സർക്കാർ സ്‌കൂൾ നിയമന അഴിമതിയുമായി തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറൽ പാർത്ഥ ചാറ്റർജിയുടെ പേര് ഉൾപ്പെട്ടിരിക്കെ സിപിഎമ്മിനോട് പൊട്ടിത്തെറിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സിപിഎമ്മിന്റെ ഭരണകാലത്തെ നിയമനങ്ങളിലെ അനധികൃത ഇടപെടലുകൾ പുറത്തുകൊണ്ടുവരുമെന്നാണ് മമതയുടെ ഭീഷണി.
രാഷ്ട്രീയ മര്യാദ കാണിച്ചതുകൊണ്ടുമാത്രമാണ് ഇതുവരെ താൻ ഒന്നും പറയാതിരുന്നതെന്നും ഇനി തുറന്നുപറയുമെന്നുമാണ് മമത പറഞ്ഞിരിക്കുന്നത്. സർക്കാർ ജോലി കിട്ടാൻ സിപിഎം എഴുതിക്കൊടുത്ത ഒരു വെള്ള പേപ്പർ മാത്രം മതിയായിരുന്ന കാലമുണ്ടായിരുന്നെന്ന് മമത പറഞ്ഞു. സിപിഎം നടത്തിയ എല്ലാ അഴിമതികളും ഒന്നൊഴിയാതെ താൻ വെളിപ്പെടുത്തുമെന്നും മമത പറഞ്ഞു. പാർത്ഥ ചാറ്റർജിക്കെതിരെ അഴിമതി ആരോപണം വന്നതോടെ സിപിഎം തൃണമൂലിനെതിരെ തിരിഞ്ഞിരുന്നു. ഇതാണ് മമതയെ പ്രകോപിപ്പിച്ചത്. അഴിമതി ആരോപണം സിപിഎം തൃണമൂലിനെതിരെ രാഷ്ട്രീയായുധമാക്കുമെന്ന ഭയമുള്ളതുകൊണ്ടു തന്നെ മമത സിപിഎമ്മിനെ കടന്നാക്രമിക്കുകയായിരുന്നു.
ജംഗൽ മഹലിലെ ജാർഗ്രമിൽ തൃണമൂൽ റാലിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു സിപിഎമ്മിനെതിരെ മമത ഭീഷണി മുഴക്കിയത്. ‘ബംഗാൾ രാഷ്ട്രീയത്തിൽ രണ്ട് സഹോദരൻമാർ ഉണ്ടെന്നും ബംഗാളിലെ വോട്ടർമാർക്ക് അതറിയാമെന്നും മമത പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്നാണ് മമത ആരോപിക്കുന്നത്. സിപിഎമ്മും ബിജെപിയും വികസനപ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുന്നുവെന്നും മമത പറയുന്നു. തൃണമൂലിലെ രണ്ട് നേതാക്കളാണ് സ്‌കൂൾ നിയമന അഴിമതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. പ്രദേഷ് അധികാരിയുടെ പേരും അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്നുകേൾക്കുന്നുണ്ട്. 2014- 2021 കാലയളവിൽ സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തിലാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്. അഴിമതി പുറത്തുവന്നതോടെ സിപിഎമ്മും ബിജെപിയും തൃണമൂലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബംഗാളിൽ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് തൃണമൂൽ നേതാക്കൾക്ക് മേലുള്ള അഴിമതി ആരോപണം വീണ് കിട്ടിയ അവസരമാണ്. ബംഗാളിൽ ഇടം കണ്ടെത്താൻ അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ടെത്തിയിരുന്നെങ്കിലും തൃണമൂലിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു.അതുകൊണ്ടുതന്നെ അഴിമതി ആരോപണം ചർച്ചയിൽ നിർത്തി തൃണമൂലിനെതിരെ നീക്കം നടത്താനാണ് ബിജെപിയുടെ നിലവിലെ നീക്കം. മന്ത്രി കൂടിയായ പാർത്ഥ ചാറ്റർജിയെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സിബിഐ ആയിരിക്കും ചോദ്യം ചെയ്യുക. പാർത്ഥയെ ചോദ്യം ചെയ്യാനുള്ള സജ്ജീകരണം നടത്തിക്കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. സ്‌കൂൾ നിയമന അഴിമതി നടക്കുന്ന സമയത്ത് പാർത്ഥ ചാറ്റർജി വിദ്യാഭാസ മന്ത്രിയായിരുന്നു.