മതവിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മുൻ എംഎൽഎ പി സി ജോർജിന് (P C George) വീണ്ടും നോട്ടീസ് നൽകും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. കഴിഞ്ഞ ഞായറാഴ്ച ഹാജരാകാൻ ഫോർട്ട് പൊലീസ് പി സി ജോർജിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പൊലീസിന് മുന്നിൽ ഹാജരാകാതെ ജോർജ് ത്യക്കാക്കരയിൽ പോകുകയായിരുന്നു. ജാമ്യ ഉപാധികൾ ലംഘിച്ചത് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിക്കണ്ടെന്നാണ് പൊലീസിൻറെ തീരുമാനം.
കോടതി നിർദ്ദേശപ്രകാരം ഹാജരാകണമെന്ന് ജോർജിന് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. പൊലീസിന് മുൻപിൽ മൊഴി നൽകാൻ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോർട്ട് അസി. കമ്മീഷണർ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു. എന്നാൽ തൃക്കാക്കരയിലേക്ക് താൻ പ്രചാരണത്തിനായി പോവുകയാണെന്നും കൊച്ചിയിൽ പോയി, ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പിസി ജോർജ് മറുപടി നൽകുകയായിരുന്നു. ആരോഗ്യപരിശോധനയ്ക്ക് വേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാൽ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമായിരുന്നു പിസിയുടെ മറുപടി.
തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം ലഭിച്ച ശേഷം പോലീസ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും പി.സി.ജോർജ് ഹാജരായിരുന്നില്ല.
പകരം അദ്ദേഹം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുകയായിരുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമല്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. അതേ സമയം പി.സി.ജോർജിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകാനാണ് പോലീസ് തീരുമാനം. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്‌റ്റേഷനിലാണ് കേസുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഹാജരാകണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി പി.സി.ജോർജിന് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ താൻ തൃക്കാക്കരയിൽ പ്രചാരണത്തിന് പോകുമെന്ന് പി.സി.ജോർജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ഫോർട്ട് പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമായിതിനാലും ഒരു പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലക്കും തൃക്കാക്കരയിൽ പോകേണ്ടത് അനിവാര്യമാണെന്നും അതിനാൽ ഹാജരാകാൻ ആകില്ലെന്നും ചൂണ്ടിക്കാട്ടി പി.സി.ജോർജ് പോലീസിന് മറുപടി നൽകിയിരുന്നു.
തൃക്കാക്കരയിൽ പി.സി.ജോർജ് നടത്തിയ പ്രസ്താവനകളിലും ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്ന് പോലീസ് പരിശോധിച്ചിരുന്നു. കൊച്ചിയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പി.സി.ജോർജിന് ഇതിനോടകം ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്.