വികസനത്തിന്റെ പേരിൽ ജനത്തെ വഴിയാധാരമാക്കുന്ന സർക്കാരല്ല എൽഡിഎഫിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(CM Pinarayi Vijayan). ജനങ്ങൾക്ക് കഴിയുന്നത്ര സംരക്ഷണം ഉറപ്പുവരുത്തുന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് ഭവന പദ്ധതിയിൽ നിർമിച്ച 20,808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലൈഫ് പദ്ധതിയിൽ ഇതുവരെ 2,95,006 വീടുകൾ പൂർത്തിയായി. വലിയ കാലതാമസമില്ലാതെ 3 ലക്ഷത്തിലധികം വീടുകൾ പൂർത്തീകരിക്കും. പാർപ്പിട സൗകര്യം വർധിക്കുന്നത് വികസനമായി കാണാത്തവരുണ്ട്. ഇതെല്ലാം വികസനത്തിന്റെ സൂചികയാണ്’ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ നൂറു ദിന പരിപാടിയിൽ 20,000 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അതെ സമയം സിൽവർ ലൈനിൽ(Silver Line) കെ റെയിലിന്റെ ജിപിഎസ് സർവേയെ (GPS Survey) എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ(V D Satheesan). കേരളത്തിലെവിടെയും ഭൂമിയിൽ ഇറങ്ങി വന്നു സർവേ നടപ്പാക്കാൻ സർക്കാരിന് പറ്റില്ല. അതിനാലാണ് ജിപിഎസ് കൊണ്ട് വരുന്നത്. സിൽവർ ലൈനിൽ നടക്കുന്ന സർവേ തീർത്തും പ്രഹസനമാണെന്ന് വിഡി സതീശൻ പറഞ്ഞു. കൗശലം ഉപയോഗിച്ച് സ്ഥലം എറ്റെടുക്കൻ ഉള്ള ശ്രമം ആയിരുന്നു സർക്കാർ നടത്തിയത്. അതാണിപ്പോൾ പരാജയപ്പെട്ടത്. യുഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടം വിജയമാണ്. ആരാണ് വികസന വിരുദ്ധർ എന്ന് തെളിയിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുന്നെന്നും എറണാകുളത്ത് ഇന്ന് കാണുന്ന എല്ലാ വികസനവും കൊണ്ടു വന്നത് യുഡിഎഫ് ആണെന്നും വിഡി സതീശൻ പറഞ്ഞു. അതിരുകല്ലുകൾ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതൽ ജി പി എസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മഞ്ഞ സർവേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണമെന്നാണ് നിർദേശം. അല്ലെങ്കിൽ കെട്ടിടങ്ങളിൽ മാർക്ക് ചെയ്യണം.
സിൽവർലൈൻ പദ്ധതിക്കായി കെ- റെയിൽ കോർപറേഷൻ വിവിധ സ്ഥലങ്ങളിൽ കല്ലിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. അതിർത്തി നിർണയത്തിനായി കല്ലിടുന്ന സ്ഥലങ്ങളിൽ വൻതോതിൽ പ്രതിഷേധവും ചെറുത്തുനിൽപും ഉയരുന്നതിനാൽ ഭൂവുടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാം എന്നു കെ- റെയിൽ മാനേജിങ് ഡയറക്ടർ ഈ മാസം 5ന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഔദ്യോഗിക കത്തയച്ചത്. റെയിൽവേ ബോർഡിൽ നിന്ന് അന്തിമ അനുമതി ലഭിക്കുമ്പോൾ മാത്രമേ 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നോട്ടിഫിക്കേഷനും തുടർന്നു സർവേയും നടക്കുകയുള്ളുവെന്നും റവന്യു വകുപ്പിന്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെയാണ് നിലപാടുമാറ്റമെന്നതാണ് ശ്രദ്ധേയം .