വെണ്ണലയില്‍ താന്‍ നടത്തിയ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് മുൻ പൂഞ്ഞാർ എംഎൽ എയും ജനപക്ഷം നേതാവുമായ പി.സി.ജോര്‍ജ്. വെണ്ണലയില്‍ പറഞ്ഞത് കുറഞ്ഞുപോയെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് തൃക്കാക്കരയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പി.സി. ജോര്‍ജ് പറഞ്ഞത് . കോടതിയലക്ഷ്യമാകുമെന്നതിനാലാണ് താനിപ്പോൾ കൂടുതല്‍ പറയാത്തതെന്നും ജോര്‍ജ് കൂട്ടിച്ചേർത്തു . വിദ്വേഷ പ്രസംഗങ്ങളില്‍ കുറ്റബോധമുണ്ടോയെന്ന ചോദ്യത്തിനു മാധ്യമപ്രവർത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ക്രിസ്ത്യാനികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഞായറാഴ്ച. ആ ദിവസം തന്നെ കൃത്യം 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകാന്‍ പറയുന്ന നാണംകെട്ടവന്മാരെ പറ്റി ഞാനെന്ത് പറയാനാണ് എന്നും പി സി ജോർജ് ചോദിച്ചു . കഴിഞ്ഞ രണ്ട് ദിവസമായി ഞാന്‍ തിരുവനന്തപുരത്ത് തന്നെയുണ്ടായിരുന്നല്ലോ. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നല്ലോ. ജയിലില്‍ കിടപ്പുണ്ടായിരുന്നല്ലോ. അപ്പോഴൊന്നും എന്നെ ചോദ്യം ചെയ്യാന്‍ പറ്റില്ലായിരുന്നോ ഇവന്മാര്‍ക്ക്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഞാന്‍ മിണ്ടരുത്. അതാണ് പ്രശ്നം. അതിന് വേണ്ടിയാണ് നോട്ടീസ്. ആ നോട്ടീസൊന്നും മൈന്‍ഡ് ചെയ്യാന്‍ എനിക്ക് സൗകര്യമില്ല എന്നും പി.സി. ജോര്‍ജ് ആഞ്ഞടിച്ചു .
വിദ്വേഷപ്രസംഗക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യംനേടി ജയില്‍മോചിതനായ പി.സി. ജോര്‍ജിന് ഇന്നലെയാണ് വീണ്ടും പൊലീസിന്‍റെ നോട്ടീസ് ലഭിച്ചത്. ഞായറാഴ്ച രാവിലെ 11ന് ഹാജരാകണമെന്ന് കാണിച്ചാണ് ഫോര്‍ട്ട് അസി. കമീഷണര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍, പൊലീസില്‍ ഹാജരാകാതെ പി.സി. ജോര്‍ജ് തൃക്കാക്കരയിലെത്തുകയായിരുന്നു.
തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിന്റെ ഭാഗമായി കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും അതിനായി ഹാജരാകണമെന്നും കാണിച്ചാണ് ഫോര്‍ട്ട് അസിസ്റ്റന്റ് കമീഷണര്‍ എസ്. ഷാജി പി.സി. ജോര്‍ജിന് നോട്ടീസ് അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് പി.സി. ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഒപ്പം, ശാസ്ത്രീയ പരിശോധനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിക്കുകയുണ്ടായി.
വീഡിയോ ….