ലോകായുക്ത നിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വെച്ചു. ലോകായുക്ത വിധിയിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനെ ചുമതലപ്പെടുത്തുന്ന നിയമ ഭേദഗതിയാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്. നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങളെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ഇപ്പോൾ ഈ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
വിദേശ യാത്ര കഴിഞ്ഞെത്തിയ പിണറായി വിജയനുമായി നടത്തിയ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഓർഡിനൻസ് വിഷയത്തിൽ എതിർപ്പുകൾ മാറ്റി വെച്ച് ഗവർണർ മുട്ടുകുത്തിയത്.
പൊതുപ്രവർത്തകർക്ക് അഴിമതിയുടെ പേരിൽ അവരുടെ സ്ഥാനം നഷ്ടമാകുന്ന രീതി ഭരണ ഘടനാ വിരുദ്ധമാണ് എന്ന് കാട്ടിയാണ് ഈ ഭേദഗതി . കണ്ണൂർ വി സി നിയമം വിവാദത്തിൽ സർക്കാരും ഗവർണറും തുറന്ന യുദ്ധം നടന്നു കൊണ്ടിരുന്ന സാഹചര്യത്തിൽ നിയമ ഹെഡ്ഗത്തി ഓർഡിനൻസ് ഗവര്ണര്ക് സ്വീകാര്യമാക്കി മാറ്റിയതിന് പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ ഏറെയുണ്ട്. പ്രതിപക്ഷത്തിന്റെ എതിർപ്പും സിപിഐ യുടെ അതിപ്രായ ഭിന്നതയുമെല്ലാം നിലനിൽക്കുമ്പോഴും കൃത്ത്യമായ പ്ലാനിങ്ങിലൂടെ ആയിരുന്നു സിപിഎം ഈ വിഷയത്തിൽ കരുനീക്കം നടത്തിയത്. അതിന്റെ റിസൾട്ട് ആണ് ഇന്നലെ രാത്രിയോടെ ഗസറ്റ് വിജ്ഞാപനമായി പുറത്തിറങ്ങിയ നിയമ ഭേദഗതി ഓർഡിനൻസ് .
എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത് . നിലവിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ലോകായുക്തയിൽ കേസ് നില നിൽക്കുമ്പോൾ ഇത്തരമൊരു നിയമ ഭേദഗതി സുതാര്യമല്ല എന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തുന്നുണ്ട്.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണ് ഈ ഭേദഗതി ഓർഡിനൻസ് എന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണം. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതികൾ നടത്തിയിട്ടും പിണറായി വിജയന് തുടർഭരണം ലഭിച്ചത് ബിജെപിയുമായുള്ള രഹസ്യ സഖ്യത്തിലൂടെയാണ് എന്നും കെ സുധാകരൻ തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ഘടക കക്ഷിയായ സിപിഐയുടെ അഭിപ്രായത്തെ പോലും ചവറ്റുകുട്ടയിൽ എറിഞ്ഞു കൊണ്ടാണ് സിപിഎം ഓർഡിനൻസ് കൊണ്ടുവന്നത് എന്നും ഇനിയും നിയമ സംവിധാനങ്ങൾക്ക് മുകളിൽ രാജാവിനെ പോലെ സ്വയം അവരോധിക്കാൻ വ്യാമോഹിക്കുന്ന ഏകാധിപതിയായാൽ ,
ഇത് ജനാധിപത്യ രാജ്യമാണെന്നും ജനങ്ങളാണ് പരമാധികാരികളെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിണറായി വിജയനെ ബോധ്യപ്പെടുത്തിയിരിക്കും എന്നും കെ സുധാകരൻ പറഞ്ഞു.
സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ….
കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതികൾ നടത്തിയിട്ടും പിണറായി വിജയന് തുടർഭരണം ലഭിച്ചത് ബിജെപിയുമായുള്ള രഹസ്യ സഖ്യത്തിലൂടെയാണ്. ഇപ്പോളിതാ അഴിമതി കേസുകളിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേക്കുമെന്ന് ഭയന്ന് സിപിഎം-ബിജെപി സഖ്യം ലോകായുക്തയ്ക്ക് മൂക്കുകയറിട്ടിരിക്കുന്നു.
ലോകായുക്തയെ ഒരു കടലാസ് പുലി ആക്കുന്ന ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിട്ടു കഴിഞ്ഞു.
അഴിമതിക്കേസിൽ ലോകായുക്തയുടെ വിധി വന്നു കഴിഞ്ഞാൽ അതു കൈമാറേണ്ടത് ഗവർണർക്കും മുഖ്യമന്ത്രിക്കും ആണ്. 1999ലെ ലോകായുക്ത നിയമത്തിലെ 14–ാം വകുപ്പ് അനുസരിച്ച് ലോകായുക്തയുടെ അന്തിമവിധി അതേപടി അംഗീകരിച്ച്, കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കം ചെയ്യേണ്ടതുണ്ട്. മൂന്ന് മാസത്തിനകം വിധി നടപ്പിലാക്കിയില്ലെങ്കിൽ വിധി അംഗീകരിച്ചതായി കണക്കാക്കും.
എന്നാൽ പുതിയ ഭേദഗതി ഓർഡിനൻസ് നിലവിൽ വരുന്നതോടെ ലോകായുക്തയുടെ ഈ അധികാരം അവസാനിക്കുകയാണ്. ഇനി മുതൽ കുറ്റാരോപിതർക്ക് എതിരെ സർക്കാർ ഹിയറിങ് നടത്തി മൂന്നു മാസത്തിനകം ലോകായുക്തയുടെ വിധി തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം.
കഴിഞ്ഞ ഭരണകാലത്ത് നടന്ന എണ്ണമറ്റ അഴിമതികളിൽ പിണറായി വിജയനെതിരെ ലോകായുക്ത വിധി വന്നാൽ ഇനി നടപ്പിലാക്കേണ്ടതില്ല. കെ- റയിൽ പദ്ധതിയിലടക്കം വൻകിട അഴിമതികൾ ആസൂത്രണം ചെയ്തിരിക്കുന്നുവെന്ന് ഈ ഓർഡിനൻസ് ഭേദഗതി വ്യക്തമാക്കുന്നു.
വിരമിച്ച സുപ്രീം കോടതി ജഡ്ജി, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എന്നിവരെ മാത്രമേ നിലവിൽ ഉണ്ടായിരുന്ന ചട്ടം അനുസരിച്ച് ലോകായുക്തയായി നിയമിക്കാൻ സാധിക്കുമായിരുന്നുള്ളൂ.എന്നാൽ ഹൈക്കോടതി മുൻ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥ ഓർഡിനൻസിൻ്റെ ഭേദഗതിയിൽ വന്നിരിക്കുന്നു. ഒരു ഭാഗത്ത് ലോകായുക്തയുടെ പല്ല് തട്ടിക്കൊഴിക്കുകയും, മറുഭാഗത്ത് ഇഷ്ടക്കാരെ നിയമിക്കാൻ ഉള്ള സാധ്യത തുറന്നിടുകയും ചെയ്തു കൊണ്ടാണ് പുതിയ ഓർഡിനൻസ് നിലവിൽ വന്നിട്ടുള്ളത്.
നിയമസഭ സമ്മേളനം പ്രഖ്യാപിക്കുന്നത് പോലും നീട്ടി വച്ചു കൊണ്ടാണ് ജനാധിപത്യ സംവിധാനത്തെ, മുഖ്യമന്ത്രിയും ഗവർണ്ണറും ചേർന്ന് ഇത്തരത്തിലൊരു ഭരണഘടനാ വിരുദ്ധ ഓർഡിനൻസ് വഴി കശാപ്പ് ചെയ്യുന്നത്. പിണറായി വിജയനെ അഴിമതിക്കേസുകളിൽ നിന്ന് രക്ഷപെടുത്താൻ ഗവർണർ ഓർഡിനൻസ് ഒപ്പിടുമ്പോൾ, പ്രത്യുപകാരമായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗത്തെ ഗവർണ്ണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആക്കാൻ സംസ്ഥാന സർക്കാറും തയ്യാറാകുന്നു.ഘടക കക്ഷിയായ സിപിഐയുടെ അഭിപ്രായത്തെ പോലും ചവറ്റുകുട്ടയിൽ എറിഞ്ഞു കൊണ്ടാണ് സിപിഎം ഓർഡിനൻസ് കൊണ്ടുവന്നത്.
നിയമ സംവിധാനങ്ങൾക്ക് മുകളിൽ രാജാവിനെ പോലെ സ്വയം അവരോധിക്കാൻ വ്യാമോഹിക്കുന്ന ഏകാധിപതിയായാൽ ,
ഇത് ജനാധിപത്യ രാജ്യമാണെന്നും ജനങ്ങളാണ് പരമാധികാരികളെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിണറായി വിജയനെ ബോധ്യപ്പെടുത്തിയിരിക്കും.