ദൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനോട് വീട്ടുപടിക്കൽ റേഷൻ വിതരണം ചെയ്യുന്ന പദ്ധതി നിർത്തിവെയ്ക്കാൻ ദൽഹി ഹൈക്കോടതി. കേന്ദ്രസർക്കാർ നൽകുന്ന ധാന്യം ദൽഹി സർക്കാരിൻറെ സ്വന്തം പദ്ധതിയ്ക്ക് ഉപയോഗിക്കരുതെന്നും ദൽഹി ഹൈക്കോടതി പറഞ്ഞു.
അരവിന്ദ് കെജ്‌രിവാൾ തൻറെ ആശയം എന്ന നിലയിൽ നടപ്പാക്കുന്ന വീട്ടുപടിക്കൽ ധാന്യം നൽകുന്ന മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജനയ്ക്കെതിരെ ദൽഹി സർക്കാർ റേഷൻ ഡീലേഴ്സ് സംഘ് നൽകിയ പരാതിയിലാണ് ദൽഹി ഹൈക്കോടതിയുടെ ഈ വിധി. ആം ആദ്മി സർക്കാരിൻറെ ഈ പരിപാടി അവരുടെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും റേഷൻ ഉടമകളുടെ സംഘം കോടതിയിൽ പരാതിപ്പെട്ടു.
ദൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സംഘിയും ജസ്റ്റിസ് ജസ്മീത് സിങ്ങും ഉൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. വീട്ടുപടിക്കൽ റേഷൻ എന്ന പദ്ധതി നടപ്പാക്കേണ്ടത് സ്വന്തമായി ഉള്ള വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞു.
“ദൽഹി മന്ത്രിസഭയിലെ മന്ത്രിമാർ ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കുന്നുവെന്ന് ആദ്യം ലഫ്റ്റ്നൻറ് ജനറലിനെ അറിയിക്കണം. അദ്ദേഹം ഇതിൻറെ സാധുത പരിശോധിക്കും. ഇക്കാര്യത്തിൽ എന്തെങ്കിലും വിരുദ്ധാഭിപ്രായം ഉണ്ടെങ്കിൽ അദ്ദേഹം അറിയിക്കും.” – ദൽഹി ഹൈക്കോടതി പറഞ്ഞു. ദേശീയ ഭക്ഷ്യ സുരക്ഷ നിയമം (എൻഎഫ്എസ് എ) പ്രകാരം കേന്ദ്രറേഷൻ വിതരണം ചെയ്യേണ്ടത് റേഷൻ ഡീലർമാരാണ്. അതിനെ മറികടന്ന് സ്വന്തം പദ്ധതിപ്പേരിട്ട് ഈ റേഷൻ വീട്ടുപടിക്കൽ എത്തിക്കുന്ന ആം ആദ്മി സർക്കാരിൻറെ നടപടി ശരിയല്ലെന്നും ഇത് 2015ലെ എൻഎഫ്എസ്എ, ടിഡിപിഎസ് ഉത്തരവുകൾക്കെതിരാണെന്നും ദൽഹി ഹൈക്കോടതി പറഞ്ഞു.
കേന്ദ്രം നൽകുന്ന റേഷൻ സ്വന്തം പദ്ധതിയെന്ന പേരിട്ട് (മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന) വീട്ടുപടിക്കൽ എത്തിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കേന്ദ്രസർക്കാർ മുൻപും ആരോപിച്ചിരുന്നു.