നടിയെ ആക്രമിച്ച കേസിൽ അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ഫോൺ സംഭാഷണം ചോർന്ന സംഭവത്തിൽ കോടതി അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം അഡീഷണൽ സ്പെഷ്യൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി . അന്വേഷണം നടത്തി കുറ്റക്കാരായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. വി. സേതുനാഥാണ് അപേക്ഷ നൽകിയത്.
ഈ ആവശ്യമുന്നയിച്ച് ഹർജിക്കാരൻ നേരത്തേ കേരള ബാർ കൗൺസിലിനും പരാതി നൽകിയിരുന്നു. ദിലീപിന്റെ അഭിഭാഷകർ കക്ഷികളുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ചോർത്തി മാധ്യമങ്ങൾക്കു നൽകിയെന്ന് ഹർജിയിൽ പറയുന്നു. അഭിഭാഷകനും കക്ഷികളും തമ്മിലുള്ള സംഭാഷണം തെളിവായി സ്വീകരിക്കാനാവില്ല. ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതു തടയണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സുഹൃത്ത് ഫാ. വിക്ടറിന്റെ മൊഴിയെടുത്തു. ദിലീപിന്റെ വീട്ടിൽ ബാലചന്ദ്രകുമാറിനൊപ്പം പോയിട്ടുണ്ടെന്നും പണം ആവശ്യപ്പെടാനല്ല പോയതെന്നും ഫാ. വിക്ടർ മൊഴിനൽകി. ജാമ്യം ലഭിച്ചശേഷം നടൻ ദിലീപിനെ ഫാ. വിക്ടർ കണ്ടിരുന്നുവെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടുവെന്നും ജാമ്യം ലഭിച്ചശേഷം ഫാ. വിക്ടർ ദിലീപിനെ കണ്ടിരുന്നുവെന്നുമാണ് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നത്. ഫാ. വിക്ടർ മുഖേനയാണ് ബാലചന്ദ്രകുമാർ ദിലീപിനോട് പണം ആവശ്യപ്പെട്ടിരുന്നതെന്നാണ് വിവരം. ദിലീപിന് ജാമ്യം ലഭിക്കാൻ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഉണ്ടായോ എന്നതിൽ വ്യക്തതവരുത്താനും കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായുമാണ് മൊഴിയെടുത്തത്.
ദിലീപിന്റെ അഭിഭാഷകർ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കൂട്ടുനിന്നെന്ന് ആരോപിച്ച്, ആക്രമണത്തിനിരയായ നടി കേരള ബാർ കൗൺസിലിൽ നൽകിയ പരാതിയിൽ കൂടുതൽ തെളിവുകൾ സമർപ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകർ നടത്തിയ ഫോൺ സംഭാഷണത്തിന്റെ പകർപ്പുകളാണ് ബുധനാഴ്ച ബാർ കൗൺസിലിന് കൈമാറിയത്.
കേസിൽ പ്രതിയായ ദിലീപിനുവേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകനായ ബി. രാമൻ പിള്ള, അഡ്വ. ഫിലിപ്പ് ടി. വർഗീസ്, അഡ്വ. സുജേഷ് മേനോൻ തുടങ്ങിയവർക്കെതിരേയാണ് നടി ബാർ കൗൺസിലിൽ പരാതി നൽകിയത്.
ഈ പരാതിയിൽ ബാർ കൗൺസിൽ അഭിഭാഷകരോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് അഭിഭാഷകരുടെ ശബ്ദരേഖകളുടെ പകർപ്പ് കൈമാറിയത്.