കുറച്ച ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്ന രണ്ടു പേരാണ് ആദിലയും ഫാത്തിമ നൂറയും. എന്നാൽ ഹൈക്കോടതി വിധി അനുകൂലമായി വന്നതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച സ്വവർഗാനുരാഗികളായ ആദിലയും ഫാത്തിമ നൂറയും ഇപ്പോൾ പറയുന്നത് “ഞങ്ങൾക്കറിയാം എങ്ങനെ ജീവിക്കണമെന്ന്, ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിട്ടേക്ക്” എന്നാണ്.കോഴിക്കോട് സ്വദേശിനിയായ ആദില നസ്റിൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതി സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാനുള്ള അനുമതി നൽകി ഹൈക്കോടതി ഉത്തരവിട്ടത്.
ഇരുവർക്കുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപഹാസ്യപരമായ അധിക്ഷേപങ്ങളാണ് ഉയരുന്നത്. അതിനു നേരെ പ്രതികരിക്കുകയായിരുന്നു ഇരുവരും. ഞങ്ങളുടെ സ്വച്ഛമായ ജീവിതത്തിന് എന്തിനാണ് പൊതുജനങ്ങൾ വേവലാതിപ്പെടുന്നതെന്നാണ് ഇവർ ചോദിക്കുന്നത്.
നീതി ലഭിക്കുമെന്ന് കരുതിയാണ് പോലീസിനെ സമീപിച്ചത്. എന്നാൽ, നീതിക്കു പകരം അനീതിയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. നൂറയെ പിടിച്ചുകൊണ്ടു പോകാൻ വന്നതിൽ ഒരു പോലീസുകാരനുമുണ്ടായിരുന്നുവെന്നും ആദില പറഞ്ഞു.
ഹൈക്കോടതിയിൽ നിന്ന് വീട്ടിലെത്തിയപ്പോൾ നൂറയുടെ മൊബൈൽ ഫോണും മറ്റും കള്കട് ചെയ്യണമെന്ന് പറഞ്ഞ് സർക്കിൾ ഇൻസ്പെക്ടർ വിളിച്ചിരുന്നു. ഫോൺ നൂറയുടെ അമ്മയ്ക്ക് കൊടുക്കുകയും ചെയ്തു.
“ഉമ്മ അപ്പോൾ കരഞ്ഞുകൊണ്ട് പിന്നെയും ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. ഹൈക്കോടതിയിൽ കൺസന്റ് ലെറ്റർ കൊടുത്തതിന് ശേഷവും വീണ്ടും വിളിക്കുക എന്ന് പറയുന്നത് ശരിയല്ലല്ലോ,” നൂറ ചോദിക്കുന്നു.
തൻറെ പങ്കാളിയായ ഫാത്തിമ നൂറയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് മെയ് 31 നു രാവിലെയാണ് ആദില നസ്റിൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് സ്വതന്ത്രമായി പങ്കാളിക്കൊപ്പം ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നാണ് ആദില കോടതിയിൽ ആവശ്യപ്പെട്ടത്. ആലുവയിലെ ബന്ധുവിൻറെ വീട്ടിൽ പങ്കാളിയായ കോഴിക്കോട് താമരശേരി സ്വദേശിനി ഫാത്തിമ നൂറക്കൊപ്പമാണ് ആദില നസ്റിൻ താമസിച്ചിരുന്നത്.
ഒരാഴ്ച മുമ്പ് ഫാത്തിമ നൂറയെ അമ്മയും ബന്ധുക്കളും ആലുവയിലെ വീട്ടിലെത്തി ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോയെന്നായിരുന്നു ആദിലയുടെ പരാതി. വീട്ടുകാർ തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പട്ടാണ് ആദില നസ്റിൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി ഫാത്തിമ നൂറയെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടു. തുടർന്ന് ഫാത്തിമ നൂറയുടെ താത്പര്യം കൂടി പരിഗണിച്ചാണ് ഇരുവരേയും ഒന്നിച്ചു ജീവിക്കാൻ കോടതി അനുവദിച്ചത്.
യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ മാറ്റി നിർത്തിയാൽ ആരുടെയും കണ്ണു നിറയിക്കുന്നതാണ് ആദിലയുടെ പ്രണയ കഥ. അവരുടെ വാക്കുകൾ ഇങ്ങനെ:
ഞങ്ങൾ തമ്മിലുള്ള സ്നേഹം വാക്കുകൾ കൊണ്ട് പറഞ്ഞ് പ്രകടിപ്പിക്കാൻ സാധിയ്ക്കില്ല. അത് വേറിട്ടൊരു അനുഭവം തന്നെയാണ്. ഞങ്ങളുടെ ബന്ധം പ്ലസ് വണ്ണിൽ നിന്നാണ് തുടങ്ങിയത്. അപ്പോൾ തന്നെ ഞങ്ങളുടെ ചാറ്റുകൾ എല്ലാം വീട്ടുകാർ പിടിച്ചിരുന്നു. ശാരീരകമായും മാനസികമായും അപ്പോൾ മുതൽ പല തരത്തിലും സ്ട്രഗിൾ ചെയ്യുന്നുണ്ടായിരുന്നു. അടി കിട്ടിയിട്ടുണ്ട്. പക്ഷെ വീട്ടുകാർ കാരണം ഞങ്ങൾ പിരിയില്ല എന്ന വിശ്വാസം അപ്പോഴും ഉണ്ടായിരുന്നു.എന്നാൽ വീട്ടുകാർ ഞങ്ങളുടെ ബന്ധം പിടിച്ചപ്പോഴാണ് പരസ്പരം ഞങ്ങൾ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലായത്. മാനസികമായും ശരീരികമായും അവൾക്ക് ഞാൻ ഇല്ലാതെയും എനിക്ക് അവൾ ഇല്ലാതെയും പറ്റില്ല. അപ്പോൾ ഞങ്ങൾ തീരുമാനിച്ചതാണ് ഡിഗ്രി കഴിഞ്ഞ് എന്തെങ്കിലും ജോലി ആയാൽ ഉടൻ വീട് വിട്ട് ഇറങ്ങണം എന്ന്.പഠനം കഴിഞ്ഞ ശേഷം മൂന്ന് മൂന്നര വർഷത്തോളം ഞങ്ങൾ പരസ്പരം കാണാതെ ഇരുന്നിട്ടുണ്ട്. വീട്ടിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉണ്ടായിരുന്നു. ആ സമയത്ത് നൂറയ്ക്ക് പല വിവാഹ ആലോചനകളും വന്നു. അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുക എന്നത് വലിയ സ്ട്രഗിൾ ആയിരുന്നു. വീട്ടുകാരെ ഞങ്ങളുടെ ബന്ധം പറഞ്ഞ് മനസ്സിലാപ്പിക്കാൻ വേണ്ടി ‘ഉമ്മ എനിക്ക് ആണുങ്ങളോട് അട്രാക്ഷൻ തോന്നുന്നില്ല’ എന്ന് ഞാൻ പറഞ്ഞപ്പോൾ, ‘നിനക്ക് എന്തിനാടീ ആണുങ്ങളോട് അട്രാക്ഷൻ തോന്നുന്നത്’ എന്നായിരുന്നു അവർ ചോദിച്ചത്. അപ്പോഴും മനസ്സിലാക്കാൻ അവർ ശ്രമിച്ചില്ല എന്ന് ആദില പറയുന്നു.വീട്ടുകാരെ ഞങ്ങൾ കൺസിഡർ ചെയ്തില്ല എന്ന് ഒരിക്കലും പറയാൻ സാധിയ്ക്കില്ല. ഞങ്ങളെ ഒന്ന് മനസ്സിലാക്കൂ എന്ന് പല തവണ പറഞ്ഞു. എന്റെ സെക്സ് ഓറിയന്റേഷൻ ഇതാണ്, ഇതിൽ നിന്ന് എത്ര കൗൺസിൽ ചെയ്താലും മാറാൻ സാധിയ്ക്കില്ല. അവർക്ക് പുറത്ത് അറിയുന്നത് എല്ലാം നാണക്കേടായിരുന്നു. എങ്കിൽ ഞങ്ങൾ ജോലിക്ക് ചെന്നൈയിലേക്ക് പോയിക്കോളാം, ആളുകളോട് സുഹൃത്തുക്കളാണെന്ന് പറഞ്ഞോളൂ. ഇത് പരസ്യപ്പെടുത്തണം എന്ന് ഞങ്ങൾക്കും ആഗ്രഹമില്ല. പക്ഷെ നിങ്ങൾ ഞങ്ങളെ അംഗീകരിക്കണം എന്നൊക്കെ വീട്ടുകാരോട് പറഞ്ഞിരുന്നു. അപ്പോഴൊക്കെ സമയം വേണം എന്ന് അവർ പറഞ്ഞു. പക്ഷെ ആ സമയം ആവശ്യപ്പെട്ടത്, ഞങ്ങളെ വേർപിരിക്കാനായിരുന്നു. ഞങ്ങൾ നേരിട്ട സ്ട്രഗിൾ ആണ് ഇത്രയും വലിയ തീരുമാനത്തിലേക്ക് ഞങ്ങളെ എത്തിയച്ചതും മാധ്യമ ശ്രദ്ധ നേടിയതും- ആദില പറഞ്ഞു
ഈ മാസം 19ന് ആദില കോഴിക്കോടെത്തി നൂറയെ കണ്ടുമുട്ടി. അന്ന് ഇരുവരും കോഴിക്കോട് തന്നെയുളള സംപ്രേക്ഷണ കേന്ദ്രത്തിലായിരുന്നു താമസിച്ചിരുന്നത്. അവിടെ ബന്ധുക്കൾ തിരഞ്ഞെത്തിയതോടെ സംഭവത്തിൽ പോലീസ് ഇടപ്പെട്ടു. പിന്നീട് വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നു. ഒരു ദിവസം താമരശ്ശേരിയിൽ ബന്ധുക്കളെത്തി പങ്കാളിയെ കൂട്ടികൊണ്ട് പോയി. തന്റെ മാതാ പിതാക്കളും അവർക്കൊപ്പം നിന്നതായും ആദില പറഞ്ഞു. പിന്നീട് കോഴിക്കോട്ടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും കോടതിയിൽ ഹാജരാക്കാം എന്ന വ്യവസ്ഥയോടെ ഫാത്തിമയെ വീട്ടുകാർ കൊണ്ടുപോയി. എന്നാൽ കോടതിയിൽ ഹാജരാക്കാൻ ഫാത്തിമയുടെ കുടുംബം തയ്യാറായില്ല. ഇതോടെയാണ് ആദില കോടതിയെ സമീപിച്ചത്.