പരിപാടിയാണ് എൻഎസ്എസ് ആസ്ഥാനത്തേത്. പാലായിൽ കെ.എം.ചാണ്ടി അനുസ്മരണത്തിനും തരൂരാണ് മുഖ്യാതിഥി. നാളെയാണു വടക്കൻ ജില്ലകളിലെ പരിപാടികൾ ആരംഭിക്കുന്നത്. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സും സംഘടിപ്പിക്കുന്ന പരിപാടികൾ കൂടാതെ ‘സംഘപരിവാറും മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിൽ കോഴിക്കോട്ട് നാളെ അദ്ദേഹം പ്രഭാഷണവും നടത്തുന്നുണ്ട്.
22ന് രാവിലെ തരൂർ പാണക്കാട് തറവാട്ടിൽ എത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും കാണുന്നുവെന്ന വിവരം കോൺഗ്രസ്, യുഡിഎഫ് കേന്ദ്രങ്ങളിൽ വലിയ ചർച്ചയ്ക്കു വഴി തുറന്നു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പി മത്സരിച്ച് ഗ്രൂപ്പുകൾക്ക് അതീതനായി കേരളത്തിൽ മാറാൻ കഴിയുമെന്ന് ഇതിലൂടെ തരൂർ തെളിയിച്ചു. കെസി വേണുഗോപാലും കോൺഗ്രസ് ഹൈക്കമാണ്ടും എതിർത്തിട്ടും കേരളത്തിൽ നിന്ന് ഭൂരിപക്ഷം വോട്ടുകൾ തരൂർ നേടി. 1000ൽ അധികം വോട്ടുകൾ തരൂരിന് കിട്ടാൻ കാരണം കേരളത്തിലെ പിന്തുണയാണ്. ഇതിനൊപ്പം പാർട്ടി അണികളിലും വികാരമായി മാറി. പൊതു സമൂഹവും തരൂരിനെ പ്രതീക്ഷയോടെ കാണുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് തരൂരിനെ മുന്നിൽ നിർത്താൻ ലീഗ് ശ്രമിക്കുന്നത്.
എല്ലാ കോൺഗ്രസുകാരുടേയും നേതാവായി കേരളത്തിൽ തരൂരിന് മാറാൻ കഴിയുമെന്നാണ് പ്രതീക്ഷ. യുഡിഎഫ് രാഷ്ട്രീയത്തിൽ മുസ്ലിംലീഗിനൊപ്പം എൻഎസ് എസും നിർണ്ണായക ശക്തിയാണ്. എൻ എസ് എസും തരൂരിനൊപ്പമാണുള്ളത്. ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകൾ അടുപ്പിക്കാനുള്ള തരൂർ മികവാണ് ഇത്തരം സാധ്യതകളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.