സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കുറി വെട്ടി മാറ്റപ്പെട്ടവരിൽ പ്രധാനിയാണ് പി ജയരാജൻ . പി ജയരാജന് ഇടം കിട്ടാതെ വന്നതോടെ അദ്ദേഹത്തിന്റെ അനുകൂലികൾ വിമർശനങ്ങളും പ്രതിഷേധങ്ങളുടെ രംഗത്തെത്തിയിരിക്കുകയാണ്.
നിരവധി അനുകൂലികളുള്ള പി ജയരാജൻ സോഷ്യൽ മീഡിയ താരം തന്നെയാണ്. റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന പേരിലുള്ള ജയരാജന്റെ ഫാൻസ് ഫേസ്‌ബുക്ക് പേജില്‍ ജയരാജൻ അനുകൂലികൾ ഈ വിഷയത്തിൽ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.
ജയരാജന്‍ സെക്രട്ടറിയേറ്റില്‍ ഇല്ല, എന്നാല്‍ ജനങ്ങളോടൊപ്പം ഉണ്ട് എന്നും സ്ഥാനമാനങ്ങളില്‍ അല്ല ജനഹൃദയങ്ങളിലാണ് സ്ഥാനം എന്നെല്ലാമാണ് ഫെയ്സുബുക്ക് പോസ്റ്ററിലൂടെ ആരാധകരുടെ പ്രതികരണം. ജയരാജന്റെ ഈ ജനപിന്തുണ ചൊടിപ്പിച്ചു പാർട്ടി നേതൃത്വം നേരത്തെ തന്നെ റെഡ് ആർമി എന്ന ജയരാജൻ ഫാൻസ് ഗ്രൂപ്പിനെതിരെ രംഗത്തെത്തിയിരുന്നു. ഗ്രൂപ്പിലൂടെ ജയരാജനെ പുകഴ്ത്തി അനുകൂലികൾ പങ്കു വെച്ച ഗാനം കമ്മ്യൂണിസ്റ് നിലപാടുകളുടെ ലംഘനമാണെന്ന് കാട്ടി നേതൃത്വം വിലക്കുകയും ചെയ്തതാണ് .വ്യക്തി ആരാധനയാണ് ഇത്തരം പോസ്റ്റുകളെന്നാണ് പാര്‍ട്ടി പറഞ്ഞിരുന്നത്. എന്നാലിപ്പോൾ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കപ്പെട്ടത്തിനു പിന്നാലെ നേരത്തെ വിവാദമാവുകയും പാര്‍ട്ടി വിലക്കുകയും ചെയ്ത ജയരാജനെ പുകഴ്‌ത്തിക്കൊണ്ടുള്ള ആ പഴയ ഗാനവും ഇപ്പോൾ ജയരാജൻ അനുകൂലികൾ ഫേസ് ബുക്കിൽ പോസ്റ്റുകൾക്ക് കീഴെ പങ്കു വെച്ചിട്ടുണ്ട് .
തിരുവാതിര പാട്ടിലെ വരികളിൽ കേരളാ മുഖ്യനെ പുകഴ്ത്തി കാരണ ഭൂതനായി വാഴ്ത്താമെങ്കിൽ ജയരാജന്റെ പുകഴ്ത്തു പാട്ടിനെ ചോദ്യം ചെയ്യാനും ഇനി നേതൃത്വത്തിന് കഴിയില്ല.
എങ്കിലും ജയരാജന് കിട്ടുന്ന ജന പിന്തുണ വലിയ തോതിൽ നേതൃത്വത്തെ ചൊടിപ്പിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ് . അതിനു പിന്നാലെ ഇപ്പോൾ ജയരാജന്റെ മകന്‍ ജയിന്‍ രാജും ജയരാജന്റെ ചിത്രവും, വീഡിയോയും വെച്ച് കൊണ്ടുള്ള പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചില്‍ തന്നെ’ എന്ന തലക്കെട്ടോടെയാണ് ജയിന്റെ പോസ്റ്റ്.
അച്ഛന് പിന്തുണയുമായി മകൻ കൂടി രംഗത്തെത്തിയതോടെ വിഷയത്തിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അരങ്ങത്തേക്ക് എത്തിയിരിക്കുകയാണ്. ആരുടെ മകന്‍ ആയാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണമെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു കോടിയേരി സഖാവിന്റെ രംഗപ്രവേശം. ജെയ്‌നിന്റെ അച്ഛനായ ജയരാജൻ മാത്രമല്ല എല്ലാ നേതാക്കളും ജനഹൃദയത്തിലുണ്ട് എന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കിയ വിഷയത്തിൽ പി.ജയരാജന്‍ നിലപാട് പറഞ്ഞിട്ടുണ്ട് എന്നും കോടിയേരി പറഞ്ഞു . മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചേർന്നു വെറുതെ വിഷയത്തെ പർവ്വതീകരിക്കരുത് എന്നും കോടിയേരി പറയുന്നു.
ഫേസ്‌ബുക്കില്‍ ആളുകള്‍ പറയുന്ന വിലകുറഞ്ഞ ആരോപണങ്ങൾക്കൊന്നും മറുപടി പറയാനുള്ള ബാധ്യത പാർട്ടിക്കില്ല .ഫേസ് ബുക്കിൽ ആർക്കും എന്തും പറയാം. അതൊന്നും പാർട്ടിയുമായി ബന്ധമുള്ള കാര്യങ്ങളല്ല , പാര്‍ട്ടി ഏകകണ്ഠമായി എടുത്ത തീരുമാനമാണിതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
കോടിയേരിയുടെ വാക്കുകള്‍ ഇങ്ങനെ
‘ഫേസ്‌ബുക്കില്‍ ആളുകള്‍ സംസാരിക്കുന്നതിനെ സംബന്ധിച്ചൊന്നും പാര്‍ട്ടിക്ക് ഉത്തരവാദിത്വം വഹിക്കാന്‍ സാധിക്കില്ല. ഫേസ്‌ബുക്കില്‍ ആര്‍ക്കും അഭിപ്രായം പറയാം. അത് പാര്‍ട്ടിയുമായി ബന്ധപ്പെട്ടതല്ല. പാര്‍ട്ടി ഏകകണ്ഠമായി എടുത്ത തീരുമാനമാണിത്. (ജയരാജന്റെ മകന്‍) ആരുണ്ടായാലും ഫേസ്‌ബുക്കില്‍ പറയുന്നതിനൊന്നും യാതൊരു സാധ്യതയുമില്ല. പാര്‍ട്ടി അംഗമാണെങ്കില്‍ പറയേണ്ടത് പാര്‍ട്ടിക്ക് അകത്താണ്. അത് പുറത്തുപറയാനുള്ളതല്ല. തഴയപ്പെട്ടുവെന്ന ആരോപണത്തിന് ജയരാജന്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ എല്ലാ പാര്‍ട്ടി നേതാക്കളും ജനഹൃദയത്തിലാണ് ജീവിക്കുന്നത്. ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ല. ഇങ്ങള് വേണ്ടാത്ത വെള്ളം കാച്ചി ഇരിക്കണ്ട. ഒന്ന് കഴിയുമ്ബോ നിങ്ങള്‍ മാധ്യമങ്ങള്‍ ഓരോന്ന് ഉണ്ടാക്കാന്‍ നോക്കണ്ട. വളരെ നന്നായി നടന്ന പാര്‍ട്ടി സമ്മേളനം കഴിഞ്ഞപ്പോള്‍ നിങ്ങളതിനെ വക്രീകരിച്ച് അവതരിപ്പിക്കാന്‍ എന്താണ് വേണ്ടതെന്ന് നോക്കി നടക്കുകയാണ് മാധ്യമങ്ങള്‍.”
അതേസമയം, ഈ വിഷയത്തിൽ ജയരാജന്റെ മകനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കു വെയ്ക്കുന്നത് പി.ജെ ..സിപിഎമ്മിന്റെ നേതാവാണ്, എന്നാൽ ഇത്തരം അനാവശ്യ വിവാദങ്ങളുണ്ടാക്കി മകനും കൂട്ടുകാരും കൂടി അദ്ദേഹത്തെ ഒരു വഴിക്ക് ആക്കാതിരുന്നാല്‍ മതി എന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ‘നിന്റെ പൊരയില്‍ നിന്ന് അല്ല എനിക്ക് ചെലവിന് തരുന്നത്..എന്റെ അഭിപ്രായം പറയാന്‍ നിന്റെ ശീട്ടും എനിക്ക് വേണ്ട.. ഗുഡ് നൈറ്റ് നേതാവേ എന്നായിരുന്നു ഈ കമന്റിന് ജെയിൻ നൽകിയ മറുപടി.
വികാരവും , വിവേകവുമാണ് ഒരു സഖാവിനെ നയിക്കേണ്ടത് … സ: പി.ജയരാജന്‍ സമുന്നതനായ നേതാവാണ്, സ്ഥാനമാനങ്ങള്‍ ഒരു സഖാവിന് പാര്‍ട്ടി നല്‍കുന്ന ഉത്തരവാദിത്തമാണ്, പാര്‍ട്ടി മെമ്ബര്‍ മുതല്‍ പിബി അംഗം വരെയുള്ളവര്‍ അതാണ് ചെയ്യുന്നത് , സ്ഥാനമാനങ്ങള്‍ക്ക് സഖാവ് ആഗ്രഹിക്കുന്നു എന്നത് ആരും വിശ്വസിക്കാത്ത ഒന്നാണ്, ഇങ്ങനെയുള്ള അവസരങ്ങളില്‍ സ: പി ജയരാജന്റെ അടുത്ത ആളുകളില്‍ നിന്ന് ഇങ്ങനെ ഉണ്ടാവുന്ന പ്രതികരണങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാം എന്നും ചിലർ അഭിപ്രായപ്പെടുന്നു.
പദവിയല്ല നിലപാടാണ് പ്രധാനമെന്നാണ് തന്നെപ്പറ്ററ്റിയുള്ള ഇത്തരം ആരോപണങ്ങൾക്കെല്ലാം മറുപടിയായി ജയരാജൻ പ്രതികരിച്ചത്.
ജയരാജണ്റ്റെ വാക്കുകൾ ഇങ്ങനെ ..
പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സ്ഥാനമാനത്തിനല്ല നിലപാടിനാണ് അംഗീകാരമുള്ളത്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഎം. ഓരോ പ്രവര്‍ത്തകനും സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും സ്വയം വിമര്‍ശനം നടത്തുകയും ചെയ്യുന്നു. വിമര്‍ശനവും സ്വയം വിമര്‍ശനവുമുള്ള ഏകപാര്‍ട്ടിയാണ് സിപിഎം. തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ ആദ്യമേ അറിയിച്ചിരുന്നു.
എന്നാല്‍ മാധ്യമങ്ങള്‍ ഒളിഞ്ഞുനോട്ടം നടത്തുകയാണ് ചെയ്യുന്നത്. തന്നെ തഴഞ്ഞോ എന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടത്. കൂടാതെ കോണ്‍ഗ്രസില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് അമ്മയും രണ്ട് മക്കളും ചേര്‍ന്നാണെന്നും ജയരാജന്‍ പരിഹസിച്ചു.