ഉമാ തോമസിന്റെ കോൺഗ്രസ് സ്ഥാനാര്ഥിത്വത്തെ വിമർശിച്ച എഴുത്തുകാരി ശാരദക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിയിയായി ഉമ തോമസിനെ പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച എഴുത്തുകാരി എസ് ശാരദക്കുട്ടിക്ക് അതെ നാണയത്തിൽ തന്നെയാണ് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകിയിരിക്കുന്നത്. ഒരാൾ എപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആ വ്യക്തിയും, ആ വ്യക്തിയുടെ പ്രസ്ഥാനവുമല്ലേ തീരുമാനിക്കേണ്ടതെന്ന് ചോദിച്ചുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ചോദ്യ ശരങ്ങൾ ആരംഭിക്കുന്നത്.
പി ടി തോമസിന്‍റെ വിയോഗത്തിന് ശേഷം ഉമ തോമസിനെ സ്ഥാനാർഥിയാക്കിയതിനു എതിരെയാണ് ശാരദക്കുട്ടി ആക്ഷേപമുന്നയിച്ചത്. സഹതാപവും കണ്ണുനീരും വേണ്ടപ്പോൾ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന ആ നാടകത്തോട് തികഞ്ഞ പുച്ഛമാണെന്നായിരുന്നു ശാരദക്കുട്ടിയുടെ പരാമർശം .
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം ഇനങ്ങനെയായിരുന്നു ..
‘ഉമാ തോമസ് അത്ര മികച്ച സ്ഥാനാർഥിയാണെങ്കിൽ കോൺഗ്രസ് നേതൃത്വം അവരോടും രാഷ്ട്രീയ കേരളത്തോടും ഇത്ര കാലവും ചെയ്തത് എന്തൊരു ചതിയാണ് !! പി ടി യുടെ തുടർച്ചയാണ് ഉമാ തോമസ് എന്നല്ലല്ലോ, പി ടിക്കും മേലെയാണ് അവർ എന്നു തെളിയിക്കാൻ കഴിയുമായിരുന്നുവല്ലോ മുൻപേ തന്നെ. അപ്പോൾ അതൊന്നുമല്ല കാര്യം.
സഹതാപവും കണ്ണുനീരും വേണ്ടപ്പോൾ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന ആ നാടകത്തോട് തികഞ്ഞ പുച്ഛം. ജയിച്ചാൽ കണ്ണുനീർ ജയിച്ചു എന്നും തോറ്റാൽ കണ്ണുനീർ തോറ്റു എന്നും സമ്മതിക്കാൻ നേതൃത്വം തയ്യാറാകണം.’ ഇങ്ങനെയായിരുന്നു ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് കുറിപ്പ്.
ഇതിന് പിന്നാലെയാണ് രാഹുൽ മറുപടിയുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും, എന്തേ സിഐടിയു സംസ്കാരിക തൊഴിലാളികളെ കാണാത്തത് എന്ന് വിചാരിച്ചതേയുളളൂ എന്ന് പറഞ്ഞ് കൊണ്ട് തികഞ്ഞ പരിഹാസ രൂപേണയാണ് രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഗോപാലേട്ടൻ അതായത് ഏകെജി മത്സരിക്കും മുൻപ് ഭാര്യ സുശീലയേട്ടത്തിയെ മത്സരിപ്പിക്കാഞ്ഞത് എന്താണ് എന്ന് ചോദിക്കുന്നതിൽ ഔചിത്യമുണ്ടോ? എന്ന ചോദ്യവും രാഹുൽ മറുപടിയിൽ ഉന്നയിക്കുന്നു . ജനപ്രതിനിധി മരിക്കുമ്പോൾ അവരുടെ ബന്ധുക്കൾ മത്സരിക്കുന്നതാണ് താങ്കളുടെ പ്രശ്നമെങ്കിൽ എൽഡിഎഫ് ജനപ്രതിനിധികൾ മരിച്ചപ്പോൾ അവരുടെ ബന്ധുക്കൾ മത്സരിച്ച സമയത്ത് എന്തേ മറുപടി നൽകാതിരുന്നതെന്നും രാഹുൽ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
“തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും, എന്തേ സിഐടിയു സംസ്കാരിക തൊഴിലാളികളെ കാണാത്തത് എന്ന് വിചാരിച്ചതേയൊളളു, അപ്പോഴേക്കും ശാരദക്കുട്ടിയെത്തി.
ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ യുഡിഎഫ് സ്ഥാനാർഥിയുടെ മുടി മുതൽ നഖം വരെ ഓഡിറ്റ് ചെയ്യാൻ ഇക്കൂട്ടരില്ലെങ്കിൽ, കൊട്ടിക്കലാശമില്ലാത്ത തെരഞ്ഞെടുപ്പ് പോലെ ശോകമാണ്. ശാരദക്കുട്ടിയുടെ ആശങ്കകളിലേക്ക് കടക്കാം.
ഒന്ന്, “ഉമാ തോമസ് അത്ര മിടുക്കിയാണെങ്കിൽ പി ടിക്ക് മുൻപ് എന്തുകൊണ്ട് കോൺഗ്രസ്സ് അവസരം കൊടുത്തില്ല?” കോൺഗ്രസ്സ് ആർക്ക് എപ്പോൾ അവസരം കൊടുക്കണമെന്ന് കോൺഗ്രസ് തീരുമാനിച്ചോളാം എന്ന കടക്ക് പുറത്ത് മാതൃകയിൽ മറുപടി പറയാമെങ്കിലും, പറയുന്നില്ല.
അല്ലയോ മഹാനുഭാവലു, ഒരാൾ എപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആ വ്യക്തിയും, ആ വ്യക്തിയുടെ പ്രസ്ഥാനവുമല്ലേ തീരുമാനിക്കണ്ടത്? ഗോപാലേട്ടൻ (ഏകെജി) മത്സരിക്കും മുൻപ് ഭാര്യ സുശീലയേട്ടത്തിയെ മത്സരിപ്പിക്കാഞ്ഞത് എന്താണ് എന്ന് ചോദിക്കുന്നതിൽ ഔചിത്യമുണ്ടോ?
രണ്ട്, “സഹതാപത്തിനും കണ്ണുനീരിനും വേണ്ടിയാണ് ഉമാ തോമസ് മത്സരിക്കുന്നത്”.
ജനപ്രതിനിധി മരിക്കുമ്പോൾ അവരുടെ ബന്ധുക്കൾ മത്സരിക്കുന്നതാണ് താങ്കളുടെ പ്രശ്നമെങ്കിൽ, എൽഡിഎഫിലെ തന്നെ റാന്നിയിലെ സണ്ണി പനവേലി മരിച്ചപ്പോൾ ഭാര്യ റേച്ചൽ സണ്ണിയും, ചവറയിൽ വിജയൻ പിള്ള മരിച്ചപ്പോൾ മകൻ സുജിതും, കുട്ടനാട്ടിൽ തോമസ് ചാണ്ടി മരിച്ചപ്പോൾ സഹോദരൻ തോമസ് കെ തോമസ് മത്സരിച്ചതിലും തൊട്ട് ഇതേ തൃക്കാക്കരയിൽ കോർപ്പറേഷൻ ഡിവിഷനിൽ ഈയടുത്ത് കൗൺസിലർ ശിവൻ മരിച്ചപ്പോൾ ബിന്ദു ശിവൻ മത്സരിച്ചപ്പോഴും ഒന്നും താങ്കൾ പ്രതികരിക്കാഞ്ഞത് മൊബൈൽ കീ പാഡ് കംപ്ലയിന്റ് ആയതു കൊണ്ടാണോ?
അതല്ല ‘സ്ത്രീ’ നേരിടുന്ന പ്രശ്നങ്ങളാണ് താങ്കളെ അലട്ടുന്നതെങ്കിൽ 50 ശതമാനം വനിതകൾ എന്ന വിഷയത്തിലെ കോടിയേരിയുടെ പ്രസ്താവന തൊട്ട് വിജയരാഘവന്‍റെ ഒട്ടുമുക്കാൽ പ്രസ്താവനകളും, പിണറായി സർക്കാർ അവഗണിച്ച പാലത്തായി, വാളയാർ തൊട്ട് എണ്ണമറ്റ പീഡനങ്ങളും ഒന്നും താങ്കളെ അലട്ടാത്തത് എന്താണ്?
അപ്പോൾ അതൊന്നുമല്ല കാരണം, ഉമാ തോമസ് യുഡിഎഫിൽ ആയി പോയി. അല്ലെങ്കിൽ കാണാമായിരുന്നു ഉമാ തോമസിനെ പറ്റി കാല്പനികതകൾ കൊണ്ടുള്ള സർഗ്ഗസൃഷ്ടി…. കുട്ടി സ്റ്റേജിൽ എത്തി, ഇനി ചില ടീച്ചറുമാരുടെയും മാഷുമാരുടെയും വരവുണ്ട്… വെയിറ്റിംഗ്.”