പിണറായി സർക്കാർ ലോകായുക്തയുടെ പല്ലു കൊഴിച്ചെന്ന് രമേശ് ചെന്നിത്തല. ലോകായുക്തയെ അപ്രസക്തമാക്കുന്ന സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത് നിയമ പ്രശ്നത്തിലേക്ക് വഴിവെക്കുമെന്നും ഇതിനേക്കാൾ ഭേദം ലോകായുക്തയെ പിരിച്ച് വിടുകയാണ് പിണറായി ചെയ്യേണ്ടതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുകയാണെന്നും ലോകായുക്തക്ക് ഇനി മുതൽ അഴിമതിക്കെതിരായി തീരുമാനമെടുക്കാൻ കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്താക്കി.
ലോകായുക്തയുടെ അധികാരം കവർന്നുകൊണ്ടുള്ള ഈ ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടതുമുന്നണി അറിയാതെയാണ് തീരുമാനം എന്നാണ് വിശ്വാസം. ഏത് മുൻ ജഡ്ജിയെയും നിയമിക്കാമെന്നും പുതിയ ഓർഡിനൻസ് പറയുന്നു. ഈ വിഷയത്തിൽ സിപിഎം മറുപടി പറയണം. കഴിഞ്ഞ മന്ത്രിസഭാ യോഗം ലോകായുക്തയുടെ അധികാരം കവർന്നെടുക്കാനുള്ള ഓർഡിനൻസ് കൊണ്ടുവന്നു. എന്നാൽ, ഇക്കാര്യം മന്ത്രിസഭാ തീരുമാനത്തെക്കുറിച്ചുള്ള വാർത്താക്കുറിപ്പിലും ഉൾപ്പെടുത്തിയില്ല. അടുത്ത മാസം നിയമസഭ ചേരാനിരിക്കെ മുഖ്യമന്ത്രി വിദേശത്തായിരിക്കെ ഇത്രയും സുപ്രധാന കാര്യം ഓർഡിനൻസ് ഇറക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇതു സംബന്ധിച്ച ഓർഡിനൻസ് സർക്കാർ ഗവർണർക്ക് അയച്ചിട്ടുണ്ട്. ലോകായുക്ത വിധിയെ തുടർന്ന് മന്ത്രിയായിരുന്ന കെ.ടി ജലീൽ രാജിവെച്ചിരുന്നു. മന്ത്രി സ്ഥാനത്ത് തുടരാൻ കെ.ടി ജലീലിന് അർഹതയില്ലെന്നായിരുന്നു ലോകായുക്ത സർക്കാരിനെ അറിയിച്ചത്. പലപ്പോഴും ലോകായുക്ത വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിക്കാറുള്ളത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ലോകായുക്തയിൽ ചില അഴിച്ചു പണികൾക്ക് സർക്കാർ തയ്യാറാകുന്നതും.