ചരിത്രത്തിൽ ആദ്യമായി ഹൈക്കോടതി രാത്രികാല സിറ്റിംഗ് നടത്തി. ഇന്നലെ രാത്രി പതിനൊന്നു മുപ്പത്തിനാണ് ഓൺലൈനിലൂടെ കോടതി സിറ്റിംഗ് നടത്തിയത്. കൊച്ചി തുറമുഖത്തു നങ്ങൂരമിട്ടിട്ടുള്ള കപ്പൽ ഇന്ന് രാവിലെ തുറമുഖം വിടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രത്യേക സിറ്റിങ്ങിൽ കേസ് പരിഗണിച്ചത്. കപ്പൽ തുറമുഖം വിടുന്നത് കോടതി തടഞ്ഞു. അഭിഭാഷകരും കോടതി ജീവനക്കാരും അടക്കം എല്ലാവരും തങ്ങളുടെ വീടുകളിൽ ഇരുന്നാണ് കേസിൽ ഹാജരായത്.
അമ്പലമുകൾ എഫ്എസിടിയിലേക്ക് സൽഫറുമായി എത്തിയ എം വി ഓഷ്യൻ റോസ് എന്ന ചരക്ക് കപ്പൽ തുറമുഖം വിടുന്നതാണ് കോടതി അറസ്റ്റ് ഉത്തരവിലൂടെ തടഞ്ഞത്. കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തിൽ രണ്ടര കോടിയോളം രൂപ ലഭിക്കാനുണ്ടെന്നു പരാതിപ്പെട്ടു കൊച്ചിയിലെ ഗ്രേസ് യാങ് ഇന്റർനാഷണൽ എന്ന സ്ഥാപനമാണ് കോടതിയെ സമീപിച്ചത്.
സ്ഥാപനത്തിന് നൽകാനുള്ള തുകയും നിയമനടപടിക്ക് ആവശ്യമായ തുകയും കെട്ടിവെക്കുകയോ ഈ തുകക്ക് ആനുപാതികമായ ഈടോ നൽകണം. അല്ലാത്തപക്ഷം കപ്പലിനെ തുറമുഖം വിടാൻ അനുവദിക്കരുതെന്ന് കൊച്ചി തുറമുഖ ട്രസ്റ്റിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
കോടതി നിർദേശം പതിനഞ്ചു ദിവസത്തിനകം പാലിച്ചില്ലെങ്കിൽ കപ്പൽ ലേലം ചെയ്യാൻ ഹർജിക്കാർക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ഓൺലൈൻ ഫയലിംഗിൽ സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്.