കൂളിമാട് കടവ് പാലത്തിന്റെ 3 ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനെ വെട്ടിലാക്കി മെട്രോമാൻ ഇ ശ്രീധരൻ. പാലം പൊളിഞ്ഞു വീണ സംഭവത്തിൽ സാങ്കേതിക വിദഗ്ധർ അടങ്ങിയ ഹൈലെവൽ കമ്മിറ്റിയുടെ അന്വേഷണം ആവശ്യമെന്ന് ഇ. ശ്രീധരൻ ആവശ്യപ്പെട്ടു . വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തേക്കാൾ അനിവാര്യമായത് അതാണ് എന്നാണു ഇ ശ്രീധരന്റെ അഭിപ്രായം . ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ വിജിലൻസ് സംഘത്തെയല്ല ആദ്യം അന്വേഷണത്തിന് അയയ്ക്കേണ്ടത് പകരം സംസ്ഥാനത്തിനു പുറത്തുള്ള എൻജിനീയർമാർ ഉൾപ്പെട്ടതാവണം അന്വേഷണ സംഘമെന്നും അദ്ദേഹം പറഞ്ഞു.
ബീമുകൾ തൂണുകളിൽ ഉറപ്പിക്കാൻ താഴ്ത്തുമ്പോൾ അടിയിൽ വച്ച ഹൈഡ്രോളിക് ജാക്കികളിൽ ഒന്നു പ്രവർത്തിക്കാതായതോടെ ബീം ചെരിഞ്ഞു വീണെന്നാണു പ്രാഥമിക വിശദീകരണം. എന്നാൽ ഈ വിശദീകരണം ഒട്ടും തന്നെ തൃപ്തികരമല്ല എന്നാണ് ശ്രീധരൻ ചൂണ്ടിക്കാണിക്കുന്നത് . കിഫ്‌ബി പറയുന്നത് പോലെ ഹൈഡ്രോളിക് ജാക്കികളിൽ ഒന്നു പ്രവർത്തിക്കാതായതോടെ ബീം ചെരിഞ്ഞുവീണതാണെങ്കിൽ ബീമുകൾ കുത്തനെയാണു വീഴേണ്ടിയിരുന്നത്. ഇവിടെ ബീമുകൾ മലർന്നാണു വീണത്. ജാക്കിയിലെ പിഴവാണെങ്കിൽ ഒരുതരത്തിലും ബീമുകൾ മലർന്നു വീഴില്ല എന്ന് ഇ ശ്രീധരൻ പറയുന്നു . സ്ഥലം സന്ദർശിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ ഇക്കാര്യത്തിൽ പറയാനാവില്ല എന്നാൽ ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടാൽ സാങ്കേതിക നിർദേശം സമർപ്പിക്കാമെന്നും ഇ. ശ്രീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നിർമാണത്തിലിരുന്ന കൂളിമാട് പാലം തകർന്നു വീഴുന്നത് . പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ഇടത് സർക്കാർ സ്വീകരിച്ച നിലപാട് പിന്തുടരുകയാണെങ്കിൽ മന്ത്രിക്കെതിരെ കേസെടുക്കേണ്ടതല്ലേ എന്ന ചോദ്യം ഇതോടെ ശക്തമായിരുന്നു . എന്നാൽ കൂളിമാട് പാലത്തിലെ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കുകളുടെ യന്ത്രത്തകരാരാണെനായിരുന്നു കിഫ്ബിയുടെ വിശദീകരണം.
കിഫ്ബിയുടെ കുറിപ്പ് പൂർണ രൂപം ഇങ്ങനെ ..:
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം അസംബ്ലി നിയോജകമണ്ഡലത്തിൽ ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ നിർമ്മാണവേളയിൽ ഗർഡറുകൾ വീണുണ്ടായ അപകടത്തിന്റെ കാരണങ്ങൾ വിശദമാക്കാനാണ് ഈ കുറിപ്പ്. നിർമ്മാണത്തിൽ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം എന്നാണ് പ്രാഥമികാന്വേഷണത്തിൽ മനസിലായിട്ടുള്ളത്.
യഥാർഥകാരണം ഗർഡറുകൾ ഉയർത്താൻ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകൾക്കുണ്ടായ യന്ത്രത്തകരാറാണ് എന്നാണ് പ്രഥമദൃഷ്ട്യ മനസിലായിട്ടുള്ളത്. അതായത് ഗുണനിലവാര പ്രശ്നമല്ല തൊഴിൽനൈപുണ്യം(workmanship)ആയി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മാത്രമാണ് അപകടത്തിന് കാരണമായത്. ഗർഡറുകളുടെ ക്യൂബ് സ്ട്രെങ്ത് തികച്ചും തൃപ്തികരമായ നിലയിൽ തന്നെയാണുള്ളത്.
അപകടത്തിന്റെ് കാരണങ്ങളെക്കുറിച്ച് വിശദമാക്കാം.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാർ. 2019 മാർച്ച് ഏഴിനാണ് പാലം നിർമ്മാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതനുസരിച്ച് ഫൗണ്ടേഷനും സബ് സ്ട്രക്ചറും പൂർത്തിയായി. സൂപ്പർ സ്ട്രക്ചറിന്റെ പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിർമ്മാണ പുരോഗതി എഴുപത്തെട്ട് ശതമാനമാണ്.
സൈറ്റിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന രീതിയിലായിരുന്നു ഗർഡറുകളുടെ നിർമ്മാണം.താൽക്കാലിക താങ്ങും ട്രസും നൽകി പിയർ ക്യാപിന്റെ മധ്യത്തിലായാണ് ഗർഡറുകൾ നിർമ്മിച്ചത്. തൊണ്ണൂറ് മെട്രിക് ടൺ ആണ് ഓരോ ഗർഡറിന്റെയും ഏകദേശഭാരം. ആദ്യ ഘട്ട സ്ട്രെസിങ്ങിനു ശേഷം ഓരോ ഗർഡറുകളെയും അതാതിന്റെ സ്ഥാനങ്ങളിലേക്ക് മാറ്റും. കൃത്യമായ സ്ഥാനങ്ങളിലേക്ക് വിന്യസിക്കുന്നതിന് മുന്നോടിയായി ഈ ഗർഡറുകളെ 100-150 മെട്രിക് ടൺ ശേഷിയുള്ള ഹൈഡ്രോളിക് ജാക്കുകൾ ഉപയോഗിച്ച് തടി കൊണ്ടുള്ള ബ്ലോക്കുകളിലേക്ക് ഉയർത്തും.
മെയ് 16 ന് മൂന്നാം ഗർഡറിനെ പുഴയുടെ രണ്ടു ദിശകളിലായി രണ്ടു ഹൈഡ്രോളിക് ജാക്കുകൾ ഉപയോഗിച്ച് യഥാസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുകയായിരുന്നു. ഈ രണ്ടു ഹൈഡ്രോളിക് ജാക്കുകളുടെയും ചലനങ്ങൾ ഏകോപിപ്പിച്ചാണ് ചെയ്തിരുന്നത്. ആദ്യ ഘട്ടത്തിലെ താഴ്‌ത്തൽ പൂർത്തിയായ ശേഷം ഒരു വശത്തെ ജാക്കിന്റെ പിസ്റ്റൺ പെട്ടെന്ന് അകത്തേക്ക് തിരിയുകയും ഇതേത്തുടർന്ന് മൂന്നാം ഗർഡർ ഒരു വശത്തേക്ക് ചരിയുകയും ആണ് ഉണ്ടായത്. ഇതേത്തുടർന്ന് മൂന്നാം ഗർഡർ രണ്ടാം ഗർഡറിന്റെ പുറത്തേക്ക് വീണു. ഈ ആഘാതത്തിന്റെ ഫലമായി രണ്ടാം ഗർഡർ മറിഞ്ഞ് സമീപമുള്ള ഒന്നാം ഗർഡറിന്റെ മേൽ പതിച്ചു. ഈ ആഘാതത്തെ തുടർന്ന് ഒന്നാം ഗർഡർ പുഴയിലേക്ക് വീഴുകയും ചെയ്തു.
അതായത് ഹൈഡ്രോളിക് ജാക്കിന്റെ പ്രവർത്തനത്തിലോ പ്രവർത്തിപ്പിക്കുന്നതിലോ ഉണ്ടായ നൈമിഷികമായ വീഴ്ചയാണ് അപകടത്തിൽ കലാശിച്ചത്. അല്ലാതെ ഗർഡറുകളുടെ ക്യൂബ് സ്ട്രെങ്ത് അടക്കമുള്ള എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും തികച്ചും തൃപ്തികരമാണ്.
ഇങ്ങനെയായിരുന്നു കിഫ്ബിയുടെ വിശദീകരണ കുറിപ്പ് . എന്നാലിപ്പോൾ ഈ പറയുന്ന ന്യായീകരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന ആരോപണവുമായി ഇ ശ്രീധരൻ രംഗത്തെത്തിയതോടെ മന്ത്രി മുഹമ്മദ് റിയാസ് വീടും പ്രതിക്കൂട്ടിലാകുകയാണ്.