ആയുർവേദ ഡോക്ടര്മാര്ക്കെതിരെ അധിക്ഷേപ പരാമർശമുന്നയിച്ച കെ ബി ഗണേഷ് കുമാർ എംഎൽ എ യ്ക്കെതിരായ പ്രതിഷേധം ശക്തമാവുന്നു . ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മുന്നിൽ വെച്ചായിരുന്നു ഡോക്ടർമാരെ അലവലാതികൾ എന്ന് ഗണേഷ് കുമാർ ആക്ഷേപിച്ചത് .
ഈ ആക്ഷേപം കേട്ടിട്ടും മന്ത്രി നടപടി എടുക്കാത്തതും തിരുത്താൻ ശ്രമിക്കാതിരുന്നതും അപലപനീയമായ കാര്യമാണെന്നും ഡോക്ടർമാരുടെ സംഘടനാ പരാതിപ്പെടുന്നു .
തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട ഉത്ഘാടന ചടങ്ങിനിടെയായിരുന്നു എംഎല്‍എയുടെ ഈ അലവലാതി പരാമർശം. ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് കേട്ടു എന്നായിരുന്നു ഗണേശ് കുമാര്‍ പറഞ്ഞത് . പിറകെ ഡോക്ടര്‍മാരുടെ പേരെടുത്ത് പറഞ്ഞും ഗണേഷ്പ കുമാർ ആക്ഷേപം തുടർന്നു.
കഴിഞ്ഞ ദിവസം തലവൂർ ആയുർവേദ ആശുപത്രി വൃത്തി ഹീനമായി കിടന്നതിനെ ചൊല്ലി ഗണേഷ് കുമാർ എംഎൽഎ ജീവനക്കാരെയും ഡോക്ടറെയും ശകാരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതാണ്.
കോടിക്കണക്കിന് രൂപ മുടക്കി ചെലവാക്കിക്കൊണ്ട് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെ ഡോക്ടര്‍മാരും ജീവനക്കാരും ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഗണേശ് കുമാര്‍ ആരോപിച്ചിരുന്നു .
എംഎല്‍എ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ച് ഉദ്ഘാടനത്തിന് സജ്ജമായ തലവൂരിലെ ആയുർവേദ ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താൻ എത്തിയതായിരുന്നു ഗണേശ് കുമാർ. എന്നാൽ അആശുപതിയും പരിസരവും വൃത്തിഹീനമായി കിടന്നതിനെ തുടർന്ന് ഗണേഷ് കുമാർ ജീവനക്കാരോട് പൊട്ടിത്തെറിക്കുകയായിരുന്നു . തുടർന്ന് സ്വയം ചൂലെടുത്ത് ആശുപത്രിയുടെ തറ തുടയ്ക്കുകയും ചെയ്തു എംഎൽഎ .
വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താൻ ഇപ്പോൾ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അതിനു പിന്നാലെ എംഎൽഎ യുടെ പെരുമാറ്റം എടുത്തു ചാട്ടമാണെന്നും കാര്യം അറിയാതെ ഡോക്ട്ടറെ ശകാരിച്ചു എംഎൽ എ യ്ക്കെതിരെ നടപടി വേണമെന്നും കാട്ടി ഡോക്ടർമാരുടെ സംഘടനാ ഉന്നത അധികാരികൾക്ക് പരാതിപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ആശുപത്രിയുടെ കെട്ടിട ഉത്‌ഘാടന വേദിയിൽ വെച്ച് വീണ്ടും ഡോക്ട്ടർമാർക്കെതിരെ വിമര്ശനവുമായി ഗണേഷ് കുമാർ രംഗത്തെത്തിയത്.
ഒരു സിനിമാ നടനായ തന്റെ വീട്ടിലിട്ടിരിക്കുന്നതിനെക്കാളും മികച്ച ടെെല്‍സുകളാണ് ആശുപത്രിയിലെതെന്ന് ഗണേശ് കുമാര്‍ പറഞ്ഞു. എന്നിട്ടു എത്ര വൃത്തിഹീനമായാണ് ആശുപത്രി ഇവർ ഇട്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . സിഎംഒയെ വിമര്‍ശിച്ചു എന്ന ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളുടെ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും സിഎംഒയ്‌ക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടല്ലെന്നും ഗണേശ് കുമാര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ ആരോപണങ്ങള്‍ ഓരോന്നും എണ്ണിയെണ്ണിപ്പറഞ്ഞ് കൊണ്ടാണ് ഗണേശ് കുമാര്‍ ഇവര്‍ക്ക് മറുപടി നല്‍കിയത്.
നേരത്തെ ആശുപത്രിയുടെ വൃത്തിഹീനമായ അന്തരീക്ഷം നേരിൽ ബോധ്യപ്പെട്ടതിനെ തുടർന്ന് ഗണേഷ് കുമാർ ആശുപത്രി അധികൃതരോട് കയർത്തു സംസാരിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് സര്‍ക്കാര്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തിയത്. ഉപകരണങ്ങള്‍ വാങ്ങി ഇട്ടാല്‍ മാത്രം പോരാ എന്നും ഇവ ശരിയായി പരിപാലിക്കാന്‍ വേണ്ട ജീവനക്കാരില്ലെന്ന യാഥാര്‍ത്ഥ്യം എംഎല്‍എ മനസിലാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടനകള്‍ ആരോപിച്ചിരുന്നു. ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളായ കേരള സ്‌റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും, കേരള ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് ഫെഡറേഷനും എംഎല്‍എയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
എന്നാൽ ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് ആരോഗ്യമന്ത്രിയുള്‍പ്പെടെ ഉണ്ടായിരുന്ന വേദിയില്‍ വച്ച് ഗണേശ് കുമാര്‍ നല്‍കിയത്. ചില അലവലാതി ഡോക്ടർമാർ തനിക്കെതിരെ പറഞ്ഞത് കേട്ട് എന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. എന്നാൽ സിഎം ഓ തനിക്ക് സഹോദരിയെപ്പോലെയാണെന്നും താൻ പറഞ്ഞതിന്റെ ശരിയായ വശം അവർക്ക് മനസിലായിട്ടുണ്ടെന്നു അതിനാൽ തന്നെ അവർക്ക് പരാതിയില്ല എന്നും ഗണേഷ് കുമാർ പറഞ്ഞു . പിന്നെ പ്രചരിച്ച വീഡിയോയുടെ പേരില്‍ ഡോക്ടര്‍ക്ക് എതിരെയോ സ്റ്റാഫുകള്‍ക്കെതിരെയോ നടപടിയെടുക്കരുതെന്നും ഗണേശ് കുമാര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനോട് അഭ്യര്‍ത്ഥിച്ചു. ആരോടും വിരോധമില്ലെന്നും നാടിന്റെ നന്മയ്‌ക്കായാണ് ഇതെല്ലാം പറഞ്ഞതെന്നും ഗണേശ് കുമാര്‍ കൂട്ടിചേര്‍ത്തു.
ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധനയും പ്രകടനവുമെല്ലാം ആത്മാർഥമായിരുന്നു എങ്കിൽ അത് അഭിനന്ദനാർഹം തന്നെയാണ് . അഥവാ പ്രഹസനമായിരുന്നെങ്കിൽ പോലും നാടിനു വേണ്ടി പറഞ്ഞ വാക്കുകളെ ബഹുമാനിക്കുന്നു . എന്നാൽ ഡോക്ടർമാരെ വിശാംര്ശിക്കുന്നത് അംഗീകരിച്ചാൽ പോലും അലവലാതി ഡോക്ടർമാർ എന്ന പരാമർശം അല്പം കടുത്തു പോയി എന്ന് പറയാതെ വയ്യ.