രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്. 31 വർഷത്തിന് ശേഷമാണ് പേരറിവാളന് മേചനം ലഭിക്കുന്നത്. ഭരണഘടനയുടെ 142ാം അനുച്ഛേദ പ്രകാരം സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ഏറെക്കാലമായി ഈ കേസ് കോടതിയുടെ പരിഗണനയിലായിരുന്നു. നേരത്തെ പേരറിവാളനെ വിട്ടയക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനമെടുത്തിരുന്നു. എന്നാൽ ഗവർണർ വെൺപാല പുരോഹിത ഇതുസംബന്ധിച്ച തീരുമാനമെടുക്കാതെ ഇക്കാര്യം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് ഗവർണർ മാറി വന്നിട്ടും പേരറിവാളന്റെ കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് കേന്ദ്രസർക്കാർ വാദവും കോടതി തള്ളിയിരുന്നു.
142ാമത്തെ അനുച്ഛേദപ്രകാരം സമ്പൂർണ നീതി നടപ്പിലാക്കാനുള്ള അധികാരം സുപ്രീം കോടതിക്കുണ്ട്. ഇതുപ്രകാരം ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
1991 ജൂൺ 11 ന് അറസ്റ്റിലാകുമ്പോൾ പേരറിവാളന് 19 വയസ്സായിരുന്നു. ഗൂഢാലോചനയുടെ സൂത്രധാരനായ എൽ.ടി.ടി.ഇക്കാരനായ ശിവരാസനുവേണ്ടി രണ്ട് 9 വോൾട്ട് ‘ഗോൾഡൻ പവർ’ ബാറ്ററി സെല്ലുകൾ വാങ്ങിയെന്നാരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്. ആ വർഷം മെയ് 21 ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ബോംബിൽ ബാറ്ററികൾ ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ 30 കൊല്ലമായി പേരറിവാളൻ ജയിലിൽ കഴിയുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മോചനത്തിനുള്ള അപേക്ഷകൾ വന്നത്. വധശിക്ഷയായിരുന്നു പേരറിവാളന് ആദ്യം കോടതി നൽകിയിരുന്നത്. 25 പ്രതികൾക്കാണ് ആദ്യം ശിക്ഷ വിധിച്ചത്. സുപ്രീം കോടതിയിൽ കേസ് എത്തിയപ്പോൾ ഏഴ് പേരായി ചുരുങ്ങി. ഇവരിൽ പേരറിവാളനും ഉണ്ടായിരുന്നു.
2014 ൽ പേരറിവാളന്റെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി മാറ്റുകയായിരുന്നു. അതിനു ശേഷമാണ് ഇത്രയം കാലം ജയിലിൽ കഴിഞ്ഞതിനാൽ പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള അമ്മയുടെ ഹരജി സുപ്രീം കോടതിയിൽ വന്നത്.