നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണത്തിന് മൂന്നുമാസംകൂടി സമയംതേടി പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപേക്ഷ നൽകും. ഈ മാസം 31-നകം അന്വേഷണം പൂർത്തിയാക്കി വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ഇന്നലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷം അതിജീവിതയുടെ ആശങ്കകൾ കൂടി കണക്കിലെടുത്താണ് അന്വേഷണത്തിന് കൂടുതൽ സമയംതേടാൻ ഒരുങ്ങുന്നതെന്നാണ് വിശദീകരണം.ഡിജിറ്റൽ തെളിവുകൾ നിർണായകമായ കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന നിലപാടാണ് ക്രൈംബ്രാഞ്ചിന്. ഓഡിയോ-വീഡിയോ തെളിവുകളിൽ ലഭിച്ചിരിക്കുന്ന ഫൊറൻസിക് പരിശോധനാഫലം അടിസ്ഥാനമാക്കി ഇനിയും ചോദ്യംചെയ്യൽ നടത്തേണ്ടതുണ്ട്. ഉന്നത ഇടപെടൽകൊണ്ട് അന്വേഷണം ഇടയ്ക്ക് മന്ദഗതിയിലായിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു. തയ്യാറാക്കിയ പട്ടികയിലുള്ള പലരെയും ചോദ്യംചെയ്തിരുന്നില്ല. കിട്ടിയ തെളിവുകൾവെച്ച് കേസന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയായിരുന്നുവെന്നും പരാതിയുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടി നേരിട്ട് ഹൈക്കോടതിയിൽ ഹർജിനൽകിയത്.
നടി ഹർജി നൽകിയതിന് ശേഷം നിരവധി സിപിഎം നേതാക്കൾ നടിക്ക് എതിരായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പുകാലത്ത് പരാതിയുമായി വന്നത് ദുരൂഹമാണെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.അതിജീവിതയുടെ പരാതിക്കുപിന്നിൽ രാഷ്ട്രീയശക്തികളുണ്ടെന്ന് മന്ത്രി ആന്റണി രാജുവും പറഞ്ഞിരുന്നു.ഹർജിക്ക് പിന്നിൽ പ്രത്യേക താൽപ്പര്യമുണ്ടോയെന്ന് പരിശോധയ്ക്കണമെന്നാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞത്. നടി ഹൈക്കോടതിയിൽ നൽകിയ ഹർജി ഇലക്ഷൻ നടക്കാനിരിക്കുന്ന തൃക്കാക്കരയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.കേസുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടായത് തൃക്കാക്കര മണ്ഡലത്തിലാണ്. കേസ് ഉയർത്തിക്കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച ആളാണ് അന്തരിച്ച മുൻ എം.എൽ.എ. പി.ടി. തോമസ്. കേസ് തേച്ചുമായ്ച്ചുകളയുമെന്നും നടിക്ക് നീതികിട്ടുമെന്നു തോന്നുന്നില്ലെന്നും പി.ടി. തോമസ് അന്നുതന്നെ തന്നോടുപറഞ്ഞിട്ടുണ്ടെന്ന് പിടി തോമസിന്റെ ഭാര്യയും ഇപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസ് പറഞ്ഞു.
എന്തായാലും ഇലക്ഷൻ അടുത്തിരിക്കുന്ന സമയത്ത് അതിജീവിത നൽകിയ ഹർജി തൃക്കാക്കരയിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയായി. സിപിഎം നേതാക്കൾ തന്നെ അതിജീവിതയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതും വലിയ വിവാദമായി. ഇത് ഇലക്ഷനിൽ വലിയ രീതിയിലുള്ള തിരിച്ചടികൾ സൃഷ്ടിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് അന്വേഷണത്തിന് സമയം നീട്ടി ചോദിച്ചുകൊണ്ട് സർക്കാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അല്ലെങ്കിൽ എന്ത് കൊണ്ട് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുൻപ് പ്രോസിക്യൂഷന് ഈ തീരുമാനം എടുത്തില്ല?
ഇത് തികച്ചും ഇലക്ഷൻ മുന്നിൽ കണ്ട്കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന പൊറാട്ടുനാടകമാണെന്ന് ആർക്കും മനസിലാക്കാവുന്നതേ ഒള്ളു. നീട്ടിച്ചോദിച്ച മൂന്ന് മാസം കഴിയുമ്പോഴേക്കും ഇലക്ഷനും കഴിഞ്ഞ റിസൾട്ടും വന്നിരിക്കും. ഇലക്ഷൻ വരെ ഈ കേസിന്റെ പേരിൽ ഇനി എൽഡിഎഫിനെതിരെ ചോദ്യങ്ങൾ ഉയരാതിരിക്കാനുള്ള വിദ്യയാണിതെന്നതിനു സംശയമില്ല.