യുവ നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കി കേന്ദ്ര സർക്കാർ. കൊച്ചി പോലീസ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ വിദേശകാര്യ മന്ത്രാലയമാണ് ഇങ്ങനൊരു തീരുമാനമെടുത്തത്. വിജയ് ബാബു ദുബായിൽ ഒളിവിൽ കഴിയുകയാണ്. അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളൊക്കെയും പരാജയപ്പെട്ടിരുന്നു. തുടർന്ന് ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിക്കാൻ ശ്രമം നടത്തിയിരുന്നു പോലീസ്. ഇന്റർപോളിന്റെ സഹായവും തേടിയിരുന്നു.
അതേസമയം പാസ്‌പോർട്ട് റദാക്കുന്നതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും. പാസ്‌പോർട്ട് റദ്ദായ കാര്യം ഇന്ത്യൻ എംബസി മുഖാന്തരം യുഎഇ എംബസിയെ അറിയിക്കും. അതേസമയം വിജയ് ബാബു മറ്റൊരു രാജ്യത്തേക്ക് കടന്നതായിട്ടാണ് സൂചന. യുഎഇയ്ക്ക് പുറത്തും വിജയ് ബാബു പോകാൻ സാധ്യതയുള്ള രാജ്യങ്ങൾക്കും ഇന്റർപോൾ വഴി പാസ്‌പോർട്ട് റദ്ദാക്കിയ വിവരം കൈമാറാനാണ് പോലീസ് നീക്കം. വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പോലീസിന് കൈമാറിയിട്ടുണ്ട്.
ഇന്ത്യയുമായി പിടികിട്ടാപ്പുള്ളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്കാണ് വിജയ് ബാബു കടന്നതെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ കൊച്ചി പോലീസ് ശരിക്കും വിയർക്കും. പാസ്‌പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പോലീസിന്റെ ശ്രമം. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയുന്നത് വരെ ദുബായിൽ തന്നെ തങ്ങാനാണ് വിജയ് ബാബുവിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. എന്നാൽ പാസ്‌പോർട്ടും വിസയും റദ്ദാക്കപ്പെട്ടതോടെ ദുബായിൽ തങ്ങുന്നത് നിയമവിരുദ്ധമാകും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കാനും വിജയ് ബാബുവിന്റെ അഭിഭാഷകർ ശ്രമിക്കുന്നുണ്ട്. എന്നാൽ പാസ്‌പോർട്ട് റദ്ദാക്കിയതോടെ ദുബായ് വിടേണ്ടി വന്നിരിക്കുകയാണ് വിജയ് ബാബുവിന്. യുഎഇയിൽ എവിടെയായിരുന്നു വിജയ് ബാബു എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും പോലീസിനില്ലായിരുന്നു. ഇനി കടന്നുകളഞ്ഞെങ്കിൽ തന്നെ എങ്ങോട്ടാണ് പോയതെന്ന കാര്യത്തിലും വ്യക്തതയില്ല.
ദുബായിൽ ഉണ്ടെങ്കിൽ അറിയിക്കാനാണ് യുഎഇ പോലീസിന് വാറന്റ് കൈമാറിയത്. ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടീസ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു കൊച്ചി സിറ്റി പോലീസ്. ഇതിന്റെ തുടര്ച്ചയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നത്. അറസ്റ്റ് വാറന്റ് നൽകിയതോടെ എവിടെയുണ്ടെന്ന് അന്വേഷിച്ച് യുഎഇ പോലീസ് കണ്ടെത്തേണ്ടി വരും. അതേസമയം ആവശ്യമെങ്കിൽ യുഎഇ പോലീസിന് വിജയ് ബാബുവിനെ തടഞ്ഞുവെക്കുന്നതിനും തടസ്സമില്ല. ബിസിനസ് ആവശ്യാർത്ഥം വിദേശത്താണന്ന് വിജയ് ബാബു നേരത്തെ അറിയിച്ചിരുന്നു. 19ന് നാട്ടിലെത്തുമെന്നായിരുന്നു വിജയ് ബാബു പരഞ്ഞത്. അതേസമയം ഇത്രയും ദിവസം വിജയ് ബാബുവിന് വേണ്ടി കാത്തിരിക്കാനാവില്ല എന്നാണ് പോലീസ് നിലപാട്.