വർഗീയതയ്ക്കെതിരായ സമരം മതവിശ്വാസത്തിനെതിരായ സമരമല്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ഇ.എം.എസ്. പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നടന്ന വർഗീയരാഷ്ട്രീയം: ചരിത്രവും വർത്തമാനവും പ്രഭാഷണത്തിലും പുസ്തക പ്രകാശനത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസികളെ ഉൾപ്പെടുത്തി വേണം വർഗീയതയ്ക്കെതിരായ സമരം.
അത്യന്തം അപകടകരമായ ചരിത്രതിരുത്തലുകളാണ് നടക്കുന്നത്. പ്രതീകങ്ങളെയും വ്യക്തികളെയും വർഗീയശക്തികൾ സ്വന്തമാക്കുകയാണ് ചെയ്യുന്നത്.
ജനവിരുദ്ധ സാമ്പത്തികനയങ്ങൾ എതിർക്കുന്നത് തടയാനാണ് ജനങ്ങളെ വർഗീയമായി കുത്തിപ്പൊക്കി സംഘപരിവാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് . ഇതിനായി സാംസ്കാരിക ദേശീയത എന്ന ഹിറ്റ്ലറുടെ സിദ്ധാന്തമാണ് അവർ ഉപയോഗിക്കുന്നതെന്നും ബേബി കുറ്റപ്പെടുത്തി. ചടങ്ങിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ.ജി. സുധാകരന്റെ ‘പട്ടിണിക്കാരുടെ ഹിന്ദുരാഷ്ട്രം’ എന്ന പുസ്തകം എം.എ. ബേബി പ്രകാശനം ചെയ്തു. സി.പി.എം. ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ ഏറ്റുവാങ്ങി. ഡോ. വി.വി. കുഞ്ഞികൃഷ്ണൻ, സി. കൃഷ്ണൻ, കെ.പി. സേതുമാധവൻ, ആർ. മുരളീധരൻ, കെ.പി. സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു.