ഇപ്പോൾ വാർത്തകളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന വിഷയമാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ആരോപണവുമായി രംഗത്തെത്തിയ കെ ടി ജലീൽ. ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കെടി ജലീൽ കടുത്ത വിമര്ർശനം ഉന്നയിച്ചത് പ്രതിപക്ഷത്തു നിന്നടക്കം വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതു സംബന്ധിച്ച വാർത്താ റിപ്പോർട്ടുകൾക്കു പിന്നാലെ താൻ ഉദ്ദേശിച്ചത് സിറിയക് ജോസഫിനെത്തന്നെയാണെന്ന് വിശദീകരിച്ച് കെടി ജലീൽ രംഗത്തെത്തുകയായിരുന്നു. തക്ക പ്രതിഫലം കിട്ടിയാൽ ആര്‍ക്കു വേണ്ടിയും എന്തു കടുംകൈയ്യും ചെയ്തു കൊടുക്കുന്ന ആളാണ് സിറിയക് ജോസഫ് എന്നായിരുന്നു മുൻമന്ത്രി ജലീലിൻ്റെ വിവാദം. എന്നാൽ വിഷയത്തിൽ സ്വന്ധം പാർട്ടി തന്നെ കെ ടി ജലീലിനെതിരെ മുഖം തിരിച്ചിരിക്കുകയാണ്. പിണറായി സർക്കാർ നിയമിച്ച ലോകായുക്തയ്ക്കെതിരെ മുഖ്യമന്ത്രിയുടെ വിശ്വസ്തനും മുൻ മന്ത്രിയുമായ ജലീൽ ഒന്നിന് പിന്നാലെ ഒന്നായി ആക്ഷേപങ്ങൾ തുടരുമ്പോൾ പിന്തുണ നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഎം. ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ കെ ടി ജലീലിൻ്റെ പരാമർശങ്ങൾ തള്ളി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട് . ലോകായുക്തയെക്കുറിച്ച് ജലീൽ നടത്തിയത് വ്യക്തിപരമായ പരാമർശം മാത്രമാണെന്ന് ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കി. അതിനോടൊപ്പം തന്നെ വ്യക്തികൾക്കെതിരെ പറയുന്നത് പാർട്ടി നയമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ജലീലിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂട്ടിച്ചേർത്തു.
വിഷയത്തിൽ കെ ടി ജലീലിന് നേരെ വൻ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. ജലീൽ സിപിഎമ്മിൻ്റെ ചാവേറാണെന്നും ലോകായുക്തയുടെ അടി കൊണ്ടത് കൊണ്ടാണ് വീര്യം കൂടുന്നതെന്നുമാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ്റെ വിമര്‍ശനം. ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ വിമർശനങ്ങളിൽ പിന്തുണയില്ലെന്ന പാർട്ടി നിലപാട് തന്നെയാണ് ആനത്തലവട്ടം ആനന്ദൻ ഉയർത്തിയതെന്നാണ് വിലയിരുത്തൽ. വിധി പറഞ്ഞ ന്യായാധിപനെ വർഷങ്ങൾക്ക് ശേഷം അനാവശ്യമായ വിവാദങ്ങളിയേയ്ക്ക് വലിച്ചിഴക്കേണ്ടതില്ല എന്നതാണ് സിപിഎം നിലപാട്. ലോകായുക്ത നിയമഭേദഗതിക്കായുള്ള രാഷ്ട്രീയപ്രചാരണം ശക്തമാക്കുമ്പോഴും വ്യക്തിപരമായ ആക്ഷേപം വേണ്ടെന്നാണ് പാർട്ടി സമീപനം. എന്നാൽ ജലീലിനെ ഘടകക്ഷിയായ സിപിഐയും കൈവിട്ട സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ ജലീലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ വിവാദ പരാമർശം കെ ടി ജലീലിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. ജലീൽ ഒരു പ്രസ്ഥാനത്തിന്‍റെ ഭാഗമല്ല, വ്യക്തിയാണ്. അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാകാം അഭിപ്രായം പറഞ്ഞതെന്നും കാനം പറഞ്ഞു.
അതേസമയം തന്റെ അഭിപ്രായങ്ങളിൽ ഒറ്റപ്പെടുമ്പോഴും കൂടുതൽ കൂടുതൽ ശക്തമായ വിമർശനവുമായി ജലീൽ വീണ്ടും വീണ്ടും ആഞ്ഞടിക്കുകയാണ്. മൂന്നരവർഷത്തിൽ സുപ്രീംകോടതിയിൽ ആറ് കേസുകൾ മാത്രം തീർപ്പാക്കിയ ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായപ്പോൾ തനിക്കെതിരായ കേസിൽ വെളിച്ചത്തെക്കാൾ വേഗത്തിൽ വിധിപുറപ്പെടുവിച്ചു. അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ച മഹാനാണെന്നും കുറിച്ച് തുടങ്ങിയ ജലീൽ ഇപ്പോഴും വിമർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ലോകായുക്ത നിയമനം നടന്നത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തല്ലേ എന്ന് ചോദിക്കുന്നവരോട്. അന്ന് നിലവിലെ നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു മാന്യൻ എത്ര നിർബന്‌ധിച്ചിട്ടും പദവി ഏറ്റെടുക്കാൻ തയ്യാറാകാതെ തന്റെ വിസമ്മതം അറിയിച്ചു. പിന്നെ ശേഷിച്ചയാളെ നിയമിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ സർക്കാരിന് മുന്നിൽ ഇല്ലായിരുന്നു. ഇനി അതും പറഞ്ഞ് ഇടതുപക്ഷ പ്രവർത്തകരുടെ നെഞ്ചത്ത് ആരും കയറണ്ട. എന്നു പറഞ്ഞുകൊണ്ട് കെ ടി ജലീൽ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അതേസമയം ജലീലിനെതിരെ കോടതി അലക്ഷ്യത്തിന് നടപടി ആവശ്യപ്പെട്ട് ലോയെഴ്സ് കോണ്‍ഗ്രസ് ലോകായുക്തക്ക് പരാതി നൽകിയിട്ടുണ്ട്.