വളരെ വ്യത്യസ്തവും കൗതുകമുണർത്തുന്നതുമായ ഒരു പരസ്യം ശ്രദ്ധയിൽ പെടുകയുണ്ടായി അത് ഇങ്ങനെയാണ്. കൊതുകിനെ കൊന്ന്, അതിനുള്ള ‘തെളിവുമായി’ എത്തിയാല്‍ നിങ്ങൾക്ക് പണവുമായി മടങ്ങാം. ഒരു കൊതുകിന് അഞ്ച് പൈസയാണ് പാരിതോഷികം. ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമാണ്. അതേ ആരും തെറ്റിധരിക്കേണ്ട അങ്ങനെയെങ്കിലും കൊച്ചിയിലെ കൊതുക് ശല്യം ഇല്ലായ്മ ചെയ്യാന്‍ കഴിയുമോ എന്ന് പരിശ്രമിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. കൊതുക് നശീകരണത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ കാണിക്കുന്ന അലംഭാവത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഈ വ്യത്യസ്തമായ ഈ പ്രതിഷേധം അരങ്ങേറിയത്.
നേതാക്കളും സെലിബ്രറ്റികളും വൻകിട വ്യവസായ ശാലകളുമെല്ലാം ഉള്ള നഗരമാണ് കൊച്ചി. എന്നിട്ടും കൊച്ചിയിലെ ശാപമായ കൊതികിനെകൊണ്ട് പൊറുതി മുട്ടി ഉറങ്ങാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് കൊച്ചിക്കാർ. അതുപോലെ തന്നെ കഴിഞ്ഞ ദിവസം വിനയ് ഫോർട്ട് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവെയ്ക്കുകയുണ്ടായി കൊതുകിൽ നിന്നും കൊച്ചിക്കാരെ രക്ഷിക്കു എന്ന് പറഞ്ഞ്. എന്നാൽ ഇതൊന്നും കണ്ടിട്ടും കൊച്ചി കോർപ്പറേഷന് യാതൊരു കുലുക്കവും ഉണ്ടായില്ല എന്ന് മാത്രം. ആദ്യമൊക്കെ വൈകുന്നേരങ്ങളിൽ മാത്രമായിരുന്നു വെങ്കിൽ ഇപ്പോൾ പകൽ സമയങ്ങളിലും കൊതുക് ശല്യം രൂക്ഷമാണ്. എന്തായാലും യൂത്ത് കോൺഗ്രസിന്റെ ഈ പ്രതിഷേധം ശ്രദ്ധ നേടിയിട്ടുണ്ട്.
കൊതുകിനെ കൊന്ന് പ്ലാസ്റ്റിക് കുപ്പികളിലാക്കി എത്തിയവര്‍ അത് മേശപ്പുറത്ത് നിരത്തി. നേതാക്കള്‍ വട്ടം കൂടി വില നിശ്ചയിച്ചു. പിന്നെ അത് ഉദ്ഘാടകനായ എം.എല്‍.എ. ടി.ജെ. വിനോദ് വിതരണം ചെയ്തു. കൊതുക് ശല്യത്തിനെതിരെ ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ മേയറെ വഴിയില്‍ തടയുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. മുന്‍പ് കോര്‍പ്പറേഷന് മുന്‍പില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൊതുക് ബാറ്റ് ഉപയോഗിച്ച് തിരുവാതിര കളിച്ച് പ്രതിഷേധിച്ചിരുന്നു.
അതേസമയം, കൊച്ചി നഗരത്തില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ ആറു വാഹനങ്ങളിലും, പടിഞ്ഞാറന്‍ മേഖലയില്‍ നാല് വാഹനങ്ങളിലുമായി ഫോഗിംഗും പവര്‍ സ്പ്രേയിംഗും ആരംഭിച്ചു. രാവിലെ 5 മണി മുതല്‍ 7 മണിവരെ ഫോഗിംഗ് ആണ്. 7.30 മുതല്‍ 12 മണിവരെ ഇവിടെ പവര്‍സ്പ്രേയിംഗും നടത്തും. ഇതു കൂടാതെ വൈകിട്ട് 6 മണിമുതല്‍ 7.30 വരെ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത ചതുപ്പ് പ്രദേശങ്ങളിലുള്‍പ്പെടെ ഹീല്‍ പദ്ധതി പ്രകാരം നിയോഗിച്ച തൊഴിലാളികള്‍ ഹാന്‍റ് സ്പ്രേയിംഗും നടത്തുമെന്നും മേയര്‍ എം. അനില്‍കുമാര്‍ അറിയിച്ചു. നഗരത്തില്‍ സാധാരണ നടന്നു വരുന്ന വലിയ വാഹനത്തിലുളള ഫോഗിംഗും തടസ്സം കൂടാതെ നടക്കും.
ഇതെല്ലാം നടക്കുന്നുണ്ട് എന്ന് നഗരസഭ പറയുമ്പോഴും കൊതുക് ശല്യത്തിന് യാതൊരു വിധ മാറ്റവും നമുക്ക് കാണാൻ കഴിയുന്നില്ല. സത്യത്തിൽ കൊതുക് ശല്യം പരിപൂര്‍ണ്ണമായി പരിഹരിക്കപ്പെടണമെങ്കില്‍ നഗരത്തില്‍ സ്വീവേജ് പദ്ധതി നടപ്പാക്കേണ്ടത് അനിവാര്യമാണ്. സെപ്ടിക് ടാങ്കുകളും വെന്‍റ് പൈപ്പുകളുമാണ് കൊതുക് ഉത്പാദനത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത്. മാത്രമല്ല, സ്ഥാപനങ്ങളിലും വീടുകളിലും കെട്ടിക്കിടക്കുന്ന ജലവും കൊതുകിന്‍റെ വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്. അതിനാല്‍ പൊതുജന പങ്കാളിത്തത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നണ് നഗരസഭ ആഗ്രഹിക്കുന്നതെന്നും മേയര്‍ എം. അനില്‍ കുമാര്‍ വ്യക്തമാക്കി.
എന്തു ചെയ്തിട്ടാണെങ്കിലും കൊച്ചിയിലെ കൊതുക് ശല്യത്തിന് ഒരു പരിഹാരം കണ്ടേ മതിയാകു… കൊതികിനെ കൊണ്ട് പൊറുതി മുട്ടുകയാണ് ജനങ്ങൾ.