കല്ലിടലിൽ നിന്ന് പിന്നോട്ട് പോയെങ്കിലും കെറെയിൽ സിൽവർ ലൈൻ (KRail Silver line) പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നും അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയ സർക്കാരാണിതെന്നും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെ ഓർമ്മിപ്പിച്ച് കോടിയേരി സൂചിപ്പിച്ചു. കൂടാതെ സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ ഇനിയും വർധിപ്പിക്കുമെന്നും വികസനം കുടിലുകളിലെത്തിച്ചത് പിണറായി സർക്കാരാണെന്നും റോഡും പാലവും മാത്രമല്ല ക്ഷേമ പ്രവർത്തനങ്ങൾക്കും ക്ഷേമ പെൻഷനുകൾക്കും പിണറായി സർക്കാർ ഊന്നൽ നൽകിയതായും കോടിയേരി അവകാശപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിക്ക് അനുകൂലമായ ജനവിധി സിൽവർ ലൈൻ പദ്ധതിക്ക് ജനങ്ങൾ അനുകൂലമാണെന്നാണ് സൂചിപ്പിക്കുന്നത്. പദ്ധതിക്ക് വേണ്ടി കല്ലിടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ നടത്തും. അതിനായി പണം സർക്കാർ കണ്ടെത്തും. ഇടത് സർക്കാർ കെ റെയിലിന് വേണ്ടി ഭൂമി നഷ്ടപെടുന്നവർക്കൊപ്പമാണ്. നഷ്ടപരിഹാരമായി ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ തുക നൽകണമെന്നാണെങ്കിൽ അതും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി വിശദീകരിച്ചു. കേരളത്തിൽ മൂന്നാം ഇടതു സർക്കാർ വരാതിരിക്കാൻ കെ റെയിലിനെതിരായ രാഷ്ടീയ സമരം വിമോചന സമരമാക്കാൻ ഒരു വിഭാഗം ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. അതേസമയം സിൽവർലൈൻ പദ്ധതിക്കായി കെ- റെയിൽ കോർപറേഷൻ വിവിധ സ്ഥലങ്ങളിൽ കല്ലിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു .
അതിരുകല്ലുകൾ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതൽ ജി പി എസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മഞ്ഞ സർവേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണമെന്നാണ് നിർദേശം. അല്ലെങ്കിൽ കെട്ടിടങ്ങളിൽ മാർക്ക് ചെയ്യണം.
പദ്ധതിയുടെ അലൈൻമെന്റ് നേരത്തെ ലിഡാർ സർവേ ഉപയോഗിച്ചു നിർണയിച്ചതാണെന്നും അതിനാൽ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിർത്തി നിർണയിക്കാമെന്നും കെ- റെയിൽ റവന്യു വകുപ്പിനെ അറിയിച്ചിരുന്നു. ജിയോ ടാഗിങ് സംവിധാനത്തോടെയുള്ള സോഫ്റ്റ്‌വെയർ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് അതിർത്തിനിർണയം നടത്താനും സ്ഥിരം നിർമിതികൾ ഇതിനായി ഉപയോഗിക്കരുതെന്നും റവന്യു വകുപ്പ് നിർദേശിച്ചു.
സാമൂഹിക ആഘാത പഠനം നടത്തുന്നവർ സ്ഥലം തിരിച്ചറിയാനും അലൈൻമെന്റ് മനസിലാക്കാനും ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (DGPS) സംവിധാനം ഉള്ള സർവേ ഉപകരണങ്ങളോ ജിപിഎസ് സംവിധാനം ഉള്ള മൊബൈൽ ഫോണോ ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ലാൻഡ് റവന്യു കമ്മീഷണർമാർക്കും ഭൂമി ഏറ്റെടുക്കുന്ന ജില്ലകളിലെ കളക്ടർമാർക്കും നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. റെയിൽവേ ബോർഡിൽ നിന്ന് അന്തിമ അനുമതി ലഭിക്കുമ്പോൾ മാത്രമേ 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നോട്ടിഫിക്കേഷനും തുടർന്നു സർവേയും നടക്കുകയുള്ളുവെന്നും റവന്യു വകുപ്പിന്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെയാണ് നിലപാടുമാറ്റമെന്നതാണ് ശ്രദ്ധേയം.