സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ. മുഖ്യമന്ത്രിയും കുടുംബവുമായി താൻ പലതവണ ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴിക്ക് മുമ്പ് സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്തുവരുന്നത്.
മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്ന ഇതിൽ ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് പലതരത്തിലുള്ള ഭീഷണികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് സ്വപ്ന സുരേഷ് സത്യവാങ്മൂലം സമർപ്പിച്ചത്. എറണാകുളം സെഷൻസ് കോടതിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നത്.
2017-ൽ ഷാർജ ഭരണാധികാരി കേരളം സന്ദർശനത്തിനിടെ ക്ലിഫ്ഹൗസിലും എത്തുകയുണ്ടായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ കുടുംബം ഒരു ബിസിനസ് താത്പര്യം ഷാർജ ഭരണാധികാരിയെ അറിയിച്ചുവെന്ന് സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഷാർജയിൽ ഐടി സംരംഭം തുടങ്ങുന്നതിനുള്ള താത്പര്യമാണ് അറിയിച്ചത്. എന്നാൽ ഷാർജയിൽ നിന്നുള്ള എതിർപ്പുകളെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചുവെന്നും പറയുന്നു. ഷാർജയിൽ ഐടി കമ്പനി തുടങ്ങാനാണ് മുഖ്യമന്ത്രി സഹായം തേടിയത് എന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
ഷാർജ ഭരണാധികാരി എത്തുമ്പോൾ വേണ്ട നടപടികളും ആശയവിനിമയവും മുഖ്യമന്ത്രിയുടെ കുടുംബത്തെ പഠിപ്പിക്കുന്നതിന് ക്ലിഫ് ഹൗസിൽ താൻ എത്തിയിരുന്നുവെന്നും സ്വപ്ന അവകാശപ്പെടുന്നുണ്ട്. ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് പുറമെ ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ കുടുംബം ആവശ്യപ്പെട്ടുവെന്നും അതിന് അവസരം ഒരുക്കികൊടുത്തുവെന്നും അവർ പറയുന്നു. ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ നളിനി നെറ്റോ, എം.ശിവശങ്കർ തുടങ്ങിയവരും ഉണ്ടായിരുന്നു.
കോൺസുൽ ജനറലിനും മുഖ്യമന്ത്രിയും അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്പുകൾ പോയിരുന്നത്. കോൺസുൽ ജനറലിന്റെ മിസ്തുബിഷി കാറിലാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പുകൾ എത്തിയിരുന്നതെന്നും സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കുറിച്ചിട്ടുണ്ട്. ചെമ്പിന്റെ വലുപ്പം സംബന്ധിച്ചും സ്വപ്ന സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. സാധാരണത്തേതിലും വലുപ്പമുള്ള ഈ ചെമ്പ് ഫോയിൽഡ് പേപ്പറിൽ അടച്ചുകെട്ടിയതിനാൽ കൊണ്ടുപോകുന്നവർക്കും ഇതിൽ എന്താണ് ഉള്ളതെന്ന് വ്യക്തതയില്ല. നാലുപേർ ചേർന്നാണ് ചെമ്പ് പിടിച്ചത്.
ക്ലിയറൻസുകളൊന്നുമില്ലാതെ ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേക്കെത്തിക്കുന്നതിന് ശിവശങ്കർ നേതൃത്വം കൊടുത്തുവെന്നും ആരോപിക്കുന്നു. അത് എത്തുന്നത് വരെ കോൺസുർ ജനറൽ അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു. ഷാർജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചു എന്നും ബിരിയാണി ചെമ്പ് പരാമർശമുള്ള ശിവശങ്കറിന്റെ ചാറ്റ് തന്റെ മൊബൈലിൽ ഉണ്ട് എന്നും സ്വപ്ന സുരേഷ് പറയുന്നു. എൻ ഐ എ പിടിച്ചെടുത്ത മൊബൈലുകൾ കോടതിയുടെ കൈവശമുണ്ട് എന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടന്നു. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും പുറമെ ശിവശങ്കറും നളിനി നെറ്റോയും ചർച്ചയിൽ പങ്കെടുത്തു. സ്വർണ കടത്ത് കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് നിരവധി ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്ന സുരേഷ് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുന്നത്. അതിനൊപ്പം ഒരു സത്യവാങ്മൂലം കൂടി സ്വപ്ന കോടതിയിൽ സമർപ്പിച്ചിരുന്നു.ക്ലിഫ് ഹൗസിൽ പലവട്ടം താൻ മുഖ്യമന്ത്രിയുടെ കുടുംബത്തെ കണ്ടിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം സത്യവാങ്മൂലത്തിൽ ആവർത്തിക്കുന്നുണ്ട്.
2017 ലാണ് ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം ഉണ്ടായിരുന്നത്. ആദ്യം കോഴിക്കോട്ടേക്കായിരുന്നു അദ്ദേഹം വരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് അത് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.തിരുവനന്തപുരത്ത് എത്തിയ ശേഷം മുഖ്യമന്ത്രിയും കുടുംബവും ഷാർജ ഭരണാധികാരിയുമായി സംസാരിച്ചു എന്നാണ് പറയുന്നത്. 2017 സെപ്റ്റംബർ 27 ന് ക്ലിഫ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടന്നിരുന്നു. ആ കൂടിക്കാഴ്ചയിൽ സ്വപ്ന സുരേഷ് അടക്കമുള്ളവർ ഉണ്ടായിരുന്നെങ്കിലും അവരെ അടക്കം പുറത്താക്കി കൊണ്ട് അടച്ചിട്ട മുറിയിലും കൂടിക്കാഴ്ച നടത്തി. ഇതിൽ മുഖ്യമന്ത്രിയെ കൂടാതെ ഭാര്യ കമല, മകൾ വീണ, ശിവശങ്കർ, നളിനി നെറ്റോ എന്നിവർ പങ്കെടുത്തു.
സ്വപ്നയുടെ സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി 164 പ്രകാരമുള്ള രഹസ്യമൊഴി നൽകാൻ ആവശ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.