ഷാരോൺ കൊലയിൽ കുടുങ്ങി അറസ്റ്റിലായാലും ജാമ്യത്തിൽ ഇറങ്ങിയ ശേഷം എന്തു ചെയ്യണമന്ന പദ്ധതികൾ പോലും കുടുംബവുമായി ഗ്രീഷ്മ ചർച്ച ചെയ്തു തീരുമാനിച്ചിരുന്നു. ഏറെ നാൾ ഗൾഫിലായിരുന്നു അമ്മാവനായ നിർമ്മൽ കുമാർ. മകളുടെ കല്യാണം ഏതാണ്ട് ഉറപ്പിച്ചിരുന്നു. കല്യാണ ശേഷം ഇപ്പോഴുള്ള വീട് വിറ്റ് പുതിയൊരു വീട് ഗ്രീഷ്മയുടെ വീടിന് അടുത്തു വാങ്ങാനായിരുന്നു നിർമ്മൽ കുമാറിന്റെ ആലോചന. ഇതിനിടെയാണ് ഷാരോൺ കേസിൽ സഹോദരിയുടെ മകളെ രക്ഷിക്കാൻ ഇറങ്ങിയത്. ഒന്നും കൊണ്ടും പേടിക്കേണ്ടെന്നും കുടുംബത്തിലെ എല്ലാവരുടേയും ഭാവി സുരക്ഷിതമായിരിക്കുമെന്നും ഗ്രീഷ്മ ഉറപ്പു നൽകി. ആ ആത്മവിശ്വാസത്തിലാണ് ഗ്രീഷ്മ പറഞ്ഞു പഠിപ്പിച്ചതെല്ലാം പൊലീസിന് മുമ്പിൽ ബന്ധുക്കൾ ആവർത്തിക്കുന്നത്.
ഗ്രീഷ്മയുടെ പേരിൽ ചെന്നൈയിലെ കണ്ണായ സ്ഥലത്ത് 30 സെന്റ് ഭൂമിയുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ കേസിൽ കുടുങ്ങി ജയിലിൽ പോയാലും പ്രശ്‌നമില്ല. ജാമ്യം കിട്ടിയ ഉടൻ ചെന്നൈയിലേക്ക് മാറാം. പിന്നീട് വിചാരണയ്ക്ക് മാത്രം തിരുവനന്തപുരത്തെ കോടതിയിൽ വന്നാൽ മതി. വിചാരണയിൽ കേസ് തള്ളിപോകും എന്നൊക്കെ ഗ്രീഷ്മ കണക്കു കൂട്ടിയിരുന്നു. ചെന്നൈയിൽ മുമ്പ് പഞ്ചനക്ഷത്ര ഹോട്ടലിൽ ഗ്രീഷ്മയുടെ അച്ഛൻ ജോലി ചെയ്തിരുന്നു. ഈ സമയം വാങ്ങിയതാണ് ചെന്നൈയിലെ വസ്തു. അവിടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉണ്ടെന്നാണ് സൂചന. ഇടയ്ക്കിടയ്ക്ക് ഗ്രീഷ്മയുടെ കുടുംബം ചെന്നൈയിലേക്ക് പോകുമായിരുന്നു. ചെന്നൈയിലും കൊലപാതക കഥകളെത്തി നാണക്കേടായാൽ എല്ലാം വിറ്റ് ഉത്തരേന്ത്യയിൽ എവിടെയെങ്കിലും താമസിക്കാമെന്നും ഗ്രീഷ്മ കണക്കുകൂട്ടിയിരുന്നു.
ഷാരോണിനെ കൊന്നത് കൂട്ടുകാരിയാണെന്ന് കണ്ടെത്തിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകവേ പ്രതി ഗ്രീഷ്മ അന്വേഷണ സംഘത്തെയും കുരുക്കി. ഞായറാഴ്ച രാത്രി വൈകും വരെ ചോദ്യം ചെയ്തശേഷം പുലർച്ചെ ഒന്നരയോടെയാണ് നെടുമങ്ങാട് സ്റ്റേഷനിലേക്ക് ഗ്രീഷ്മയെ അന്വേഷണ സംഘം എത്തിച്ചത്. അവിടെയെത്തിച്ചും ചോദ്യം ചെയ്യൽ തുടർന്നു. ഇതിനിടക്ക് ശുചി മുറിയിൽ പോകണമെന്നു ഗ്രീഷ്മ ആവശ്യപ്പെട്ടു. നേരത്തെ സുരക്ഷാ പരിശോധനയടക്കം പൂർത്തിയായ ശുചി മുറിയിലേക്ക് കൊണ്ടുപോകാതെ മറ്റൊരു ശുചി മുറിയിലേക്കാണ് പൊലീസ് കൊണ്ടുപോയത്. അവിടെ സൂക്ഷിച്ചിരുന്ന അണുനാശിനി ഗ്രീഷ്മ കുടിച്ചു. തുടർന്ന് ഛർദിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നേരെ മെഡിക്കൽ കോളജിലേക്ക്. ചെറിയ അളവിൽ മാത്രമാണ് അണുനാശിനി ഉള്ളിൽ ചെന്നിട്ടുള്ളത്. വായ്ക്ക് പൊള്ളലേറ്റു. ജയിലിൽ പോകുന്നത് ഒഴിവാക്കാൻ കളിച്ച നാടകം. ഇതു പോലും നേരത്തെ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു.
പോലീസിന്റെ ചോദ്യം ചയ്യൽ എങ്ങനെ ആയിരിക്കും എന്നും,ചോദ്യം ചെയ്യൽ എങ്ങനെ നേരിടണം എന്നതടക്കം ഇൻറർനെറ്റിൽ സെർച്ച് ചയ്തു വായിച്ച പഠിച്ച ശേഷമാണ് പൊലീസിനു മുന്നിൽ ഗ്രീഷ്മ വെൽ പ്രെപരേഡ് ആയി എത്തിയത്. അതുകൊണ്ട് ഇതെല്ലാം ക്രിമിനൽ ബുദ്ധിയായാണ് പൊലീസ് കരുതുന്നത്. ഇനി കേസിലെ പ്രധാന റോളുകാരനായ കഷായം ഏതെന്നും ഉറപ്പിക്കണം. കൊലപാതകം നടന്നത് തമിഴ്‌നാട്ടിലായതിനാൽ അന്വേഷണത്തിനു സംസ്ഥാന പൊലീസിനു നിയമപ്രശ്‌നങ്ങളുണ്ടോയെന്നറിയണം. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കൊലപാതകം നടന്ന വീട് തമിഴ് നാട്ടിലാണ്. ഇതു നിയമക്കുരുക്കാകുമോ ഇല്ലയോ എന്നുറപ്പിക്കണമെങ്കിൽ നിയമോപദേശത്തിന് മറുപടി ലഭിക്കണം. കേസ് തമിഴ്‌നാട്ടിലെ പൊലീസിലേക്ക് മാറ്റിയാലും അട്ടിമറികൾ നടക്കും. അതിന് കഴിയുമോ എന്നും ഗ്രീഷ്മ ശ്രമിക്കും. നല്ലൊരു വക്കീലിനെ നിയോഗിച്ച് അതിവേഗ ജാമ്യം നേടലാണ് ലക്ഷ്യം