പിണറായി വിജയൻ മന്ത്രി സഭയിലെ അടുത്ത വിക്കെറ്റ് തെറിപ്പിക്കാൻ കച്ചകെട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .
സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഇപ്പോൾ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരിക്കുന്നത് . ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ കത്തയച്ചു. മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ ‘പ്ലഷര്‍’ പിന്‍വലിചിരിക്കുകയാണ് ഗവര്‍ണര്‍. യുപിക്കാര്‍ക്ക് കേരളത്തിലെ കാര്യം മനസിലാക്കാന്‍ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെപ്പോലും ചോദ്യംചെയ്യുന്നതാണെന്ന് ഗവര്‍ണര്‍ കത്തില്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി രാവിലെ മറുപടി നല്‍കി. ഗവര്‍ണറുടെ ആവശ്യം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുകാരണവശാലം ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശുകാര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാകില്ലെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതാണ് ഗവർണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
ഗവർണർ രാഷ്ട്രീയം പ്രവർത്തിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഇപ്പോൾ ഗവർണർ ഇത്തരത്തിൽ ഒരു നിലപാട് എടുത്തിരിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ രാജിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ഗവർണർ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ധനമന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഉത്തർപ്രദേശിലെ സർവ്വകലാശാലകളെ കുറിച്ചു ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രസ്താവന നടത്തിയത് . കേരള ഗവര്‍ണറോടുള്ള പകമൂത്ത് അദ്ദേഹത്തിന്‍റെ ജന്മനാടായ ഉത്തര്‍പ്രദേശിനെ അപമാനിക്കാന്‍ മന്ത്രിമാരും മുന്‍മന്ത്രിമാരും മല്‍സരിക്കുകയാണെന്നാണ് ഈ സംഭവത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ കുറ്റപ്പെടുത്തിയത് .
‘ബനാറസ് സര്‍വകലാശാലയും അലിഗര്‍ സര്‍വകലാശാലയും ഐഐടി കാണ്‍പൂരും പോലെ രാജ്യത്തിന്‍റെ അഭിമാനമായ നിരവധി കലാലയങ്ങളുള്ള ഒരു സംസ്ഥാനത്തെക്കുറിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തല്‍.ഉത്തര്‍പ്രദേശിനെയും അവിടുത്തെ ജനങ്ങളെയും തുടര്‍ച്ചയായി അപമാനിക്കുക വഴി രാജ്യത്തിന്‍റെ അഖണ്ഡതയെക്കൂടിയാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വെല്ലുവിളിക്കുന്നത് ‘, എന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
ബാലഗോപാലിന്‍റെ സര്‍ക്കാര്‍ ഭരിക്കുമ്പോളാണ് കേരളത്തിലെ ഒരു കോളേജില്‍ വിദ്യാര്‍ഥിനിയെ കാമ്പസില്‍ സഹപാഠി കഴുത്തറുത്ത് കൊന്നത്, ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ സുഹൃത്ത് വെടിവച്ചു കൊന്നത്,മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവിനെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തിയിട്ടുള്ള അതിക്രമങ്ങള്‍ രാജ്യത്തിന്‍റെ മുന്നില്‍ മലയാളിയുടെ മാനം കളയുന്നതായിരുന്നു..അതുകൊണ്ട് കേരളത്തിലെ സര്‍വകലാശാലകളാകെ മോശമാണെന്ന് മന്ത്രിക്ക് അഭിപ്രായമുണ്ടോ ?ഉത്തര്‍പ്രദേശുകാരനായതിനാല്‍ ദേവികുളം സബ് കളക്ടര്‍ മോശക്കാരനാ ണെന്ന് എംഎം മണി ആക്രോശിക്കുന്നു.”വണ്‍ ടൂ ത്രീ” എന്ന് മനുഷ്യരെ കൊന്നുതള്ളിയ മണിയാണ് ഉത്തര്‍പ്രദേശുകാര്‍ക്ക് സംസ്കാരമില്ലെന്ന് പറയുന്നത് ! ഉത്തര്‍പ്രദേശിനെയും അവിടുത്തെ ജനങ്ങളെയും തുടര്‍ച്ചയായി അപമാനിക്കുക വഴി രാജ്യത്തിന്‍റെ അഖണ്ഡതയെക്കൂടിയാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വെല്ലുവിളിക്കുന്നത് .പ്രാദേശികവാദവും വംശീയതയും നിറഞ്ഞ ഇത്തരം നിലപാടുകൾ കമ്മ്യൂണിസത്തിലെ കാപട്യം കൂടിയാണ് വ്യക്തമാക്കുന്നത്’ എന്നും വി മുരളീധരൻ പറഞ്ഞു.