മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനലിലെ തൂണുകൾക്കിടയിൽ കെ-സ്വിഫ്റ്റ് ബസ് കുടുങ്ങിയത് ടെർമിനലിലെ സൗകര്യക്കുറവ് കാരണമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറുടെ റിപ്പോർട്ട്.കെ.എസ്.ആർ.ടി.സി. ടെർമിനലിൽ നിലവിൽ ബസുകൾ തിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. കെ-സ്വിഫ്റ്റ്‌പോലുള്ള വലിയ ബസുകൾ എളുപ്പത്തിൽ ട്രാക്കിലേക്ക് കയറ്റാൻ കഴിയില്ല. ബസുകൾ തൂണുകളിലുരയുന്നത് പതിവാകുന്നു. ബസുകൾതട്ടി എല്ലാ തൂണുകളുടെയും പ്ലാസ്റ്ററിങ് ഇളകിപ്പോയിട്ടുണ്ട്. കെ-സ്വിഫ്റ്റ് ബസായതുകൊണ്ട് മാത്രമാണ് ഇത് ചർച്ചയായതെന്നും ഡ്രൈവറുടെ മാത്രം വീഴ്ചയായി കാണാൻ കഴിയില്ലെന്നും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ബിജുപ്രഭാകറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.വെള്ളിയാഴ്ചയാണ് ബെംഗളൂരുവിൽ നിന്നെത്തിയ കെ-സ്വിഫ്റ്റ് ബസ് ടെർമിനലിലെ തൂണുകൾക്കിടയിൽ കുടുങ്ങിയത്.5 മണിക്കൂർ കഴിഞ്ഞാണ് തൂണുകളുടെ ഇരുമ്പുവളയം മുറിച്ചുമാറ്റി ബസ് പുറത്തെടുത്തത്. തൊട്ടടുത്ത ദിവസവും തൂണിൽത്തട്ടി ബസിന്റെ ചില്ല് പൊട്ടിയിരുന്നു.
കോഴിക്കോട് കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമിതി അശാസ്ത്രീയമാണ് എന്നത് സംബന്ധിച്ച വലിയ പരാതികൾ ഉയരുന്നതിനിടെയാണ് അതിന് ഉദാഹരണമായി പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്.
സാധാരണ കെഎസ്‌ആർടിസി ബസുകൾക്ക് തന്നെ ഇവിടെ പാർക് ചെയ്യുന്നതിനും മറ്റും ഏറെ ബുദ്ധിമുട്ടാണെന്ന ആക്ഷേപം ശക്തമാണ് . കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസുകളിലെ താത്കാലിക ജീവനക്കാരുടെ പരിചയക്കുറവും ഇത്തരം അപകടങ്ങൾക്ക് കാരണമായേന്നും ആരോപണമുയരുന്നു.
നേരത്തെ ചെന്നൈ ഐഐടി നടത്തിയ പഠനത്തിൽ ബസ് സ്റ്റാൻഡ് സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2015ലാണ് കോഴിക്കോട് കെഎസ്‌ആർടിസി സമുച്ചയം നിർമിച്ചത്. ബി ഓ ടി അടിസ്ഥാനത്തിൽ കെ ടി ഡി എഫ് സിയാണ് 76 കോടി രൂപയോളം ചെലവിൽ സമുച്ചയം പണിതത്.
ദിവസവും 1000 കണക്കിന് യാത്രക്കാർ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ബസുകൾ നേരാവണ്ണം പാർക് ചെയ്യാനോ യാത്രകാർക്ക് ബസുകളിൽ കയറുന്നതിനോ ഇവിടെ വേണ്ടത്ര സൗകര്യമില്ലെന്ന് യാത്രക്കാർ പരാതി പറയുന്നുണ്ട്. അശാസ്ത്രീയമായ നിർമാണംമൂലം നിരവധി അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്.
നിർമാണച്ചെലവു കൂട്ടിയും നിലവാരം കുറച്ചും കെട്ടിപ്പൊക്കിയ കെഎസ്ആർടിസി ബസ് ടെർമിനൽ മറ്റൊരു ‘പാലാരിവട്ടം പാലം’ ആയി മാറുമോ എന്ന ആകെപം ഉയർന്നു വന്നിരുന്നു . 19.73 കോടി രൂപ എസ്റ്റിമേറ്റിൽ തുടങ്ങി 54 കോടിയിൽ എത്തുകയും പിന്നീട് 74.79 കോടിയിൽ പൂർത്തിയാക്കുകയും ചെയ്ത കോൺക്രീറ്റ് സൗധത്തിൽ വേണ്ടത്ര കമ്പി പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് ചെന്നൈ ഐഐടി സംഘത്തിന്റെ പഠന റിപ്പോർട്ട്. ഒരേസമയം 25 ബസുകളുടെ അറ്റകുറ്റപ്പണി നടത്താനും നൂറോളം ബസുകൾ നിർത്തിയിടാനും സൗകര്യമുണ്ടായിരുന്ന കെഎസ്ആർടിസിയുടെ 3 ഏക്കർ സ്ഥലത്ത് ഇപ്പോഴുള്ളത് 13 നിലകളിലായി 3.28 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കൽമന്ദിരം മാത്രം. ബാക്കി എല്ലാ സൗകര്യങ്ങളും സ്വപ്നം മാത്രമായിരുന്നു.
മൂന്നു തിരഞ്ഞെടുപ്പുകളിൽ വാഗ്ദാനങ്ങളിലും അവകാശവാദങ്ങളിലും നിറഞ്ഞു നിന്നിരുന്നു കെഎസ്ആർടിസി ടെർമിനൽ. ഇത് ബസുകൾക്കു വേണ്ടിയോ യാത്രക്കാർക്കു വേണ്ടിയോ അല്ല നിർമിച്ചിരിക്കുന്നതെന്ന് ഇന്ന് ടെർമിനലിന് അകത്തു പ്രവേശിക്കുന്നവർക്ക് വ്യക്തമാകും. വലിയ തൂണുകൾക്കിടയിൽ ബസ് നിർത്തിയിട്ടാൽ ഒന്നുകിൽ ഡ്രൈവർക്കു പുറത്തിറങ്ങാൻ പറ്റില്ല, അല്ലെങ്കിൽ യാത്രക്കാർക്ക്. ബസുകളെയും യാത്രക്കാരെയും പരമാവധി ഇവിടെനിന്ന് അകറ്റി നിർത്താനുള്ള ചിന്ത 12 വർഷം മുൻപേയുണ്ടായിരുന്നു എന്ന വാദങ്ങൾ ഇപ്പോഴുണ്ടാകുന്നുണ്ട്. ബസ് സ്റ്റാൻഡ് നഗരത്തിൽനിന്ന് പിഴുതെറിഞ്ഞ്, കൂറ്റൻ കെട്ടിടം പൂർണമായും വ്യാപാരസമുച്ചയം ആക്കാനുള്ള നീക്കം നടക്കുന്നു എന്ന ആരോപണങ്ങളും ഒപ്പം ഉയരുന്നുണ്ട്.
കെ എസ് ആർ ടി സി ടെർമിനലിന്റെ ഉത്‌ഘാടന വേളയിൽ എൽ ഡി എഫ് സർക്കാരിനും പൊതുമരാമത്ത് മന്ത്രിയായ പി എ മുഹമ്മദ് റിയാസിനും നേരെ ചോദ്യങ്ങൾ ഉയർന്നിരുന്നു. കോഴിക്കോട്ടെ കെ എസ് ആർ ടി സി ടെർമിനൽ കോംപ്ലക്‌സ് ആലിഫ് ബിൽഡേഴ്‌സിന് നടത്തിപ്പിന് കൊടുത്തത് പൊതുമരാമത്ത് മന്ത്രിയായ പി എ മുഹമ്മദ് റിയാസ് ആയിരുന്നു. 30 വർഷത്തേക്കാണ് കോഴിക്കോട്ടെ കെ എസ് ആർ ടി സി ബസ് ടെർമിനൽ കോംപ്ലക്‌സ് മുക്കം ആസ്ഥാനമായിട്ടുള്ള ആലിഫ് ബിൽഡേഴ്‌സിന് പിണറായി വിജയൻ സർക്കാർ കൈമാറിയത്.
റിയാസിന്റെ നേതൃത്വത്തിൽ നടന്ന ഈ നടപടിയോടെ നിരവധി സൗകര്യങ്ങളാണ് റിയാസ് ഈ ടെർമിനലിന് പിന്നാലെ വാഗ്ദാനം ചെയ്തത്. എന്നാലിപ്പോൾ ബസ് ടെർമിനലിലൂടെ ബസിനു കടന്നു പോകാനാവാത്ത അവസ്ഥയാണ്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ കുടുങ്ങിക്കിടക്കുന്ന കെ സ്വിഫ്റ്റ് ബസ് .