നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി എം.പി ദൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരായ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ.
ബി.ജെ.പിക്കും കേന്ദ്ര ഏജൻസികൾക്കും വിരോധം കോൺഗ്രസിനോടാണെന്നും ബാക്കി പലരും ഭായ്-ഭായ് ആണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ചോദ്യം ചെയ്യലിന് രാഹുൽ ഗാന്ധി ഹാജരാകവേ പ്രതിഷേധിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ രൺദീപ് സിങ് സുർജേവാല, വി.കെ. ശ്രീകണ്ഠൻ എന്നിവർ ഉൾപ്പെടെയുള്ളവരുടെ ചിത്രം പങ്കുവെച്ചായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.
‘ബി.ജെ.പിക്കും കേന്ദ്ര ഏജൻസികൾക്കും വിരോധം കോൺഗ്രസിനോടെയുള്ളു. ബാക്കി പലരും ഭായ്-ഭായ്.
ബി.ജെ.പിയുടെ യഥാർത്ഥ രാഷ്ട്രീയ പ്രതിയോഗി കോൺഗ്രസണ്. സംഘ്പരിവാർ ആശയങ്ങൾ വേട്ടയാടി തകർക്കാനാഗ്രഹിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയാണ്. അതിന്റെ മുന്നിൽ മുട്ടുമടക്കില്ല,’ ഷാഫി പറമ്പിൽ എഴുതി.പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയത്. ഇതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് എ.ഐ.സി.സി ആസ്ഥാനത്ത് ഒരുക്കിയിരുന്നത്. പ്രദേശത്ത് രാവിലെ മുതൽ ദൽഹി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
നേരത്തെ തന്നെ കോൺഗ്രസ് റാലിയ്ക്ക് അനുമതി നിഷേധിച്ചതിനാൽ വിലക്ക് ലംഘിച്ച് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് കയ്യേറ്റം ചെയ്തിരുന്നു. ഇതിനിടെ രാഹുലിനൊപ്പം അഭിഭാഷകരുടെ സംഘത്തെ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ തർക്കം രൂക്ഷമായിരുന്നു.പിന്നാലെയാണ് രൺദീപ് സിങ് സുർജേവാല, വി.കെ. ശ്രീകണ്ഠൻ, ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിഷേധം കനത്തതോടെ രാഹുലിനൊപ്പം ഒരു അഭിഭാഷകനെ അനുവദിച്ചിരുന്നു. ചോദ്യംചെയ്യൽ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ്.
അതേസമയം കേരളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന കോടതിയിൽ കൊടുത്ത മൊഴിയിൽ മുഖ്യമന്ത്രിക്കെതിരെ വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പാലക്കാട് മുൻസിപ്പൽ സ്റ്റാൻഡിൽ നിന്ന് സിവിൽ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിന് പിന്നാലെ ഷാഫി പറമ്പിൽ എം എൽ എയും കൂടെയുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിവിൽ സ്റ്റേഷൻ പരിധിയിൽ നിന്നും മാറ്റി.കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് പ്രവർത്തകർ കൂടുതൽ പേരും മാർച്ചിനായി എത്തിയത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. കൊച്ചിയിലും യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തി. കമ്മിഷണർ ഓഫീസിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ പൊലീസ് ബാരിക്കേഡുകൾ വച്ച് പ്രവർത്തകരെ തടഞ്ഞു. മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസുമായാണ് പ്രവർത്തകർ എത്തിയത്.