സിൽവർലൈൻ പദ്ധതിക്കുവേണ്ടി വീടുകളിൽ അതിക്രമിച്ചു കടന്നു നടത്തിക്കൊണ്ടിരുന്ന കല്ലിടൽ നിർത്തിവെച്ച് പകരം ജി.പി.എസ് സംവിധാനം ഉപയോഗിക്കാൻ റവന്യു വകുപ്പ് തീരുമാനിച്ച സാഹചര്യത്തി ൽ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജൻ ആവശ്യപ്പെട്ടു.
സാമൂഹികാഘാത പഠനത്തിനെന്നപേരിൽ സർവേ അതിർത്തി അടയാള നിയമപ്രകാരം കുറ്റിയടിച്ചേ മതിയാവൂ എന്ൻ വാശിപിടിച്ച് സംസ്ഥാനത്തെമ്പാടും സംഘർഷം ഉണ്ടാക്കുകയും നൂറുക്കണക്കിനാളുകളുടെ പേരിൽ കേസെടുക്കുകയും ചെയ്ത സർക്കാർ ഇപ്പോൾ ജിപിഎസ് ഉപയോഗിച്ചുള്ള സർവേ മതി എന്നു പറയുന്നത് അധികാരത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ്. കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ പോലീസിനെ ഉപയോഗിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ബൂട്ട്സ് ഇട്ട് ചവിട്ടുകയും മനുഷ്യത്വരഹിതമായി ആട്ടിയോടിക്കുകയും ചെയ്ത ശേഷം കല്ലിടാതെയും സർവേ നടത്താമെന്ന് ഇപ്പോൾ പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് സമരം ചെയ്യുന്നവരെ ബൂട്ട്സ് ഇട്ടു ചവിട്ടാതെ ഉമ്മ വെക്കണോ എന്നു ചോദിക്കാൻ പോലും ഭരണകൂട നേതാക്കൾ തയാറായി കല്ലിടലിനെയും പോലീസ് അതിക്രമത്തെയും സർക്കാരും സർക്കാർ വിലാസം നേതാക്കളും ന്യായീകരിച്ചതിനുശേഷം ഇപ്പോൾ കല്ലിടൽ ഉപേക്ഷിച്ചത് തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ തോൽവി മണത്തറിഞ്ഞതുകൊണ്ടാണ്.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിക്കും പാരിസ്ഥിതിക അവസ്ഥയ്ക്കും അനുയോജ്യമല്ലാത്ത സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി മുഖ്യമന്ത്രി വാശി പിടിക്കുന്നതിന്റെ ഉദ്ദേശം അഴിമതിയാണെന്നാണ് പൊതുസമൂഹം വിശ്വസിക്കുന്നത് വിദഗ്ദരെ അണിനിരത്തി സർക്കാർ നടത്തിയ സംവാദം പോലും സിൽവർലൈനിനെതിരായ നിഗമനങ്ങളുമായാണ് സമാപിച്ചത്. ഈ പശ്ചാത്തലത്തിൽ കല്ലിടൽ പരിപാടി മാത്രമല്ല സിൽവർ ലൈൻ പദ്ധതി തന്നെ ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ദേവരാജൻ ആവശ്യപ്പെട്ടു. അതിർത്തി നിർണയത്തിനായി കല്ലിടുന്ന സ്ഥലങ്ങളിൽ വൻതോതിൽ പ്രതിഷേധവും ചെറുത്തുനിൽപും ഉയരുന്നതിനാൽ ഭൂവുടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാം എന്നു കെ- റെയിൽ മാനേജിങ് ഡയറക്ടർ ഈ മാസം 5ന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഔദ്യോഗിക കത്തയച്ചത്. പദ്ധതിയുടെ അലൈൻമെന്റ് നേരത്തെ ലിഡാർ സർവേ ഉപയോഗിച്ചു നിർണയിച്ചതാണെന്നും അതിനാൽ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിർത്തി നിർണയിക്കാമെന്നും കെ- റെയിൽ റവന്യു വകുപ്പിനെ അറിയിച്ചിരുന്നു. ജിയോ ടാഗിങ് സംവിധാനത്തോടെയുള്ള സോഫ്റ്റ്‌വെയർ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് അതിർത്തിനിർണയം നടത്താനും സ്ഥിരം നിർമിതികൾ ഇതിനായി ഉപയോഗിക്കരുതെന്നും റവന്യു വകുപ്പ് നിർദേശിച്ചു.
സാമൂഹിക ആഘാത പഠനം നടത്തുന്നവർ സ്ഥലം തിരിച്ചറിയാനും അലൈൻമെന്റ് മനസിലാക്കാനും ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (DGPS) സംവിധാനം ഉള്ള സർവേ ഉപകരണങ്ങളോ ജിപിഎസ് സംവിധാനം ഉള്ള മൊബൈൽ ഫോണോ ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ലാൻഡ് റവന്യു കമ്മീഷണർമാർക്കും ഭൂമി ഏറ്റെടുക്കുന്ന ജില്ലകളിലെ കളക്ടർമാർക്കും നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. റെയിൽവേ ബോർഡിൽ നിന്ന് അന്തിമ അനുമതി ലഭിക്കുമ്പോൾ മാത്രമേ 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നോട്ടിഫിക്കേഷനും തുടർന്നു സർവേയും നടക്കുകയുള്ളുവെന്നും റവന്യു വകുപ്പിന്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.