നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകൾ രംഗത്തെത്തിയിരുന്നു. അതിനിടെ ഏറെ ചർച്ചയാവുകയാണ് രാഹുൽ ഈശ്വറിന്റെ ഒരു പരാമർശം. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വറിന് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നല്‍കിയ പുതിയ പേരാണ് ‘ദിലീപ് അനുകൂലി’ എന്നത്. ഈ പുതിയ പട്ടം രാഹുല്‍ ഈശ്വറിന് നേരെ പരിഹാസ സ്വരങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. എന്നാല്‍, ‘എന്നെ ദിലീപ് അനുകൂലി എന്നെഴുതിയില്ലേ? നിരീക്ഷകന്‍ എന്ന് കൊടുക്കാമായിരുന്നല്ലോ’ എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രതികരണം. കൂടാതെ, താന്‍ എങ്ങനെയാണ് ദിലീപ് അനുകൂലിയായത് എന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപ് അനുകൂലി ആയതെങ്ങനെ എന്ന ചോദ്യത്തിന് രാഹുല്‍ ഈശ്വര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ശശി തരൂരിനെയും ആര്യന്‍ ഖാനെയും റിയ ചക്രവര്‍ത്തിയേയുമാണ്. ചെയ്യാത്ത കുറ്റത്തിന് ‘ആരോപണ’ങ്ങളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെട്ടവരെയും വേട്ടയാടപ്പെട്ടവരെയുമാണ് രാഹുല്‍ ഈശ്വര്‍ മുന്നോട്ട് വെയ്ക്കുന്നത്.
‘ശശി തരൂരിനെ സ്വന്തം ഭാര്യയെ കൊന്നവനാണ് എന്ന് പറഞ്ഞ് എത്ര കാലം വേട്ടയാടി? അദ്ദേഹത്തെ ഏറ്റവും മോശമായ ഭാഷയിലായിരുന്നു മാധ്യങ്ങള്‍ ആക്രമിച്ചത്. അന്നും എനിക്ക് ശശി തരൂരിന് വേണ്ടി വാദിക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പോലും ഇല്ലാതിരുന്ന സമയത്ത് ഞാന്‍ തരൂരിന് വേണ്ടി നിലയുറപ്പിച്ചിരുന്നു. ഷാരൂഖ് ഖാന്റെ മകന്‍, അദ്ദേഹത്തിന്റെ മകന്റെ സുഹൃത്ത് സോക്സിന്റെ ഇടയില്‍ നാല് ഗ്രാം കഞ്ചാവ് വെച്ചു എന്ന കേസില്‍ ഇന്ത്യയുടെ ഡ്രഗ് മാഫിയയുടെ തലവനാണ് എന്ന് പറഞ്ഞ് ആര്യന്‍ ഖാനെ സമീര്‍ വാങ്കഡെ ജയിലിലടച്ചത് 26 ദിവസം ആണ്. സുശാന്ത് സിങ് ആത്മഹത്യ ചെയ്ത കേസില്‍ റിയാ ചക്രവര്‍ത്തി 20 ലധികം ദിവസമാണ് ജയിലില്‍ കഴിഞ്ഞതെന്നും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി.
കൂടാതെ, പോലീസിന്റെ ചില താല്പര്യങ്ങളാണ് ഇതുപോലെയുള്ള കേസുകളില്‍ സംഭവിക്കുന്നത്. ക്രിമിനല്‍ ആയ പള്‍സര്‍ സുനിയെ ‘വിക്ടിം’ അഥവാ ‘ഇര’ എന്ന് വിളിക്കുന്ന ഒരു കൂട്ടവും ഇവിടെയുണ്ട്. സംഭവം നടന്ന് 1500 ദിവസങ്ങള്‍ കഴിഞ്ഞ ശേഷം പള്‍സര്‍ സുനിയുടെ അമ്മയെ സാക്ഷിയാക്കണമെന്ന പോലീസിന്റെ ആവശ്യത്തിന് പിന്നിലെ ഉദ്ദേശം സുനി പറയുന്ന വാദങ്ങള്‍ക്ക് ബലം കൂട്ടുക എന്നതാണെന്ന് പകല്‍ പോലെ വ്യക്തമാണെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. ഒരു കേസില്‍ കുറ്റാരോപിതനായ വ്യക്തി കുറ്റക്കാരന്‍ ആകുന്നത് കോടതി വിധി വന്ന ശേഷം മാത്രമാണ്. എന്നാല്‍, ഇരയ്ക്ക് നീതി കിട്ടണമെങ്കില്‍ ദിലീപ് കുടുങ്ങണം എന്ന് വരുത്തിത്തീര്‍ക്കുന്നു. ദിലീപിനെ കുടുക്കിയാല്‍ മാത്രമേ ഇരയ്ക്ക് നീതി കിട്ടുകയുള്ളു എന്ന തെറ്റിദ്ധാരണയാണ് ഇപ്പോള്‍ പരത്തുന്നത് എന്ന് വ്യക്തം. ഇത്തരം പ്ലാനിംഗിന് പിന്നില്‍ പല കാരണങ്ങൾ ഉണ്ടെന്നും രാഹുൽ ഈശ്വർ കുറ്റപ്പെടുത്തി.