സംസ്ഥാന സർക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സിൽവർ ലൈൻ അതിവേഗ റെയിലിനെതിരായ കോടതി വിധിയിൽ അപ്രതീക്ഷിത വഴിത്തിരിവുമായി സംസ്ഥാന സർക്കാരിന് വിജയം . സിൽവർ ലൈൻ സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരിക്കുന്നു.
സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
ഡിപിആര്‍ തയാറാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന വിധിയും കോടതി ഒഴിവാക്കി. ഇതോടെ സര്‍വേ നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് പൂർണ സ്വാതന്ത്ര്യം ലഭിച്ചിരിക്കുകയാണ് . യാതൊരു തടസവും നിലവിൽ ഈ വിഷയത്തിൽ സർക്കാരിന് മുന്നിലില്ല.
തുടക്കം മുതൽ തന്നെ സിൽവർ ലൈൻ പദ്ധതിക്കെതിരായ വിമർശനങ്ങൾ കേരളത്തിൽ ആളിപ്പടരുകയായിരുന്നു. അതിവേഗ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കുമെന്നും ഏറെ പാരിസ്ഥിക ആഖാഠങ്ങൾ ഉണ്ടാക്കുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷം സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് നീങ്ങുകയായിരുന്നു . ഈ സായാഹചര്യത്തിലാണ് സർക്കാരിന് ഇരുട്ടടി പോലെ സിൽവർ ലൈൻ സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് പുറത്ത് വന്നത് . എന്നാലിപ്പോൾ ഇതിനെ മറികടന്നു കൊണ്ട് ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി റിവിഷൻ ബെഞ്ച് ഉത്തരവ്.
സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി സര്‍വേ ആന്‍ഡ് ബൗണ്ടറി ആക്ട് പ്രകാരം സര്‍വേ നടത്തുന്നതില്‍ എന്ത് തെറ്റാണ് ഉള്ളതെന്ന് വാദത്തിനിടെ ഡിവിഷന്‍ ബെഞ്ച് നേരത്തെ വാക്കാല്‍ ചോദിച്ചിരുന്നു. എന്നാൽ നിലവിലെ അലൈന്‍മെന്റിനു കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ പദ്ധതിക്കു ഭൂമി ഏറ്റെടുക്കാനുള്ള നടപടി നിര്‍ത്തി വയിക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയെ അറിയിക്കുകയായിരുന്നു .പദ്ധതിയുടെ ഡിപിആറില്‍ കൂടുതല്‍ പരിശോധന വേണമെന്നും ഡിപിആര്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍നിന്നു കൂടുതല്‍ വിശദീകരണം തേടിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രം അറിയിച്ചത് .
എന്നാൽ എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും സർക്കാർ തീരുമാനം നടപ്പിലാക്കും എന്ന വാശിയിലായിരുന്നു പിണറായി വിജയൻ . ഈ സാഹചര്യത്തിൽ സർക്കാറിന് ഏറെ ആശ്വാസം പകരുന്നതാണ് വിധി.
സിൽവർ ലൈൻ സർവേ നടപടിക്കെതിരെ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സർവേ നടപടികളാണ് സിംഗിൾ ബെഞ്ച് ഉത്തരവിലൂടെ തടഞ്ഞത് . എന്നാൽ സർക്കാരിന്റെ വാദങ്ങൾ കണക്കിലെടുക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിറക്കിയതെന്നും പരാതിക്കാരുടെ ഹർജിയിലെ പരിഗണനാ വിഷയങ്ങൾക്കപ്പുറം കടന്നാണ് സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവെന്നും അപ്പീലിൽ സർക്കാർ വാദിച്ചു.
കൂടാതെ സാമൂഹികാഘാത സർവേ നിർത്തി വയ്ക്കുന്നത് മൂലം പദ്ധതി എന്ന് മാത്രമല്ല ഇത് പദ്ധതി ചെലവ് വളരെ ഉയരാൻ ഇടയാക്കുകായും ചെയ്യുമെന്നും സർക്കാർ വാദിച്ചു . ഡിപിആർ തയാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിലെ നിർദ്ദേശം ഒഴിവാക്കണമെന്നും അപ്പീലിൽ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു.
മാത്രമല്ല സിൽവർ ലൈനെതിരായ ഹർജി സമർപ്പിച്ചവർ പദ്ധതിയുടെ ഡിപിആറിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല എന്നും ഡിപിആർ സംബന്ധിച്ച സിംഗിൾ ബഞ്ച് പരാമർശങ്ങൾ ഹർജിയുടെ പരിഗണന പരിധി മറികടക്കുന്നതാണ് എന്നും സർക്കാർ അഭിഭാഷകൻ ആരോപിച്ചു. ഈ സാഹചര്യത്തിൽ ഡിപിആർ നടപടികൾ വിശദീകരിക്കണമെന്ന ഉത്തരവ് പാലിക്കാൻ നിർബന്ധിക്കരുതെന്നും അപ്പീലിൽ സർക്കാർ വിശദീകരിച്ചു.
ഹൈക്കോടതി വിധി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.
പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് ഊര്‍ജ്ജം പകരുന്നതാണ് ഈ വിധി എന്നും പദ്ധതിയെ അന്ധമായി എതിര്‍ക്കുന്ന പ്രതിപക്ഷത്തിന് മാറി ചിന്തിക്കാനുള്ള അവസരമാണ് ഇതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
വികസന പ്രവര്‍ത്തികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ താല്‍പര്യം എന്നും , ആശയക്കുഴപ്പം ഒഴിവായ സാഹചര്യത്തില്‍ സര്‍വ്വേ നടപടികളോട് എല്ലാവരും സഹകരിയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.