സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ ഡിവൈഎഫ്ഐ ക്കെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് എംഎൽഎ വി ടി ബൽറാം . സ്വന്തം പ്രവർത്തകൻ ഇത്രയും നീചമായി മരണപ്പെട്ടിട്ടും ഒരു വാക്ക് പോലും കടുപ്പിച്ച് പറയാതെ മൗനം പാലിക്കുന്ന നേതൃത്വത്തെ പരിഹസിച്ചു കൊണ്ടാണ് ബൽറാം രംഗത്തെത്തിയത്.
പൊലീസിന്റെ നിഷ്ക്രിയത്വം കാരണമാണ് ഹരിദാസൻ കൊല്ലപ്പെട്ടത് എന്ന് എൻ ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു. ഭീഷണി ഉണ്ടെന്ന് ഹരിദാസൻ പല തവണ പറഞ്ഞിട്ടും പൊലീസ് നടപടി എടുത്തില്ല. വടക്കേ മലബാറിൽ ബോംബ് നിർമാണം കുടിൽ വ്യവസായം പോലെയായെന്നും ഷംസുദീൻ പറഞ്ഞു. എന്നാൽ കൊലക്കത്തി എടുത്തവർ താഴെ വച്ചാൽ പ്രശ്നം അവസാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കൊലക്കത്തി എടുക്കുന്നവൻ അത് താഴെ വെയ്ക്കാനല്ല എടുക്കുന്നത് എന്ന സാമാന്യം ബോധം പോലുമില്ലാത്ത മുഖ്യനോടൊക്കെ വേറെ എന്ത് പറയാൻ എന്നതാവും ഇപ്പോൾ കേരളത്തിലെ ജനങ്ങൾ ആലോചിക്കുന്നത്. എന്തായാലൂം കൊലക്കത്തി എടുക്കുന്നവൻ അത് താഴെ വച്ചില്ലെങ്കിൽ അത് വെയ്പ്പിക്കാനുള്ള ശക്തമായ നടപടി എടുക്കുക എന്നതാണ് ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്വം എന്ന് മനസിലാക്കുന്നത് എന്നാണാവോ …
എന്തായാലും മുഖ്യന് ഇത്തരം കൊലപാതകങ്ങളൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളും നിസ്സരങ്ങളുമൊക്കെയാവുമ്പോൾ ഇതിലൊന്നും പുതുമയോ അസഹിഷ്ണുതയോ തോന്നണമെന്നില്ല . എന്നാൽ സിപിഎമ്മിന്റെ എല്ലാ സഖാക്കളും ഡിഫി കുഞ്ഞുങ്ങളും അത്തരത്തിൽ തന്നെയാവുന്നത് കഷ്ടമാണ്. കൂട്ടത്തിലൊരുവൻ എന്ന് കരുതിയില്ലെങ്കിലും ഒരു മനുഷ്യ ജീവൻ പിടഞ്ഞു വീണപ്പോൾ വെറുമൊരു അന്ത്യാഭിവാദ്യത്തിലൊതുക്കിയ പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിന്റെ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് വി ടി ബൽറാം ഫേസ് ബുക്ക് കുറിപ്പ് പങ്കു വെച്ചിരിക്കുന്നത് .
പൊലീസ് എഫ്ഐആറിൽ ഉള്ള വിവരത്തിന്റെയോ പ്രാദേശിക പാർട്ടി നേതാക്കൾ നൽകുന്ന വിവരത്തിന്റെയെങ്കിലുമോ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കടുപ്പിച്ചൊരു വാക്ക് പറയാൻ പോലും കഴിയാത്തവരാണോ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളും യുവ മന്ത്രിമാരുമെന്നാണ് ബൽറാമിന്റെ ആക്ഷേപം. എല്ലാവരും പിണറായി വിജയന് പഠിക്കുകയാണോ എന്നും അദ്ദേഹം ചോദിക്കുന്നു. മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഇക്കാര്യം ബൽറാം ഫെയ്സ്ബുക് കുറിപ്പിലൂടെ ചോദിച്ചത്.
വി ടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത് ഇങ്ങനെ….
“തലശ്ശേരി പുന്നോലിലെ സിപിഐ(എം) പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തി”
കൂട്ടത്തിലൊരു അന്ത്യാഭിവാദ്യങ്ങളും.
കഴിഞ്ഞു!
ആര് വെട്ടിക്കൊലപ്പെടുത്തി?
അവർക്കുള്ള പ്രേരണയെന്ത്?
പ്രതികളുടെ രാഷ്ട്രീയമെന്ത്?
കേസും വിചാരണയും വിധിയുമൊക്കെ പിന്നാലെ വന്നോട്ടെ, പോലീസ് എഫ്ഐആറിൽ ഉള്ള വിവരത്തിന്റെയോ പ്രാദേശിക പാർട്ടി നേതാക്കൾ നൽകുന്ന വിവരത്തിന്റെയെങ്കിലുമോ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കടുപ്പിച്ചൊരു വാക്ക് പറയാൻ പോലും കഴിയാത്തവരാണോ സിപിഎം, ഡിഫി നേതാക്കൾ? യുവ മന്ത്രിമാർ? എല്ലാവരും പിണറായി വിജയന് പഠിക്കുകയാണോ?
ഏതെങ്കിലും കോൺഗ്രസ് നേതാവാണ് പ്രതിഷേധക്കുറിപ്പിൽ ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ചതെന്ന് വെക്കുക, അതല്ലെങ്കിൽ മനോരമ അടക്കമുള്ള ഏതെങ്കിലും മാധ്യമത്തിന്റെ വാർത്താ തലക്കെട്ടാണ് ഇങ്ങനെയായതെന്ന് വെക്കുക,
എന്തായിരിക്കും ഇവിടെ പുകില്!
പ്രതികളുടെ രാഷ്ട്രീയം പറഞ്ഞില്ല, പറഞ്ഞെങ്കിൽത്തന്നെ അതിന് ശക്തി പോരാ, വാക്കുകൾക്ക് ആവശ്യത്തിന് ക്വിന്റൽ തൂക്കമില്ല, കുത്തും കോമയും ശരിയല്ല,
സിപിഎം ബുദ്ധിജീവികളുടേയും സൈബർ വെട്ടുകിളികളുടേയും തെറിവിളി ആറാട്ടായിരിക്കും ഇവിടം മുഴുവൻ.
ഇപ്പോഴിതാ ആളുമില്ല, അനക്കവുമില്ല. പ്രതിഷേധമില്ല, പ്രകോപനവുമില്ല. പ്രതികളുടെ പാർട്ടിയുടെ നാടു നീളെയുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും പൂർണ്ണ സുരക്ഷിതത്വം. നല്ല കാര്യം, കേരളം കുരുതിക്കളമാകാതിരിക്കട്ടെ, ക്രമസമാധാനം ഭദ്രമായിരിക്കട്ടെ, മനുഷ്യർ സ്വൈര്യമായിരിക്കട്ടെ.
ഏതായാലും വാക്കുകൾ മയപ്പെടുത്തി അമിത് ഷായുടെ പ്രീതി പിടിച്ചുപറ്റാനുള്ള ഗതികേട് നമുക്കാർക്കും ഇല്ലാത്തത് കൊണ്ട് കൃത്യമായിത്തന്നെ പറയട്ടെ;
സംഘ് പരിവാർ ഭീകരവാദികൾ, ഇന്ത്യൻ ഫാഷിസ്റ്റുകൾ, ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ മത്സ്യത്തൊഴിലാളി യുവാവ് ഹരിദാസന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.
എന്തായാലും ബൽറാമിന് പിറകെ സൈബർ ആക്രമണം രൂക്ഷമായതോടെ നിലപാടില്ലാത്ത മിസ്റ്റർ മാറുമോൻ പോസ്റ്റ് എഡിറ്റ് ചെയ്ത് ഹരിദാസന്റെ ചിത്രം ചില ഭേദഗതികളോടെ റീപോസ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ കടും ചുവപ്പിന്റെ ആവരണവും കൂടെ പ്രതിഷേധിക്കുക എന്ന വാചകവും .
ഇതിൽ നിന്ന്എം തന്നെ തുലാസിലാടുന്ന ഇടതു രാഷ്ട്രീയത്തിന്റെ നിലപാടുകൾ വ്യക്തമാണ്.