തൃക്കാക്കരയിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് കോൺഗ്രസിൽ കൂടുതൽ സ്വീകാര്യത വരുന്നത് മറ്റു ഗ്രൂപ്പ് നേതാക്കളെ അങ്കലാപ്പിലാക്കുന്നു. കോൺഗ്രസിനെ ഒന്നിപ്പിച്ചുനിർത്തി നേടിയ വിജയത്തിൽ സതീശന്റെ നേതൃപാടവം പ്രധാനഘടകമായിരുന്നു. എല്ലാ നേതാക്കളുമായി ആശയവിനിമയം നടത്താനും സതീശൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതോടെയാണ് എ., ഐ. വിഭാഗങ്ങളിലുള്ള മുതിർന്ന നേതാക്കൾതന്നെ സതീശൻപക്ഷത്തേക്കു മാറുന്നതിനുള്ള ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്.
തൃക്കാക്കര വിജയത്തിന്റെ പശ്ചാത്തലത്തിൽ എ ഗ്രൂപ്പിലാണ് കൂടുതൽ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. എ ഗ്രൂപ്പിലെ മുതിർന്നനേതാവും യു.ഡി.എഫ്. ജില്ലാ ചെയർമാനുമായ ഡോമിനിക് പ്രസന്റേഷനെതിരേ എ വിഭാഗത്തിലെ പ്രധാനനേതാവായ കെ.പി.സി.സി. ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് പ്രസിഡന്റിന് പരാതി നൽകിയിട്ടുണ്ട്. ഇത് ചേരിമാറ്റത്തിനുള്ള മുന്നൊരുക്കമായാണ് കാണുന്നത്. മുത്തലിബിനെ അനുകൂലിക്കുന്ന എ വിഭാഗം നേതാക്കളുമുണ്ട്.
തൃക്കാക്കരയിൽ വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലും ചേർന്ന അച്ചുതണ്ട് ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന ആക്ഷേപം എ വിഭാഗം നേതാക്കൾ നേരത്തേത്തന്നെ പങ്കുവെച്ചിട്ടുള്ളതാണ്. അതിന്റെ തുടർച്ചയായാണ് ഡോമിനിക് പ്രസന്റേഷന്റെ ഭാഗത്തുനിന്ന് സ്ഥാനാർഥിനിർണയത്തിനെതിരേ പ്രതികരണമുണ്ടായത്.
എ വിഭാഗം നേതാക്കളുടെ മനസ്സിലിരിപ്പ് ഡോമിനിക് പുറത്തുപറയുകമാത്രമാണ് ചെയ്തതെന്നാണ് നേതാക്കൾ സ്വന്തം ഗ്രൂപ്പുകാരോടു പറയുന്നത്. അതിനെ വലിയ കുറ്റമായിക്കണ്ട് എ വിഭാഗത്തിലെ ഒരു പ്രധാനനേതാവുതന്നെ രംഗത്തുവന്നത് ഗ്രൂപ്പിൽ വിള്ളലുണ്ടാക്കാനുള്ള സതീശൻ വിഭാഗത്തിന്റെ നീക്കമാണെന്ന് വ്യാഖ്യാനിക്കുന്നുണ്ട്. ഐ വിഭാഗത്തിലെ കെ.സി. വേണുഗോപാൽ പക്ഷവും കെ. സുധാകരൻ വിഭാഗവും സതീശന്റെ അനുയായികളുമായി ഒന്നിച്ചുപോകാമെന്ന നിലപാടിലാണ്. എന്നാൽ, രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവർ അതൃപ്തരാണ്.
ലീഡർ, ക്യാപ്റ്റൻ വിളികൾ കോൺഗ്രസിനെ നന്നാക്കാനുള്ളതല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. താൻ ലീഡറല്ല, ലീഡർ കെ. കരുണാകരൻമാത്രമാണ്. ആ വിളികളുടെ കെണിയിൽ വീഴില്ലെന്നും സതീശൻ പറഞ്ഞു.
തൃക്കാക്കരയിലെ വിജയത്തെത്തുടർന്ന് വി.ഡി. സതീശനെ പുതിയ ലീഡറായും ക്യാപ്റ്റനായും ഉയർത്തിക്കാട്ടി ചില കോണുകളിൽനിന്ന് പ്രചാരണമുണ്ടായി. ഇത് മുതിർന്ന നേതാക്കൾക്കിടയിൽ അസ്വാരസ്യമുണ്ടാക്കുകയും പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു. വിജയത്തിന്റെ തിളക്കംകെടുത്തുന്ന നിലയിലേക്ക് വിവാദങ്ങളുണ്ടാകുന്നത് വിപരീതഫലം സൃഷ്ടിക്കുമെന്നതിനാലാണ് സതീശന്റെ വിശദീകരണം.
തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവർത്തകർ നൽകിയ സ്വീകരണത്തിലാണ് പ്രതിപക്ഷനേതാവിന്റെ അഭിപ്രായപ്രകടനം. കൂട്ടായ നേതൃത്വമാണ് തൃക്കാക്കരയിലെ വിജയത്തിനുപിന്നിൽ. തന്റെമാത്രം ചിത്രംവെച്ചുള്ള ബോർഡുകൾ നീക്കംചെയ്യണം. പാർട്ടിയിൽ വളർന്നുവരുന്ന രണ്ടാംനിരയെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രോത്സാഹിപ്പിക്കുമെന്നും സതീശൻ പറഞ്ഞു.